ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷത്തിന് വലിയ കേശവന് തിടമ്പേറ്റി.
രാവിലെ ഏഴുമണിക്ക് കലാരത്നം കിഴക്കൂട്ട് അനിയന്മാരാര്, തിരുവല്ല രാധാകൃഷ്ണന്, ഗുരുവായൂര്‍ ഗോപന് എന്നിവരുടെ മേളപ്പെരുക്കത്തിലുള്ള കാഴ്ച്ചശീവേലിക്കും, വൈകീട്ട് മൂന്നിനും രാത്രി ഒമ്പതിനും ചോറ്റാനിക്കര സുഭാഷ് നാരായണമാരാരും സംഘവും നയിക്കുന്ന പഞ്ചവാദ്യത്തോടെയുള്ള കാഴ്ച്ചശീവേലിക്കും ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ കൊമ്പന് വലിയകേശവന് ഭഗവാന്റെ തങ്കതിടമ്പേറ്റിയപ്പോള്, കൊമ്പന്മാരായ ശ്രീധരനും, രവികൃഷ്ണനും പറ്റാനകളായി.
അര്ജ്ജുന് എസ്. മാരാരും സംഘവും അവതരിപ്പിച്ച തായമ്പകയും, ഗുരുവായൂര്‍ മുരളിയുടെ നാദസ്വര കച്ചേരിയും വൈകീട്ട് ക്ഷേത്രത്തിനകത്ത് അരങ്ങേറി.
ക്ഷേത്രത്തില്‍ ഇന്നലെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ദീപാരാധനക്ക് ശേഷം, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഐഡിയാ സ്റ്റാര്‍സിംഗര്‍ ജേതാവ് വിവേകാന്ദന് നയിച്ച ഭക്തിഗാനമേളയും ഉണ്ടായി.
വിളക്കാഘോഷത്തിന്റെ ഭാഗമായി ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഈ വര്‍ഷം, 150-ഓളം ബുദ്ധിവൈകല്ല്യമുള്ള കുട്ടികള്‍ പാര്‍ക്കുന്ന പാലക്കാട് പോളിഗാര്ഡന്സിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി വരുന്ന ചിലവ് നല്കി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളാ സര്‍ക്കിളിന്റെ ചീഫ് മാനേജര്‍, വിളക്കാഘോഷകമ്മറ്റി മുഖ്യ രക്ഷാധികാരിയും, ബാങ്ക് ഡെപ്യൂട്ടി മാനേജരുമായ ടി.ആര്. ഗീത, അസി: ജനറല്‍ മാനേജര്‍ ടി.കെ. പത്മജന്, വിളക്കാഘോഷ കമ്മറ്റി പ്രസിഡണ്ടും, ബാങ്ക് ചീഫ് മാനേജരുമായ ടി.കെ. സതീശന്, വിളക്കാഘോഷ കമ്മറ്റി സെക്രട്ടറി സി.എം. സേതുമാധവന് എന്നവര്‍ വിളക്കാഘോഷത്തിന് മേല്‍നോട്ടംവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: