ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ ഉദ്ഘാടനം ജൂണ്‍ 30ന് അര്‍ദ്ധരാത്രി പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ നടക്കും. വിദേശ ഭരണത്തില്‍നിന്നും അര്‍ദ്ധരാത്രിയില്‍ രാജ്യം സ്വതന്ത്ര്യയായതിന്റെ ഓര്‍മ്മ പുതുക്കിയാണ് നിരവധി നികുതികളില്‍നിന്നും ഒരൊറ്റ നികുതിയിലേക്കുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും അര്‍ദ്ധരാത്രി തെരഞ്ഞെടുത്തത്. ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വരും.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാരായ ഡോ.മന്മോഹന് സിംഗ്, എച്ച്.ഡി. ദേവഗൗഡ, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സ്പീക്കര്‍ സുമിത്ര മഹാജന് എന്നിവര്‍ സംബന്ധിക്കും. ഒരു മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സംസാരിക്കും. ജിഎസ്ടി സംബന്ധിച്ച രണ്ട് ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മുഴുവന്‍ മുഖ്യമന്ത്രിമാരെയും ചടങ്ങിലേയിക്ക് ക്ഷണിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം ജെയ്റ്റ്ലി തള്ളി. പരിഷ്കരണങ്ങള്‍ നടപ്പാക്കുമ്പോള്‍ വിട്ടുവീഴ്ച ചെയ്താല്‍ പാളം തെറ്റുമെന്ന് ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ജിഎസ്ടി നടപ്പാക്കാതിരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കാനാവില്ല. ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ ആറ് മാസമായി പറയുന്നതാണ്. ആവശ്യത്തിന് സമയം ലഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടാകും. ഇതുവരെ 65 ലക്ഷം സ്ഥാപനങ്ങള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജെയ്റ്റ്ലി വിശദീകരിച്ചു.
റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ടുമാസത്തെ സാവകാശം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ജൂലൈ, ആഗസ്ത് മാസങ്ങളിലെ റിട്ടേണ്‍ സെപ്തംബറില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. എല്ലാ മാസവും വിശദമായ മൂന്ന് റിട്ടേണുകളാണ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. സാമ്പത്തിക വളര്‍ച്ചയില്‍ രണ്ട് ശതമാനത്തിന്റെ അധിക വര്‍ദ്ധനവ് ജിഎസ്ടി മൂലമുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: