എരുമേലി: എരുമേലി സര്‍ക്കാരാശുപത്രിയില്‍ ഇന്റ്റന്‍സീവ് കെയര്‍ യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് സംസ്ഥാന ഉപലോകായുക്ത കോടതി ഉത്തരവ് നല്കി. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് കോടതിയുടെ സിറ്റിംഗിലാണ് ഉത്തരവിട്ടത്. കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. കോട്ടയം ജില്ലാ മെഡിക്കല്‍ഓഫിസര്‍ എഴുതി നല്കിയ ക്ഷമാപണം പരിഗണിച്ചാണ് വകുപ്പിനെതിരെ സ്വീകരിക്കാനിരുന്ന കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കിയത്.
എന്നാല്‍ സ്ഥിരം ജീവനക്കാരെ ഉടനെ നിയമിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇത് സര്‍ക്കാരിന് അധിക ബാധ്യതയാകുമെന്നാണ് വകുപ്പ് അറിയിച്ചത്. ഇത് കോടതി അംഗീകരിച്ചില്ല. മുന്‍പ് മൂന്ന് തവണ ഉത്തരവിട്ടത് കോടതി ചൂണ്ടിക്കാട്ടി. അപ്പോഴൊന്നും വിശദീകരണം നല്കിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് എന്‍ആര്‍എച്ച്എം വഴി ഡോക്ടര്‍മാരെ നിയമിക്കാമെന്ന് സിറ്റിംഗില്‍ വകുപ്പ് അറിയിച്ചത്. മൊത്തം 19 ജീവനക്കാരാണ് ഐസി യൂണിറ്റില്‍ വേണ്ടത്. ഇവരില്‍ ഡോക്ടര്‍മാര്‍ ഒന്‍പത് പേര് വേണം. ഇവരെ സ്ഥിരം നിയമനം നടത്തി ചുമതല നല്കാന് കാലതാമസമെടുക്കും. നിയമനമേല്ക്കാന് ഡോക്ടര്‍മാര്‍ കുറവാണ്. ഹര്‍ജിക്കാരനായ എച്ച് അബ്ദുല്അസീസിനോട് ആശുപത്രിയില്‍ പരിശോധന നടത്തി ഉത്തരവ് നടപ്പിലാക്കിയെന്നുറപ്പാക്കണമെന്ന് ജഡ്ജി ബാലചന്ദ്രന് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: