പാലപ്പിള്ളി : വരള്‍ച്ചയും കാട്ടുതീയും മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെട്ട വന്യമൃഗങ്ങള്‍ ഇരയും ദാഹജലവും തേടി കൂട്ടത്തോടെ കാടിറങ്ങാന്‍ തുടങ്ങുന്നു. ദിവസങ്ങളായി തുടരുന്ന കാട്ടുതീ നിയന്ത്രണാധീതമായി തുടരുന്നതിനാല്‍ മൃഗങ്ങള്‍ കൂട്ടമായി കാടിറങ്ങുകയാണ്. ചിമ്മിനി വന്യജീവി സങ്കേതത്തില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം പുറത്തിറങ്ങുന്ന മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലാണ് എത്തിപ്പെടുന്നത്. വരണ്ടുണങ്ങിയ ചിമ്മിനി ഡാമിലെ അവശേഷിക്കുന്ന വെള്ളമാണ് വന്യ ജീവികളെ പുറത്തേക്കാകര്ഷിക്കുന്ന പ്രധാന ഘടകം.
ചിമ്മിനി ഡാമില്‍ ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചിമ്മിനി വനാന്തരങ്ങളില്‍ ഉള്ള ജലാശയങ്ങള്‍ വറ്റിവരണ്ടതോടുകൂടി ഡാമിന്റെ സംഭരണ പ്രദേശങ്ങളെയാണ് വന്യമൃഗങ്ങള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. ചിമ്മിനി ഡാമിന്റെ സംഭരണ പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടാനകള്‍ കൂട്ടമായെത്തിയതും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതും നാട്ടുകാരെ ഭീതിയിലാക്കുന്നുണ്ട്. നാല് ആനകളും ഒരു കുട്ടിയാനയുമാണ് ഡാമിലിറങ്ങിയിരുന്നത്. സംഭരണിയിലെ വരണ്ട ഭാഗത്ത് കടുവയുടെ കാല്‍പ്പാടുകള്‍ വ്യക്തമായി പതിഞ്ഞു കിടപ്പുണ്ട്. കഴിഞ്ഞ ദിവസം കാടിറങ്ങിയ മ്ലാവ് മണ്ണംപേട്ടയില്‍ എത്തിയിരുന്നു. സാധാരണ മ്ലാവിനെ ചിമ്മിനി വനമേഖലയില്‍ കാണാത്തതാണ്. കൊടുംചൂടും ശക്തമായ കാറ്റും കാട്ടുതീ പടരുന്നതിനും വരള്‍ച്ചക്കും ആക്കം കൂട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: