മലപ്പുറം: ജില്ലയില്‍ ഒരിറ്റ് ശുദ്ധജലം കിട്ടാനില്ല. ലഭിക്കുന്ന വെള്ളമാകട്ടെ 90 ശതമാനവും മലിനമാണ്. കഠിനമായ ചൂടിനൊപ്പം വേനല്‍ക്കാലരോഗങ്ങളും പടരുകയാണ്.
വേനല്‍ക്കാല അസുഖങ്ങളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. അസഹനീയമായ ചൂടും പൊടിപടലങ്ങളും പുതിയ ഭക്ഷണരീതിയുമെല്ലാം അസുഖങ്ങള്‍ക്ക് കാരണമാവുന്നു. ചൂടുകൂടുന്നതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസുഖങ്ങളുടെ എണ്ണത്തിലും വര്‍ധനയുള്ളതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ശുദ്ധജലം കിട്ടാനില്ലാത്തത് രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂട്ടുന്നു. കുടിവെള്ളത്തിനായി ലോറിവെള്ളത്തെ ആശ്രയിക്കുന്നതും പകര്‍ച്ചവ്യാധികളുടെ കൂടുന്നതിന് കാരണമാവുന്നു. മുന്‍കരുതലുകളോ വേണ്ടവിധം പരിശോധനയോ ഇല്ലാതെ ശേഖരിക്കുന്ന വെള്ളമാണ് പലസ്ഥലങ്ങളിലും വിതരണം ചെയ്യുന്നത്.
കുടിവെള്ളമെന്ന പേരില്‍ വിതരണംചെയ്യുന്ന വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സംവിധാനങ്ങളൊന്നുമില്ല.
ഹോട്ടലുകളും കൂള്‍ബാറുകളും വെള്ളത്തിനായി ആശ്രയിക്കുന്നതും ഇത്തരം വിതരണക്കാരെയാണ്. ഉപയോഗശൂന്യമായ കിണറുകളില്‍നിന്നും ശേഖരിക്കുന്ന വെള്ളം വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
വേനല്ക്കാലരോഗങ്ങളിലെ അപകടകാരിയാണ് ചിക്കന്‍പോക്സ്. ഈ ആഴ്ച 21 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചിക്കന്‍പോക്സിന് ചികിത്സക്കെത്തിയത്. രോഗിയുമായുള്ള സമ്പര്‍ക്കമാണ് രോഗംപടരുന്നതിനുള്ള പ്രധാനകാരണം. കുട്ടികളിലാണ് രോഗം എളുപ്പത്തില്‍ പിടിപെടുന്നത്. അന്തരീക്ഷത്തിലെ കീടാണുക്കളില്‍നിന്നും പടരുന്നതിനാല്‍ അതീവ ശ്രദ്ധയോടെ വേണം ചിക്കന്‍പോക്സിനെ പ്രതിരോധിക്കാന്‍.
കൊടുംചൂടില്‍ ആശ്വാസമാണ് വേനല്‍ മഴ. എന്നാല്‍ ഇടയ്ക്കിടെ കിട്ടുന്ന വേനല്‍മഴയാണ് ഡെങ്കിപ്പനിയിലൂടെ വില്ലനാവുന്നത്. ഉറവിട നശീകരണം മാത്രമാണ് കൊതുകുകളെ തുരത്തുന്നതിനുള്ള ഏക പോംവഴി. വേനല്ക്കാലരോഗങ്ങള്ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കുന്നതിനായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളും അങ്കണവാടികളും കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികളും പരിശോധനകളും ജില്ലയില്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: