ചാലക്കുടി: പൂര്‍ണ്ണ ഗര്‍ഭിണിയായ അന്യ സംസ്ഥാന യുവതിക്ക് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. കഴിഞ്ഞ മാസം 30 നാണ് സംഭവം. വര്‍ഷങ്ങളായി കുറ്റിക്കാട് വാടകക്ക് താമസിച്ച് വരുന്ന മധ്യപ്രദേശ് സ്വദേശികളായ ജോയല്‍ സാവിത്രി ദമ്പതികള്‍ക്കാണ് ദുരിതാനുഭവം.
അടുത്ത ദിവസം വിവരമറിഞ്ഞെത്തിയ പരിയാരം പി.എച്ച്.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിക്കാട് കുടുബ ക്ഷേമ ഉപകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍ എന്‍.ആര് മനോജിന്റെയും നേഴ്സ് മായയുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിക്കുകയും ഓപ്പറേഷനിലൂടെ സാവിത്രി പെണ് കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. സാവിത്രിയുടെ രണ്ടാമതെ പ്രസവമായിരുന്നു.
പ്രസവ വേദനയെ തുടര്‍ന്ന് രാത്രി ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ ഇവര്‍ ഒപി ടിക്കറ്റെടുത്ത് ലേഡി ഡോകട്റെ കണ്ടപ്പോള്‍, ആദ്യമായി ചികിത്സക്കെത്തിയതിനാല് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഇവരെ അടുത്ത സ്ഥലത്തേക്ക് റഫര്‍ ചെയ്യാനോ പോകാന്‍ ആംബുലന്‍സ് നല്‍കാനോ തയ്യാറായില്ല. ഒ.പി ടിക്കറ്റ് തിരികെ വാങ്ങി ഇവരെ പറഞ്ഞയക്കുകയായിരുന്നു.
വിവരമറിഞ്ഞ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടറും മറ്റും സ്വന്തം കൈയില്‍ നിന്ന് പണം ചിലവാക്കി അടുത്ത ദിവസം രാവിലെ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. അവിടെ ചെന്ന് ഒരു മണിക്കൂറിനുള്ളില്‍ സാവിത്രിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ഒന്നര വയസുള്ള മറ്റൊരു കുഞ്ഞും ഭര്‍ത്താവ് ജോയലുമല്ലാതെ സഹായത്തിനാരുമില്ലാത്തതിനാല് തൃശ്ശൂരിലെ സ്വകാര്യ ഹോം നേഴ്സിംഗ് സ്ഥാപനത്തില്‍ നിന്ന് ഏഴായിരത്തോളം രൂപ അഡ്വാന്‍സ് നല്കി ഒരു സ്ത്രീയെ ശുശ്രൂഷിക്കുവാന്‍ ആശുപത്രിയിലെത്തിച്ചു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: