തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ മൂന്ന് ദിവസമായി നടത്തിവന്ന സമരം ഭാഗികമായി ഒത്തുതീര്‍പ്പിലേക്ക്.~തൃശൂരിലെ എട്ട് ആശുപത്രി മാനേജ്മെന്റുകള്‍ അമ്പത് ശതമാനം ശമ്പള വര്ദ്ധനന എന്ന ആവശ്യം അംഗീകരിച്ചു.
മന്ത്രിമാരായ എ.സി മൊയ്തിന്, വി.എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഒരു മാസത്തിനു ശേഷം മിനിമം വേതനം നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുക്കും. സ്വകാര്യ ആശുപത്രികളിലെ മറ്റു ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവും ഇതോടൊപ്പം പരിഗണിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. കരാര്‍ ഒപ്പിടുന്ന മുറക്ക് നേഴ്സുമാര്‍ ജോലിക്ക് കയറും.
അതേസമയം തൃശൂരില്‍ തുടരുന്ന നഴ്സിംഗ് സമരം പിന്‍വലിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്ഷ അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചര്‍ച്ചയില്‍ മിനിമം വേജസ് സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല. ജില്ലയിലെ ഏതാനും ആശുപത്രികള്‍ താല്കാലിക ഇടക്കാലാശ്വാസം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 50 ശതമാനം നല്കുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കുമെന്നതാണ് പ്രഖ്യാപിത നയം. ഇതിന്റെ വെളിച്ചത്തില്‍ യോഗത്തില്‍ പങ്കെടുത്ത യുഎന്‍എ നേതാക്കള്‍ ഇത്തരം ആശുപത്രികളിലെ സമരം അവസാനിപ്പിക്കുമെന്ന് മാധ്യമങ്ങളോടും അറിയിച്ചു.
എന്നാല്‍ സമരം പാടെ പിന്‍വലിച്ചു എന്ന ധ്വനിയാണ് പിന്നീടുണ്ടായത്. ഇത് അടിസ്ഥാനരഹിതമാണ്. യോഗ തീരുമാനപ്രകാരം വ്യാഴാഴ്ച തൃശൂര്‍ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഇടക്കാലാശ്വാസം സംബന്ധിച്ച കരാര്‍ ഒപ്പിടുന്ന ആശുപത്രികളില്‍ നഴ്സുമാര്‍ ജോലിക്ക് തിരികെ കയറും. സമരം നടക്കുന്ന ആശുപത്രികളില്‍ സമവായമുണ്ടാക്കാന്‍ ലേബര്‍ ഓഫീസര്‍ രജീഷിനെ വ്യവസായ മന്ത്രി എ സി മൊയ്തീന് ചുമതലപ്പെടുത്തി.
27 ലെ ഐആര്‍സിയില്‍ മിനിമം വേതനം സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. മിനിമം വേതനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഒരുമാസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന യുഎന്‍എ സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ച ചെയ്ത് നിലപാടറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: