വരന്തരപ്പിള്ളി : ശോച്യാവസ്ഥയിലായ പമ്പ് ഹൗസിന്റെ ഗോവണി തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്. കലവറക്കുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന്റ കോണി തകര്‍ന്നാണ് കരാര്‍ തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റത്. നന്തിപുലം സ്വദേശി മണി, ചെങ്ങാലൂര്‍ സ്വദേശി ശരത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
പമ്പ് ഹൗസിലെ മോട്ടോറിന്റെ തകരാറിലായ ഭാഗം ഘടിപ്പിക്കാന്‍ കയറുന്നതിനിടെ കോണ്‍ക്രീറ്റ് കോണി തകര്‍ന്നു വീഴുകയായിരുന്നു. പതിനഞ്ച് അടി ഉയരമുള്ള കോണി പൂര്‍ണ്ണമായും നിലംപതിച്ചു. തകരാര്‍ പരിഹരിച്ച് കൊണ്ടു വന്നിരുന്ന മോട്ടോറിന്റെ ഭാഗം ഉള്‍പ്പെടെയാണ് തൊഴിലാളികള്‍ താഴെ വീണത്. കൈവിരലുകള്‍ക്കും, തോളിലും ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വരന്തരപ്പിള്ളി, അളഗപ്പനഗര്‍ പഞ്ചായത്തുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പമ്പ് ഹൗസ് വര്‍ഷങ്ങളായി തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്. 35 വര്‍ഷത്തിലേറെ പഴക്കമുള്ള പമ്പ് ഹൗസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിക്ക് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
ഒരു വര്‍ഷം മുന്‍പ് പുതിയ പമ്പ് ഹൗസിനുവേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. വേനല്‍ക്കാലത്ത് രണ്ട് ഷിഫ്റ്റ് പമ്പിംഗ് നടക്കുന്ന പമ്പ് ഹൗസില്‍ ഓപ്പറേറ്ററായി താത്ക്കാലിക ജീവനക്കാരനാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: