തൃശൂര്‍: ഇന്ത്യന്‍ കോഫിഹൗസിനെ തകര്‍ക്കാന്‍ സര്‍ക്കാറും സി.ഐ.ടി.യു നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയും ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സൊസൈറ്റി ഭരണം അഡ്മിനിസ്ട്രേറ്ററെ ഏല്‍പ്പിക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. ജീവനക്കാര്‍ രഹസ്യബാലറ്റിലൂടെ തെരഞ്ഞെടുത്ത സൊസൈറ്റി ഭരണസമിതിയെ നോക്കുകുത്തിയാക്കി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അത് ജീവനക്കാര്‍ തടയുക തന്നെ ചെയ്യും.
തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ സൊസൈറ്റി ആസ്ഥാനത്ത് കോടതി ഉത്തരവ് പോലും ലംഘിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് സീനിയര്‍ ഇന്‍സ്പെക്ടര്‍ എസ്. ബിന്ദുവിന്റെ നേതൃത്വത്തില്‍ നടത്തുന്നത് ഇതംഗീകരിക്കാനാകില്ല.
സൊസൈറ്റിക്ക് കീഴില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 58 കോഫിഹൗസ് യൂണിറ്റുകളും ജീവനക്കാരുടെ കൂട്ടായ്മയോടെ നല്ല നിലയിലാണ് നടക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഭരണസമിതിയാണ് ഇവിടുള്ളത്. എന്നാല്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അസാന്നിധ്യത്തില്‍ അസി. സെക്രട്ടറി മാത്രമുള്ളപ്പോള്‍ എത്തിയാണ് സീനിയര്‍ ഇന്‍സ്പെക്ടര്‍ ചുമതല ഏറ്റെടുക്കാന്‍ ശ്രമിച്ചത്. ഇത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. എന്നാല്‍ അത് ലംഘിച്ച് ഭരണം പിടിച്ചെടുക്കാനുള്ള ശ്രമഫലമായാണ് സൊസൈറ്റി ആസ്ഥാനത്തുണ്ടായ അതിക്രമങ്ങള്‍.
മുമ്പ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫീസറായിരുന്ന ഈ സീനിയര്‍ ഇന്‍സ്പെക്ടര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ്.
മുമ്പ് ഇവിടെ നിന്നും സ്ഥലംമാറ്റപ്പെട്ട അവര്‍ ഭരണം മാറിയപ്പോള്‍ വീണ്ടും ആസ്ഥാനത്ത് മടങ്ങിയെത്തിയിരിക്കുകയാണ്. ഇതിന് സര്‍ക്കാറിന്റെയും സി.ഐ.ടി.യു സംഘടനയുടേയും പിന്തുണയുണ്ട്. 58 വര്‍ഷത്തോളമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സംവിധാനത്തെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സിഐടിയു, എഐടിയുസി എന്നീ ട്രേഡ് യൂണിയനുകള്‍, തൊഴിലാളികളുടെ സംഘടനയായ സഹകരണവേദിയുമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1711 പേര് വോട്ട് ചെയ്തപ്പോള്‍ 1500ലധികം വോട്ടുകള്‍ നേടിയാണ് സഹകരണവേദിയുടെ സ്ഥാനാര്‍ത്ഥികള്‍ ഓരോരുത്തരും വിജയിച്ചതും. പത്തംഗ ഡയറക്ടര്‍ ബോര്‍ഡാണ് സൊസൈറ്റി ഭരണം കൊണ്ടുപോകുന്നത്.
അടുത്ത ജൂണില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണം പിടിച്ചെടുക്കാനാണ് ശ്രമമെന്ന് സൊസൈറ്റി പ്രസിഡന്റ് ഇ.എസ്. ജോജി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കൃഷ്ണദാസ് കണ്ടംകുളത്തി, വി.ടി. വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: