തൃശൂര്‍: ശക്തന്‍നഗര്‍ പച്ചക്കറിമാര്‍ക്കറ്റില്‍ കടമുറി വിഭജിച്ച് നല്കിയ ഇടപാട് റദ്ദാക്കാന്‍ സമ്മര്‍ദ്ദമേറുന്നു. നിയമവിരുദ്ധ നടപടി സെക്രട്ടറി റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.കോര്പ്പറേഷന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതും മുനിസിപ്പല്‍ ചട്ടമനുസരിച്ച് നിയമവിരുദ്ധവുമായ നടപടി പുനപരിശോധിക്കാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും സി.പി.എം കൗണ്‍സിലറുമായ അഡ്വ.എം.പി.ശ്രീനിവാസനും കത്ത് നല്കി.തരക് കെട്ടിടത്തിലെ 404 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതും 550 രൂപ മാത്രം വാടകയുള്ളതുമായ 18-ാം നമ്പര്‍ മുറിയുടെ ലൈസന്‍സിയായ സാബു ജോസിന്റെ അപേക്ഷയനുസരിച്ച് കടമുറി വിഭജിച്ച് 202 ച.അടി സ്ഥലം കടയിലെ സഹായിയായ ശിവദാസിന്റെ പേരിലേക്കു മാറ്റി കൊടുക്കാനുള്ള കൗണ്‍സില്‍ തീരുമാനത്തിലാണ് വിവാദം. അപേക്ഷ നിയമവിരുദ്ധമായതിനാല്‍ പരിഗണിക്കരുതെന്ന് ഓഫീസ് അജണ്ടയില്‍ തന്നെ കുറിപ്പെഴുതിയിരുന്നു. യു.ഡി.എഫ് ഭരണത്തില്‍ ധനകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റിയോഗം ഇതേ അപേക്ഷ നിരസിച്ചതായിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് തീരുമാനം. സെപ്തംബര്‍ 16ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെ അജണ്ടയില്‍ 23-ാ നമ്പറായിട്ടായിരുന്നു വിഷയം. എന്നാല്‍ അന്ന് കൗണ്‍സില്‍യോഗം നടന്നില്ല.
മിനിറ്റ്സ് വന്നപ്പോഴാണ് ഇക്കാര്യം പ്രതിപക്ഷം അറിയുന്നത്. എന്നാല്‍ നിയമവിരുദ്ധ നടപടി റദ്ദാക്കണമെന്ന് ബി.ജെ.പി അംഗങ്ങളും ശക്തമായി നിലപാടെടുത്തു. കൗണ്‍സിലിലെ 55ല്‍ 29 അംഗങ്ങളും തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടിട്ടും ഭരണപക്ഷം വിശദീകരണം പോലും നല്‍കിയില്ല. റദ്ദാക്കാന്‍ നടപടിയും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: