കണ്ണൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നഴ്സുമാരുടേതിന് തുല്യമായ വേതനം നല്‍കണമെന്ന കേന്ദ്ര ഉത്തരവ് അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാര്‍. 2019 ജനുവരി 19ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം കേന്ദ്രം നിശ്ചയിച്ച കമ്മറ്റിയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്.
ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പരാതിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം 200 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് നല്കുന്ന അതേ വേതനം നല്‍കണം. 100 കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് നല്കുന്ന ശമ്പളത്തിന്റെ 10 ശതമാനത്തിലധികം കുറക്കരുത്. കിടത്തി ചികിത്സയുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്ക് കുറഞ്ഞത് 20000 രൂപ ശമ്പളം നല്‍കണമെന്നും കേന്ദ്രം ശുപാര്‍ശ ചെയ്തിരുന്നു.
കേന്ദ്രനിര്‍ദ്ദേശം നടപ്പിലാക്കാന്‍ എല്ലാ സര്‍ക്കാരുകളും രൂപരേഖ തയ്യാറാക്കി സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കണം. നഴ്സുമാരുടെ അവധി, യാത്രാസൗകര്യം, പ്രവൃത്തി സമയം, താമസം എന്നിവയും സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് തുല്യമായിരിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ഇന്ത്യയില്‍ 20 ലക്ഷത്തോളം നഴ്സുമാര്‍ സ്വകാര്യ ആശുപത്രികളിലുണ്ട്. 90 ശതമാനവും സ്ത്രീകള്‍. മാനേജുമെന്റുകള്‍ കേന്ദ്രനിര്‍ദ്ദേശ പ്രകാരമുള്ള ശമ്പളം നല്‍കുന്നുവെന്ന് ഉറപ്പ് വരുത്താനാവശ്യമായ നടപടികളൊന്നും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: