വരന്തരപ്പിള്ളി: ചിമ്മിനി വനമേഖലയില്‍ കടുവകളുടെ എണ്ണമറിയുന്നതിനും അവയെ നിരീക്ഷിക്കുന്നതിനും വനംവകുപ്പിന്റെ നേതൃത്വത്തില്‍ ട്രാപ്പ് ക്യമാറകള്‍ സ്ഥാപിച്ചു. പറമ്പിക്കുളം ടൈഗര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് വിവിധയിടങ്ങളില്‍ 27 കാമറകളാണ് സ്ഥാപിച്ചത്. ആറ് മാസം മുന്‍പ് വനം വകുപ്പും ടൈഗര്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് കാമറകള്‍ സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ചത്. കടുവകള്‍ പതിവായി സഞ്ചരിക്കുന്നതും വെള്ളം കുടിക്കാനെത്തുന്നതുമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കാമറകള്‍ ഉറപ്പിച്ചിരിക്കുന്നത്. ക്യാമറയുടെ പരിധിയില്‍ എത്തുന്ന വന്യമൃഗങ്ങളുടെ ശരീര ഊഷ്മാവ് സെന്‍സര്‍ വെച്ച് പിടിച്ചെടുത്താണ് കാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ചിമ്മിനി വനത്തിലെ കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. മൃഗങ്ങള്ക്കെത്താനാവാത്ത വിധം മരക്കൊമ്പുകളിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കടുവകളെ കൂടാതെ പുലിയുള്പ്പെടെ മറ്റു വന്യ ജീവികളേയും നിരീക്ഷിക്കും. ഉള്‍ക്കാട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ഒരു ആഴ്ച നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമേ ക്യാമറകള്‍ പരിശോധിക്കൂ എന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ കെ. ടി. പയസ്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: