ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭരണ സമിതി അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകള്‍ 28ന് ആരംഭിച്ച് മാര്‍ച്ച് 7 ന് നടക്കുന്ന സഹസ്രകലശത്തോടെ അവസാനിക്കും. രണ്ട് കോടിയിലേറെ രൂപയാണ് ദേവസ്വം ഉത്സവത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്.
തെക്കേ നടയില്‍ പ്രത്യേകം തയ്യാറാക്കുന്ന ഊട്ടുപുരയില്‍ ഒരേ സമയം ആയിരത്തി അഞ്ഞൂറു പേര്‍ക്ക് പ്രസാദ ഊട്ട് നല്കുവാന് കഴിയും. രാവിലെ 9 മുതല്‍ ഉച്ചയ്ക്കു ഒന്നര വരെ എത്തുന്ന ഭക്തര്‍ക്ക് കഞ്ഞിയും പുഴുക്കും. തുടര്‍ന്ന് രണ്ടര വരെ ചോറും കറിയും നല്‍കും രാത്രിയിലും പ്രസാദ ഊട്ട് നല്‍കും. ഉത്സവം കൊടിയേറ്റ ദിവസമായ മാര്‍ച്ച് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആനയോട്ടം നടക്കും. ദേവസ്വത്തിലെ 25 ആനകളെ വരെ ഇതില്‍ പങ്കെടുപ്പിക്കും. അന്ന് രാത്രി 8 മണിക്ക് ഉത്സവത്തിന് കൊടിയേറും ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. കോട്ടക്കല്‍ നിര്യ സംഘത്തിന്റെ കഥകളിയോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. ഉത്സവത്തിന്റെ നടത്തിപ്പിനായി ദേവസ്വം ഭരണസമിതി അംഗങ്ങളെ കണ്വീനര്മാരാക്കി വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നതായി ദേവസ്വം ചെയര്മാന് പീതാംബരക്കുറുപ്പ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.കുഞ്ഞുണ്ണി, അഡ്വ.എ.സുരേശന്, പി.കെ.സുധാകരന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: