കല്ലൂര്‍ : കോട്ടായിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി. പറമ്പ് വൃത്തിയാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കാടിനുള്ളില്‍ ബക്കറ്റിലാക്കി ഒളിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്. ആറ് ബോംബുകളാണ് ബക്കറ്റിലുണ്ടായിരുന്നത്. ബോംബാണെന്ന് തിരിച്ചറിയാതെ തൊഴിലാളികള്‍ ഇത് കയ്യിലെടുത്ത് കുലുക്കി നോക്കിയതായും പറയുന്നു.
നാല്പതോളം തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥലത്ത് അപകടം ഒഴിവായത് തലനാരിഴക്കാണ്. കുരിയച്ചിറ സ്വദേശി സണ്ണിയുടെ പറമ്പില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. ബക്കറ്റില്‍ നിന്നും മാറ്റിയ ബോംബുകള്‍ പ്ലാസ്റ്റിക് കവറിലാക്കി പോലീസ് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയതിന് ശേഷം ബോംബുകള്‍ നിര്‍വീര്യമാക്കി. ബോംബ് സ്ക്വാഡ് റേഞ്ച് എസ്ഐ പി.കെ. പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബ് നിര്‍വീര്യമാക്കിയത്.
കൈയ്യിലിരിക്കുമ്പോള്‍ നേരിയ ചലനമുണ്ടായാല്‍ പോലും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള മാരകമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനക്കായി സാംമ്പിളുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറും. പുതുക്കാട് എസ്ഐ സുജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ നിന്നും ബോംബുകള്‍ കണ്ടെടുത്തിരുന്നു. മോട്ടോര്‍ ഷെഡ്ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍ അന്ന് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: