പാലാ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ പാതയെ മനോഹരിയാക്കി ചേര്‍പ്പുങ്കല്‍ മുതല്‍ മുത്തോലി വരെ റോഡിനിരുവശവും നിറഞ്ഞു നില്ക്കുന്ന പാതയോര ഉദ്യാനം സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നു.
പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘത്തിന്റെ ഉടമസ്ഥതയില്‍ ചേര്‍പ്പുങ്കല്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യാര്‍ ക്രംമ്പ് റബര്‍ ഫാക്ടറിയുടെ സംരക്ഷണത്തിലാണ് ഉദ്യാനം. ആറ്റു തീരം എന്ന പേരില്‍ 2007ലാണ് പൂന്തോട്ടം ആരംഭിച്ചത്. പാലാ മാര്‍ക്കറ്റിംഗ് സംഘം പ്രസിഡന്റായിരുന്ന പ്രൊഫ. കെ.കെ എബ്രഹാമിന്റെ ആശയമായിരുന്നു ഇത്. തുടക്കത്തില്‍ ഇന്ഡ്യാറിന് സമീപം മാത്രമായിരുന്നെങ്കിലും പിന്നീട് ഘട്ടം ഘട്ടമായി ചേര്‍പ്പുങ്കല്‍ ബൈപാസ് മുതല്‍ മുത്തോലി കവല വരെ രണ്ടു കി. മീറ്റര്‍ ദൂരത്തേക്ക് വളര്‍ന്നു. പാതയെ തഴുകിയൊഴുകുന്ന മീനച്ചിലാറിന്റെ സാമീപ്യം കൂടിയായപ്പോള്‍ ഉദ്യാനം വഴിയാത്രക്കാരുടെയും ആകര്‍ഷണമായി.
യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങളും കുട്ടികള്‍ക്കുള്ള ഊഞ്ഞാലും ഇതൊരു വഴിയോര വിശ്രമ കേന്ദ്രമാക്കി. എന്നാല്‍ ഉദ്യാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമാണ്. ചെടികള്‍ വെട്ടി മോടിപിടിപ്പിക്കാനും പുല്ലു വെട്ടാനുമായി രണ്ട് ജോലിക്കാരെ ഫാക്ടറിയില്‍ നിന്ന ചുമതലപ്പെടുത്തിയിരുന്നു. കടുത്ത സാമ്പത്തിക ബാധ്യത വന്നതോടെ ജീവനക്കാരെ പിന്‍വലിച്ചു. ഉദ്യാനം കന്നു കാലികളുടെ മേച്ചില്പ്പുറങ്ങളായി. മുത്തോലി കവലയിലെ പൂന്തോട്ടസംരക്ഷണം ഏറ്റെടുക്കാന്‍ ജനമൈത്രി പോലീസും മറ്റിടങ്ങളില്‍ ചില വ്യാപാര സ്ഥാപനങ്ങളും മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും പഞ്ചായത്ത് പാതയോര ഉദ്യാനം ഏറ്റെടുത്ത് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: