തൃശൂര്‍: കേരളവര്‍മ കോളേജിലെ അക്രമപരമ്പര അവസാനിപ്പിക്കാന്‍ പ്രിന്‍സിപ്പലിന് കഴിയാതെ വരുമ്പോള്‍ ചുമതല നിറവേറ്റാന്‍ പോലീസ് മടിക്കേണ്ടതില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ശ്രീ കേരളവര്‍മ കോളേജിലും ഹോസ്റ്റലിലും തുടരെ നടക്കുന്ന വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു രക്ഷകര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
സ്വയംഭരണ കോളേജിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ടെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ പ്രവര്‍ത്തനത്തിലുള്ള അവകാശം പരിമിതപ്പെടുത്തേണ്ടതില്ല. എന്നാല്‍ ലക്ഷ്മണരേഖ കടക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ധാരണ സൃഷ്ടിക്കപ്പെടണമെന്നും ചൂണ്ടിക്കാണിച്ചു.
രക്ഷാകര്‍ത്താക്കളും അധ്യാപകരും പ്രിന്‍സിപ്പലിന് പിന്തുണ നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. മാനേജ്മെന്റിന് താല്പര്യമുണ്ടെങ്കില് വിദ്യാര്‍ത്ഥി ബഹുജന സംഘടനകളുടേയും പോലീസിന്റേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കോളേജില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാവുന്നതാണ്. സ്വയം ഭരണം അരാജകാവസ്ഥയല്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും മനസ്സിലാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കുറ്റകൃത്യങ്ങള്‍ കണ്ടിട്ട് മിണ്ടാതിരിക്കുന്നത് സ്വയം കുറ്റവാളിയായി അംഗീകരിക്കുന്ന മാനസികാവസ്ഥയിലെത്തുന്നവരാണെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ നിരീക്ഷിച്ചു.
കുറ്റവാളികളെ താലോലിക്കുന്നത് രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്ക് ദീര്‍ഘകാല പ്രയോജനം ചെയ്യില്ല. സംഘടനാ പ്രവര്‍ത്തനം അക്രമത്തിലേക്ക് അധഃപതിക്കുമ്പോള്‍ ശക്തമായ നടപടികള്‍ ഉണ്ടാവണം. അദ്ധ്യാപക രക്ഷകര്‍തൃ പിന്തുണയോടെ കേരളവര്‍മ കോളേജിന്റെ പെരുമ നിലനിര്‍ത്തണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
ക്രിമിനല്‍ കുറ്റങ്ങളില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ സംവിധാനം അമാന്തിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
പരാതിയിലെ ആരോപണങ്ങള്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പ്രിന്‍സിപ്പല്‍ തള്ളി. ഒരു പരാതി മാത്രമാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചതെന്ന് കോഴിക്കോട് സര്‍വകലാശാല രജിസ്ട്രാര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
തൃശൂര്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി വഴി നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി സംഘടനാതര്‍ക്കങ്ങള്‍ രാഷ്ട്രീയ സംഘട്ടനങ്ങളിലേക്ക് വഴിമാറുന്നതായി പറയുന്നു.
സ്വയംഭരണാവകാശമുള്ള കോളേജുകളില്‍ നയരൂപീകരണം നടത്തുന്നത് മാനേജ്മെന്റായതിനാല്‍ ജില്ലാ ഭരണകൂടത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: