തൃശൂര്‍: സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ, കോര്പ്പറേഷന് പദ്ധതി വിഹിത വിനിയോഗം 25 ശതമാനം മാത്രം. പദ്ധതികള്‍ വൈകിപ്പിക്കാനും, ഫണ്ട് പാഴാക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് ഭരണപ്രതിപക്ഷ ആരോപണവും. പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതും, പദ്ധതികള്‍ തയ്യാറാക്കുന്നത് വൈകിയതും പദ്ധതി നിര്‍വഹണത്തെ ബാധിച്ചുവെന്ന് ഉദ്യോഗസ്ഥരുടെ മറുപടി.
ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ മുന്നില്‍ പട്ടികജാതി വിഭാഗ ഓഫീസ് ആണ്. കോര്പ്പറേഷന് പ്രവൃത്തികള്‍ക്കായി 140 കരാറുകാര്‍ ഉണ്ടെങ്കിലും 20 പേര് മാത്രമാണ് പ്രവൃത്തികള്‍ എടുക്കാറുള്ളത്. ടാര്‍ പ്രവൃത്തികളാണ് കരാറുകാര്‍ ഏറ്റെടുക്കാന്‍ താല്പ്പര്യപ്പെടാത്തതെന്നും, സര്‍ക്കാരിന്റെ പുതിയ നിയമം മൂലം മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന വരുമാനത്തില്‍ കുറവുണ്ടായതാണ് കരാറുകാരുടെ പിന്മാറ്റത്തിന് കാരണമെന്നും അസി.എന്‍ജിനിയര്‍ പറഞ്ഞു. പദ്ധതി വിഹിത വിനിയോഗത്തെ കുറിച്ച് വ്യക്തതയില്ലെന്ന വിമര്‍ശനവും പ്രതിപക്ഷം ഉന്നയിച്ചു.
ഒന്നര മാസം മാത്രം ശേഷിക്കേ പദ്ധതികളെ സംബന്ധിച്ച് വിശദീകരണം നല്കാന് കഴിയാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ കുടിവെള്ള വിഷയം ഗൗരവമായെടുക്കണമെന്ന് ബി.ജെ.പി അംഗം വി.രാവുണ്ണിയുടെ ആവശ്യത്തിലും ചര്‍ച്ച നടന്നു. നിലവില്‍ ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി കുടിവെള്ള വിതരണം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നും, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചുമതല ഏറ്റെടുക്കണമെന്നും രാവുണ്ണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: