തൃശൂര്‍: റിലയന്‍സിന്റെ അപേക്ഷ കൗണ്‍സിലില്‍ വയ്ക്കാതെ രഹസ്യമാക്കിവച്ച് റോഡ് വെട്ടിപ്പൊളിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തതുവഴി കോര്പ്പറേഷന് നഷ്ടമായത് കോടികള്‍. എതിര്‍ത്ത ജീവനക്കാര്‍ക്കു നേരെ വധ ഭീഷണി. റിലയന്‍സുമായി ഡെപ്യൂട്ടി മേയറുടെ ഒത്തുകളി.
കേബിളുടന്നതിന് അനുമതി തേടിയെത്തിയ റിലയന്‍സിന്റെ അപേക്ഷ കോര്പ്പറേഷന് ഭരണസമിതി പൂഴ്ത്തിവെച്ചത് ഒമ്പത് മാസം. ഇതിനിടയില്‍ പ്രവൃത്തികള്‍ നടപ്പിലാക്കി കോര്പ്പറേഷന് കോടികള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. സമ്മര്‍ദ്ദത്തില്‍ ജീവന് ഭീഷണിയുണ്ടെന്ന് വരെ ഫയലില്‍ ജീവനക്കാര്‍ കുറിച്ചിട്ടെങ്കിലും കോര്പ്പറേഷന് ഭരണസമിതി നടപടിസ്വീകരിച്ചില്ല.
റോഡ് വെട്ടിപ്പൊളിച്ച് കേബിളിടുന്നതിനായി 2016 ഫെബ്രുവരിയിലെത്തിയ അപേക്ഷ ഒമ്പത് മാസം കഴിഞ്ഞാണ് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനക്കെത്തിയത്. അപ്പോഴേക്കും അപേക്ഷയില്‍ ആവശ്യപ്പെട്ടത്രയും റോഡ് കുഴിച്ച് കേബിളിടുന്നത് ഏറെയും പൂര്‍ത്തിയായിരുന്നു. രണ്ടു അപേക്ഷകളാണ് കേബിളിടുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് നല്‍കിയിരുന്നത്.
ജനുവരിയില്‍ 17.72 കി.മീയും, ഫെബ്രുവരിയില്‍ 3.73 കി.മീയും. സെക്രട്ടറിക്കു ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. റോഡ് വെട്ടിപ്പൊളിക്കുന്നതിന് റിലന്സില്നിന്നും ഈടാക്കേണ്ട തുക കണക്കാക്കുന്നതിനായിരുന്നു ഇത്. തുടര്‍ന്ന് സമഗ്രമായ ഒരു റിപ്പോര്‍ട്ടിനായി കോര്പ്പറേഷന് സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഉത്തരവിട്ടു. അനുമതിയില്ലാതെ റിലയന്‍സ് റോഡ് വെട്ടിപ്പൊളിക്കുന്നുവെന്ന ഓവര്‍സിയറുടെ റിപ്പോര്‍ട്ടും ഇതിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സിനോട് നഷ്ടപരിഹാരതുക ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടും നല്കി.
എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തടഞ്ഞിട്ടും ജോലികള്‍ പുരോഗമിക്കുന്നതായും കണ്ടെത്തി. 2013ലെ അനുമതിയുടെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് അനുമതിയില്ലാത്ത റോഡുകളിലും ഇവര്‍ ജോലികള്നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കുറിച്ചിട്ടു. താന്‍ ദേഹോപദ്രവം ഏല്ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്നാണ് ഓവര്‍സിയറുടെ മെയ്മാസത്തെ റിപ്പോര്‍ട്ടിലുള്ളത്.
ഇത്രയുമായിട്ടും ഭരണ സമിതി നടപടിയെടുത്തില്ല. റിപ്പോര്‍ട്ട് ചെയ്തതിന് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മേയറെ സമീപിച്ചതില്‍, അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഡെപ്യൂട്ടി മേയര്‍ ഉല്‍പ്പെടെയുള്ള സിപിഎം നേതാക്കളാണ് റിലയന്‍സിന് ഒത്താശ ചെയ്തതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആക്ഷേപമുയരുന്നത്.
അനധികൃതമായി റോഡുകള്‍ വെട്ടിപ്പൊളിച്ചതിന് 7.83 കോടിരുപ ഈടാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 27ന് അസിസ്റ്റന്റ് എക്സി.എന്‍ജിനിയര്‍ ഫയലില്‍ രേഖപ്പെടുത്തി.കേബിളിടുന്നതിന് അനുമതി തേടിയുള്ളഅപേക്ഷ ഒക്ടോബര്‍ 15ന് മരാമത്ത് കമ്മറ്റിയുടെ പരിഗണനക്ക് എത്തിയപ്പോള്‍ റിലയന്‍സ് ഇതുവരെ ചെയ്ത എല്ലാപ്രവര്ത്തികളുടെയും സമഗ്രവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് നിര്‍ദ്ദേശം നല്‍കിയെങ്കിലും അഞ്ച് മാസം പിന്നിടുമ്പോഴും ഫയല്‍ കമ്മറ്റിയില്‍ എത്തിയിട്ടില്ല. ഏപ്രില്‍ 15നകം റിപ്പോര്‍ട്ട് കൗണ്‍സിലില്‍ വെയ്ക്കുമാണ് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞത്. 2013ല്‍ നടന്ന പ്രവൃത്തികളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഒരുങ്ങുമ്പോഴാണ്, കയ്യില്‍ കിട്ടിയ അപേക്ഷയില്‍ നടപടിയെടുക്കാതെ റിലയന്‍സിന് ഇടതു ഭരണസമിതി മൗനാനുവാദം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: