ഇക്കുറി പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നെറ്റിചുളിച്ചവരും ഞെട്ടിവിറച്ചവരും ഏറെയുണ്ടാകും ദന്തഗോപുരങ്ങളില്‍. കീഴ്വഴക്കങ്ങള് കാറ്റില്‍ പ്പറത്തി താരജാടകളെ വേലിക്കുപുറത്താക്കി തീര്‍ത്തും ജനകീയമായിരിക്കുന്നു പത്മ അവാര്‍ഡുകള്‍.
സംസ്ഥാനങ്ങളില്‍ അധികാരം കയ്യാളുന്നവര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും തെരഞ്ഞെടുപ്പുകാലങ്ങളില്‍ ഗ്ലാമര്‍ കൂട്ടാന്‍ ഒപ്പം നില്‍ക്കുന്നവര്‍ക്കും വേണ്ടി ശുപാര്‍ശ ചെയ്ത് നേടിയെടുത്തിരുന്നവയാണ് രാജ്യത്തിന്റെ ബഹുമതികള്‍ എന്ന ആക്ഷേപം ശക്തമായിരുന്നു. പ്രാഞ്ചിയേട്ടന്മാര് ചരിത്രപുരുഷന്മാരാവുകയും പണമെറിഞ്ഞ് പദവികള്‍ കൊയ്യുകയും ചെയ്തിരുന്നതായിരുന്നു മുന്‍കാല സര്‍ക്കാരുകളുടെ കാലമെങ്കില്‍ അത് മാറിയിരിക്കുന്നു. മോദിയുഗത്തില്‍ ജനങ്ങളാണ് കാര്യങ്ങള്‍ നിര്‍ണയിക്കുന്നത്. മന് കി ബാത്തിലൂടെ പ്രധാനമന്ത്രി എന്ത് പറയണമെന്നതുവരെ നിര്‍ദേശിക്കാന്‍ ജനങ്ങള്‍ അവസരം നല്കിയ അദ്ദേഹം പത്മപുരസ്കാരനിര്‍ണയത്തിനും അതേ വഴിയാണ് തെരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ അറിയപ്പെടാത്തവര്‍, തങ്ങളുടേതായ വഴികളില്‍ സമൂഹത്തിലും ജീവിതത്തിലും മുദ്ര പതിപ്പിച്ചവര്‍, പ്രതിഭകൊണ്ട് നാടിന്റെ സ്വന്തമായവര്‍, നാടിനും നാട്ടുകാര്‍ക്കും അടുത്തറിയാവുന്നവര്‍, സേവനത്തിന്റെയും ത്യാഗത്തിന്റെയും കൊടിയേന്തി ജീവിതം നയിച്ചവര്‍…. അങ്ങനെ നിരവധി ആളുകള്‍, മുഖമില്ലാതെ സമൂഹത്തില്‍ കര്‍മ്മംകൊണ്ട് അടയാളപ്പെടുത്തപ്പെട്ടവര്‍….
രാജ്യം സാധാരണക്കാരുടേതാകുന്നു. അവര്‍ക്കുവേണ്ടി അവരിലൊരാള്‍ ഭരിക്കുന്നതാകുന്നു. ചരിത്രത്തിലാദ്യമായി ജനാധിപത്യഭാരതത്തിലെ ജനങ്ങള്‍ അവരുടെ ഭരണാധികാരിയെ അനുഭവിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഇക്കുറി പ്രഖ്യാപിക്കപ്പെട്ട പത്മ പുരസ്കാരങ്ങള്‍ക്ക്.
കടത്തനാടന്‍ കളരിയിലെ എഴുപത്തഞ്ച് കഴിഞ്ഞ ഉണ്ണിയാര്‍ച്ചയെ തേടി പത്മ എത്തിയത് അങ്ങനെയാണ്. മീനാക്ഷി ഗുരുക്കള്‍. ഏഴാം വയസ്സില്‍ കച്ച കെട്ടി കളരിയിലിറങ്ങിയ കടത്തനാടിന്റെ പെണ്ണത്തം. എഴുപത്തഞ്ചാം വയസ്സിലും ഏഴിന്റെ ചുവടുകള്‍, യുവത്വം ചോരാത്ത കുതിപ്പുകള്‍. കോല്‍ത്താരിയും അങ്കത്താരിയും പിന്നിട്ട് കൈ വാളാക്കുന്ന മിന്നല്‍ പ്രയോഗങ്ങളിലൂടെ ചേകവന്മാരെയും തോല്പിക്കുന്ന പോരാളി. കടത്തനാടന്‍ കളരിസംഘത്തിന്റെ ഗുരുക്കള്‍. കേരളം മറന്നുപോയ പോരാട്ടവീര്യത്തിന്റെ പ്രതീകമാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ച വടകര കരിമ്പനപ്പാലത്ത് കിഴക്ക് കായക്കണ്ടിയില്‍ ഗോവിന്ദ വിഹാറില്‍ മീനാക്ഷി എന്ന മീനാക്ഷിഗുരുക്കള്‍.
തച്ചോളി ഒതേനന്റെയും ഉണ്ണിയാര്‍ച്ചയുടെയും വീരേതിഹാസങ്ങള്‍ കെട്ടുകഥകളെന്ന് പുച്ഛിച്ചുതള്ളിയ പുരോഗമന തള്ളല്‍ സാഹിത്യകാരന്മാരുടെ മുന്നിലാണ് മീനാക്ഷിഗുരുക്കള്‍ ഉറുമി വീശി പുലിച്ചാട്ടം ചാടുന്നത്. ലോകനാര്കാവിലമ്മ ആദ്യന്തം മഞ്ഞക്കോലത്തില്‍ ആറാടി എഴുന്നള്ളുമ്പോഴാണ് തച്ചോളി ഒതേനന് അങ്കക്കലികൊണ്ട് പുലിച്ചാട്ടം ചാടാറുള്ളതെന്ന് എഴുതിയ മഹാകവി പി. കുഞ്ഞിരാമന് നായര്‍ കേരളത്തെ ഹൈന്ദവതയുടെ ചാപ്പ കുത്തിക്കാനാണ് ഇത്തരം കെട്ടുകഥകളിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു പുരോഗമനക്കോലങ്ങളുടെ ആക്ഷേപം. അല്ലിമലര്‍ക്കാവിലെ കൂത്ത് കാണാന്‍ പോയ ഉണ്ണിയാര്‍ച്ചയെ അപമാനിക്കാന്‍ വട്ടമിട്ടുനിന്ന നാദാപുരത്ത് അങ്ങാടിയിലെ ജോനകപ്പരിഷകള് പഴയകഥയിലെ മാഞ്ഞുതുടങ്ങിയ ചിത്രമല്ലെന്ന് ഇന്ന് മലയാളികള്‍ക്കറിയാം. അപമാനഭീതിയില്‍ ആത്മഹത്യ ചെയ്യുന്ന ഇന്നത്തെ പെണ്ണല്ലായിരുന്നു ഉണ്ണിയാര്‍ച്ച. അത്തരം ഉണ്ണിയാര്‍ച്ചകളെ മാതൃകയാക്കി കേരളം കുതിക്കാതിരിക്കാനായിരുന്നു പുരോഗമനത്തിന്റെ കുഴലൂത്തുകാര്‍ കളരിയെയും കടത്തനാടന്‍ ശൗര്യത്തെയും കെട്ടുകഥയാക്കിയത്. അതൊക്കെ പോരാഞ്ഞ് ഉണ്ണിയാര്‍ച്ചയെ ടിപ്പുവിന്റെ വെപ്പാട്ടിയാക്കി കെട്ടകഥകള്‍ സൃഷ്ടിച്ച് നാടിന്റെ പാരമ്പര്യത്തെ ചോര്‍ത്തിക്കളയാനും ശ്രമം നടക്കുന്നു. കടത്തനാടന്‍ കളരിസംഘത്തിലെ മുത്തശ്ശിഗുരുക്കള്‍ പത്മശ്രീയായി മാറുന്നത് മാറ്റത്തിലേക്കുള്ള വലിയ ചുവടുവെയ്പാണെന്ന് സാരം.
മീനാക്ഷിഗുരുക്കളുടെ കളരിയില്‍ ആറുവയസ്സുകാര്‍ മുതല്‍ അറുപതുകാര് വരെ വാളും പരിചയും കോലും ഉറുമിയുമെടുത്ത് പോരുപഠിക്കാനെത്തും. ജാതിഭേദമില്ലാതെ കൈമെയ് കോര്‍ത്ത്, വിയര്‍പ്പൊഴുക്കി ഒരു പഠനമുറ…. മെയ് വഴക്കവും അടവുകളും ചുവടുകളും തെളിഞ്ഞാല്‍ കോലും വാളുമെടുത്ത് ഓതിരം കടകം തിരിഞ്ഞ് ഇടത്തോട്ടും വലത്തോട്ടും വെട്ടിയൊഴിഞ്ഞ് ആത്മവിശ്വാസത്തിന്റെ ഹിമാലയം താണ്ടും. രാത്രിയിലും ഗുരുക്കളുടെ കളരിയില്‍ നിന്ന് വീടുകളിലേക്ക് പെണ്‍കുട്ടികള്‍ ഒറ്റയ്ക്കു നടന്നുപോകും. തുറിച്ചുനോട്ടക്കാരുടെ, രാത്രിയായാല്‍ പെണ്‍കുട്ടികള്‍ കരുതിയിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന അധികാരികളുടെ കണ്മുന്നില് മീനാക്ഷിഗുരുക്കളുടെ ശിഷ്യകള്‍ കൈയുംവീശി തന്റേടത്തോടെ സഞ്ചരിക്കും.
കളരിയുടെ ആത്മാവ് തൊട്ടറിഞ്ഞ രാഘൂട്ടി ഗുരുക്കള്‍ ആയിരുന്നു കളരിയിലും ജീവിതത്തിലും മീനാക്ഷിക്ക് ഗുരുവും കൂട്ടുകാരനും.
പുതുപ്പണം കരിമ്പനപ്പാലത്ത് കടത്തനാടന്‍ കളരിസംഘത്തിന്റെ സ്ഥാപകനും കാരണവരുമായ വി.പി. രാഘവന് ഗുരുക്കള്‍. പതിനേഴാം വയസ്സിലായിരുന്നു മീനാക്ഷിയമ്മയുടെ വിവാഹം. വിവാഹത്തിനുശേഷം കുടുംബജീവിതത്തിന്റെ അലകും പിടിയും ഒരുക്കി ഒതുക്കിയെടുക്കന്‍ നാല്പത്തഞ്ചുകൊല്ലം കളരിയില്‍ നിന്ന് മാറിനിന്നു. രാഘൂട്ടി ഗുരുക്കളുടെ നിഴലായും നിലാവായും പെറ്റുവളര്‍ത്തിയ നാല് മക്കളുടെ അമ്മയായും കൊച്ചുമക്കള്‍ക്ക് അമ്മൂമ്മയായും പിന്നെ ഗുരുവായും. ഒമ്പതുകൊല്ലമായി വീണ്ടു കളരിയില്‍ വീര്യം ചോരാതെയെത്തിയിട്ട്. മക്കളും കൊച്ചുമക്കളുമായിട്ടും കുതിച്ചുചാടിവെട്ടാന്‍ കരുത്തുള്ള മീനാക്ഷിഗുരുക്കള്‍ പേറുന്നതും പുലര്‍ത്തുന്നതും കേരളത്തിന്റെ സംസ്കാരത്തെയാണ്. ജീവനോപാധിക്ക് പഠിതാക്കളില്‍ നിന്ന് പണം വാങ്ങി ആയോധനം പകരുന്നതായിരുന്നില്ല കളരിയുടെ പാരമ്പര്യം. ശിഷ്യരുടെ സമര്‍പ്പണവും ദക്ഷിണയായി ലഭിക്കുന്നതെന്തോ അത് കളരിക്ക് സമ്പത്തായി.
മീനാക്ഷിയമ്മയെത്തേടി രാജ്യത്തിന്റെ ബഹുമതിയെത്തുമ്പോള്‍ അത് കേരളസംസ്കാരത്തിനും തനിമയ്ക്കുമുള്ള അംഗീകാരം കൂടിയാകുന്നു. ആചാരങ്ങളെ കാലോചിതമായി പരിഷ്കരിക്കണമെന്ന കാലം തെറ്റിയ വാദമുഖങ്ങള്‍ക്കുനേരെ കാലത്തെ ആചാരോചിതമായി പരിഷ്കരിക്കൂ എന്ന ധീരമായ ആഹ്വാനമുണ്ട് വെറ്റിലയും അടക്കയും വച്ച് കളരിപരമ്പര ദൈവങ്ങള്‍ക്ക് മുമ്പില്‍ നമസ്കരിച്ച് രാജ്യം കാണിക്ക വെക്കുന്ന ഈ ദക്ഷിണയ്ക്കുപിന്നില്‍. പരിഷ്കാരത്തിന്റെ മാലിന്യങ്ങള്‍ക്കുമേല്‍ അത്തറുപൂശി അതാണ് കാലമെന്നും അതിനെയാണ് വാഴ്ത്തേണ്ടതെന്നും ഘോഷിക്കുന്ന പുരോഗമനവായ്ത്താരികള്‍ക്കപ്പുറമാണ് ലോഭമോഹങ്ങള്‍ തീണ്ടാത്ത ജീവിതപ്പാതകള്‍ തേടിയുള്ള രാജ്യത്തിന്റെ ഈ സഞ്ചാരം.
അതൊക്കെക്കൊണ്ടാണ് പത്മപുരസ്കാരങ്ങള്‍ക്കുമേല്‍ ഇക്കുറി വിവാദങ്ങളുടെ ചെളി തെറിക്കാതിരുന്നത്. ഇത് ജനങ്ങള്‍ പാരമ്പര്യത്തിനും സംസ്കാരത്തിനും ജീവിതംകൊണ്ട് കാവല്‍ നില്‍ക്കുന്നവര്‍ക്കുള്ള പുരസ്കാരമായി മാറിയിരിക്കുന്നു. കളരിയും കഥകളിയും കവിതയും സംഗീതവുമാണ് കേരളത്തനിമയുടെ അടയാളങ്ങള്‍ എന്നതിന്റെ ആദരവുകൂടിയാണ് പത്മപുരസ്കാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: