കൊച്ചി: അടിയന്തിരാവസ്ഥയ്ക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവരുടെ കാര്യത്തില്‍ എന്തു നടപടിയെടുത്തുവെന്ന് രണ്ടാഴ്ചയ്ക്കകം അറിയിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജനറല്‍ സെക്രട്ടറി ആര്. മോഹനന് ജനുവരി 21ന് കമ്മീഷന് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.
അടിയന്തരാവസ്ഥയില്‍ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരായി 6,000 അധികം ആളുകള്‍ നിരാശ്രയരായി കഴിയുന്നതായി പരാതിയില്‍ പറയുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവര്‍ക്ക് ‘സ്വതന്ത്രതാ സൈനിക് സമ്മാന്‍ സ്കീം 1980’ അനുസരിച്ച് പെന്ഷന് അര്‍ഹതയുണ്ട്. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചവരെ സര്‍ക്കാര്‍ പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് പരാതിയില്‍ പറയുന്നു.
ദുരിത നിവാരണത്തിന് അസോസിയേഷന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മേല്‍ നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പും ലഭിച്ചു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. അടിയന്തരാവസ്ഥയിലെ ഇരകളുടെ ദുരിതങ്ങള്‍ ഇന്നും തുടരുകയാണ്. അസോസിയേഷന് നല്കിയ നിവേദനത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിക്ക് കമ്മീഷന് നോട്ടീസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: