ഇരിങ്ങാലക്കുട : യുവാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തില്‍ പെട്ട് റോഡില്‍ വീണ വിദ്യാര്‍ത്ഥിനി പുറകില്‍ വന്ന നിര്‍മ്മല കോളേജ് ബസ് കയറി തല്‍ക്ഷണം മരിച്ചു. വലപ്പാട് മായ കോളേജ് വിദ്യാര്‍ത്ഥിനിയായ കാട്ടൂര്‍ കരാഞ്ചിറ സ്വദേശിനി വടക്കുംമുറി വീട്ടില്‍ ഗോപിയുടെ മകള്‍ ഗോപിക(19) ആണ് മരിച്ചത്.
തുമ്പൂര്‍മുഴിയിലേക്ക് പോകവേയാണ് വല്ലക്കുന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന് മുന്നില്‍ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ അപകടത്തില്‍ പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീഴുകയും പുറകിലെത്തിയ ബസ് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവതിയുടെ തലയിലൂടെ കയറിയിറങ്ങുകയാണ് ഉണ്ടായത്.
ഒപ്പം സഞ്ചരിച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി ഹരികൃഷ്ണനും പരിക്കുണ്ട്. ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ സുബീഷ് വി പിയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു . പോട്ട ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ കല്ലേറ്റുംകര വല്ലക്കുന്ന് തൊമ്മാന ഭാഗം സ്ഥിരം അപകട മേഖലയാണ്.
ഒട്ടേറെ വിലപ്പെട്ട ജീവനുകള്‍ ഈ അപകട വളവില്‍ പൊലിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ നടന്ന റോഡ് ടാറിങ്ങിന്റെ നിലവാര തകര്‍ച്ചമൂലം ഇപ്പോള്‍ അപകടമുണ്ടായ ഭാഗത്തു റോഡ് മാസങ്ങളായി തകര്‍ന്നു കിടക്കുകയാണ്. വലിയ കുഴികളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. കുഴികള്‍ ഒഴിവാക്കാനായി വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിക്കുമ്പോഴാണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: