നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണകടത്ത് വ്ര്ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാത്രം കസ്റ്റംസ് പിടികൂടിയത് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണമാണ്. നാല് കേസുകളിലാണ് ഇത്രയും രൂപയുടെ സ്വര്‍ണം പിടികൂടിയതെന്നത് വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ദിവസം 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കേക്ക് രൂപത്തിലുള്ള മിശ്രിതത്തില്‍ സ്വര്‍ണ്ണം പൊടിച്ച് ചേര്‍ത്താണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇതു കൂടാതെ 34 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് അടിവാരം പറമ്പത്ത് മുജീബ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ പിടിയിലായി.
ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വന്ന ആ 072 ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു. 1.165 കിലോഗ്രാം അനധികൃത സ്വര്‍ണവുമായി പിടിയിലായത്. ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തില്‍ ഏഴ് കഷണങ്ങളായിട്ടാണ് സ്വര്‍ണം എത്തിച്ചത്. ഇവ വെള്ളി കളര്‍ ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു. ദുബായിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ പ്രതി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.
വിമാനത്താവളത്തിലെത്തുമ്പോള്‍ കൈപ്പറ്റാന്‍ ആളുവരുമെന്ന് പറഞ്ഞ് ദുബായിയിലെ ഒരു സുഹൃത്ത് കൈമാറിയതാണ് പൊതിയെന്നും സ്വര്‍ണ്ണമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പ്രതി കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. ഇതിനു പുറമെ കഴിഞ്ഞ 18ന് ഷാര്‍ജയില്‍ നിന്നും വന്ന തൃശൂര്‍ സ്വദേശി അബ്ദുള്‍ മുത്തലിബിന്റെ ബാഗില്‍ നിന്നും 1.200 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.
ലഗേജിനകത്ത് പത്ത് പെര്‍ഫ്യൂ ബോട്ടിലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് മുതല്കൂട്ടായത് ഏകദേശം 35 ലക്ഷം രൂപയുടെ സ്വര്‍ണമാണ്. സ്വര്‍ണ ബിസ്റ്റക്കറ്റ് ചെറുകഷണങ്ങളാക്കിയാണ് പെര്ഫ്യൂമിനുള്ളിലാക്കിയത്. കഴിഞ്ഞ 11ന് മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ മധുര സ്വദേശി ചിദംബരം ഷെട്ടിയാരുടെ കുടുംബത്തില്‍ നിന്നും 28 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇയാള്‍ക്കൊപ്പം കസ്റ്റംസിന്റെ പിടിയിലായത് സ്വന്തം മാതാവും ആന്റിയുമാണ്.
മലേഷ്യയില്‍ നിന്നും കൊച്ചിയില്‍ വിമാനമെത്തിയ ദിവസം തന്നെ മടക്കയാത്രക്കുള്ള ടിക്കറ്റുമായാണ് സംഘവും എത്തിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് കസ്റ്റംസിന് വ്യക്തമായി. സ്വര്‍ണം കടത്ത് വ്യാപകമെന്ന സൂചന ലഭിച്ചതോടെ കസ്റ്റംസ് വിഭാഗം വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ ലഗേജുകളെല്ലാം വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ പിടിക്കപ്പെടുന്നവര്‍ക്ക് അപ്പോള്‍ തന്നെ ജാമ്യം ലഭിക്കുന്നതാണ് സ്വര്‍ണക്കടത്ത് വര്‍ദ്ധിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: