പുതുക്കാട് : കുറുമാലിപുഴയില്‍ ജലനിരപ്പ് താഴുന്നു. തടയണകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകും. ചിമ്മിനിഡാമിന്റെ പ്രധാന ജലസ്രോതസായ കുറുമാലിപുഴയില്‍ ജലനിരപ്പ് താഴുന്നത് ആശങ്കക്കിടയാക്കുന്നു.
നീരൊഴുക്ക് കുറഞ്ഞതോടെ പുഴയില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും പ്രവര്‍ത്തനം നിലക്കുമെന്ന സ്ഥിതിയാണ്.
ഇഞ്ചക്കുണ്ട്, കലവറകുന്ന്, തോട്ടുമുഖം തുടങ്ങി പത്തിലേറെ കുടിവെള്ള പദ്ധതികളാണ് പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നത്. പുതുക്കാട് മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശത്തേക്കും വെള്ളമെത്തിക്കുന്നത് ഈ പദ്ധതികളില്‍ നിന്നാണ്. പുഴയിലൂടെ ഒഴുകിപോകുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ചിമ്മിനിഡാമില്‍ വേണ്ടത്ര ജലനിരപ്പ് ഉയരാത്ത സാഹചര്യത്തില്‍ കുറുമാലി പുഴയില്‍ ഒഴുകി പോകുന്ന വെള്ളം തടയണകെട്ടി സംരക്ഷിച്ചില്ലെങ്കില്‍ കടുത്ത ജലക്ഷാമം നേരിടേണ്ടി വരും.
വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്തുകളിലായി കുറുമാലിപുഴയില്‍ അഞ്ച് തടയണകളാണ് വര്‍ഷംതോറും കെട്ടിവരാറുള്ളത്. കന്നാറ്റുപ്പാടം, കാരികുളം, തോട്ടുമുഖം, മാഞ്ഞൂര്‍, കുണ്ടുകടവ് എന്നിവിടങ്ങളിലാണ് താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാറുള്ളത്. ഇറിഗേഷന്‍ വകുപ്പ് ടെന്‍ണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും തടയണകളുടെ നിര്‍മ്മാണം ഡിസംബര്‍ മാസം അവസാനത്തോടെയാണ് പൂര്‍ത്തിയാകുകയുള്ളു. എന്നാല്‍ തടയണ പൂര്‍ത്തിയാകുന്നതുവരെ ഒരു മാസത്തോളം പുഴയില്‍ നിന്നും വെള്ളം ഒഴുകിപോയി പുഴ വറ്റിവരളാനും സാധ്യതയേറെയാണ്ഡാമില് പ്രതീക്ഷിച്ച ജലനിരപ്പ് ഉയരാത്ത സാഹചര്യത്തില്‍ കരുതലില്ലാതെ പുഴയില്‍ നിന്നും വെള്ളം ഒഴുക്കികളയുന്ന ഇറിഗേഷന്‍ വകുപ്പിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
നവംബര്‍ മാസത്തില്‍ തടയണ നിര്മ്മിച്ചിരുന്നുവെങ്കില് വെള്ളം പൂര്‍ണ്ണമായും തടഞ്ഞു നിര്‍ത്താന്‍ കഴിയുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ തടയണകളുടെ കാര്യത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോകുന്ന രീതിയിലാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുന്നത്. ഇതിനിടെ ചിമ്മിനിഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമാകാത്തതും പ്രശ്നത്തിന് ആക്കംകൂട്ടുന്നുണ്ട്.
ഡാമില്‍ 103 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോഴുള്ളത്. പുഴയില്‍ വെള്ളം കുറയുന്ന സാഹചര്യത്തില്‍ കളക്ടര്‍ ഇടപെട്ടാല്‍ ഡാമില്‍ നിന്നും ആവശ്യത്തിന് വെള്ളം തുറന്ന് വിടാന്‍ കഴിയും. കോള്‍ കര്‍ഷകരുമായി കളക്ടര്‍ യോഗം ചേര്‍ന്നതിന് ശേഷം ഡാം തുറക്കുന്നതിനുള്ള തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: