ചേര്‍പ്പ്: ആറാട്ടുപുഴയില്‍ ഇനി ഭക്തിലഹരയിലമരുന്ന രാപ്പകലുകള്‍. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന പൂരത്തിന് ആറാട്ടുപുഴ ക്ഷേത്രത്തില്‍ നാളെ രാത്രി 8.30ന് കൊടിയേറ്റം നടക്കും. തന്ത്രി കെ.പി.ഉണ്ണിഭട്ടതിരിപ്പാട്, ക്ഷേത്രഊരാളന്‍ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസന് നമ്പൂതിരി, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട് കൃഷ്ണന് നമ്പൂതിരി, കരോളില്‍ എളമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി ചോരഞ്ചേടത്ത് ശ്രീകുമാര്‍, ഓട്ടൂര്‍ മേക്കാട്ട് ജയന് നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം.
പെരുവനം മഹാദേവക്ഷേത്രത്തില്‍ കുംഭമാസത്തില്‍ ഉത്രംനാളില്‍ കൊടികയറി 28നാള് കൊണ്ടാടിയിരുന്ന ഉത്സവത്തിന്റെ ആറാട്ടാണ് ആറാട്ടുപഴ പൂരമായി ആഘോഷിച്ചുവരുന്നത്. ആറാട്ടുപുഴ തറയ്ക്കല്‍ പൂരം ഏപ്രില്‍ 7നും പെരുവനം പൂരം ഏപ്രില്‍ 5നുമാണ്. ഇന്ന് ചമയദ്രവ്യ സമര്‍പ്പണം നടക്കും. നെയ് സമര്‍പ്പണം ഇന്നലെ നടന്നു.
പെരുവനം, ആറാട്ടുപുഴ പൂരങ്ങളില്‍ പങ്കെടുക്കുന്ന 24 പങ്കാളിക്ഷേത്രങ്ങളിലും പെരുവനം മഹാദേവ ക്ഷേത്രത്തിലും കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ട്രസ്റ്റ് എണ്ണ സമര്‍പ്പിക്കും. രാവിലെ തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍നിന്നു തുടങ്ങി മറ്റു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലെത്തിയാണ് എണ്ണ സമര്‍പ്പണം സമാപനം.
ശാസ്താവിന്റെ എഴുന്നള്ളിപ്പുകള്‍ക്കായി ആലവട്ടം, ചാമരം, കുടകള്‍, വക്ക, മണിക്കൂട്ടം എന്നിവ ഭക്തര്‍ ആറാട്ടുപുഴ ശാസ്താവിന് വഴിപാടായി ലഭിച്ചു. ഇന്ന് വൈകീട്ട് 5 മണിക്ക് ഈ ചമയങ്ങള്‍ ശാസ്താവിന് സമര്‍പ്പിക്കും.
പൂരമഹോത്സവത്തിനു നാന്ദികുറിച്ചുകൊണ്ട് ഇന്ന് രോഹിണിനാളില്‍ ശുദ്ധികലശം ആരംഭിക്കും. മകീര്യം നാളിലാണ് കൊടിയേറ്റം. ദേശആചാരി എ.ജി.ഗോപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുറിച്ചുകൊണ്ടുവരുന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കുന്നത്. അലങ്കരിച്ച കൊടിമരം രാത്രി 8.30ഓടുകൂടി ഭക്തജനങ്ങള്‍ ഉയര്‍ത്തും.
പൂരത്തോടനുബന്ധിച്ച് നല്കി വരുന്ന പതിനാലാമത് ശ്രീശാസ്താ പുരസ്കാരത്തിന് കുന്നത്ത് ശിവരാമമേനോന് അര്‍ഹനായി. ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും സ്തുത്യര്‍ഹമായ സേവനം നടത്തുന്നവര്‍ക്ക് നല്‍കുന്നതാണ് ശീശാസ്താ പുരസ്കാരം. ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണപ്പതക്കവും കീര്‍ത്തിമുദ്രയും പ്രശസ്തിപത്രവും കീര്ത്തിമുദ്രയുമടങ്ങിയ പുരസ്കാരം നാളെ വൈകീട്ട് 6.30 ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്ശന് സമ്മാനിക്കും.
തൊട്ടിപ്പാള്‍ പകല്‍പ്പൂരത്തില്‍ പങ്കെടുത്ത ശാസ്താവ് നാല് മണിയോടെ കഷേത്രത്തില്‍ തരിച്ചെത്തും. നിത്യപൂജകള്‍, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം ആറുമണിയോടെ ഭൂമിയിലെ ഏറ്റവും വലിയ ദേവമേളക്ക് സാക്ഷിയാകും. 15 ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളുമ്പോള്‍ ക്ഷേത്രവും പൂരപ്പാടവും ജനസഹസ്രങ്ങളാല്‍ നിറഞ്ഞുകവിയും.
ആറാട്ടുപുഴ ദേവസംഗമത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടി-പഞ്ചാരി മേളങ്ങള്‍ക്ക് പെരുവനം കുട്ടന്മാരാര് നേതൃത്വം നല്‍കും. കൊടകര ശിവരാമന്നായര് കുറുങ്കുഴലിനും കുമ്മത്ത് രാമന്‍കുട്ടിനായര്‍ കൊമ്പിലും, തലോര്‍ പീതാംബരന് വീക്കം ചെണ്ടയിലും, മണിയാംപറമ്പില്‍ മണിനായര് ഇലത്താളത്തിലും സഹപ്രമാണിമാരാകും. തിരുവാതിരവിളക്ക്, ആറാട്ടുപുഴ പൂരം ദിവസങ്ങളില്‍ പഞ്ചാരിമേളവും, പെരുവനം പൂരം, തറക്കല്‍ പൂരം എന്നീ ദിവസങ്ങളില്‍ പാണ്ടിമേവുമാണ് അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: