തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഒന്‍പതാമത് രാജ്യാന്തര നാടകോല്സവത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാംസ്കാരിക മന്ത്രി എ.കെ.ബാലന് അറിയിച്ചു. ഫെബ്രുവരി 20 ന് ആരംഭിയ്ക്കുന്ന മേള 28 ന് സമാപിക്കും. 9 ദിനങ്ങളിലായി 31 നാടകങ്ങള്‍ അരങ്ങിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഗീതനാടക അക്കാദമി ഹാളില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി എ.കെ.ബാലന്. 15 രാജ്യാന്തര നാടകങ്ങള്‍, 8 ദേശീയ നാടകങ്ങള്‍, 7 മലയാള നാടകങ്ങള്‍ എന്നിവ അരങ്ങിലെത്തും. പാസ് മൂലമാണ് പ്രവേശനം. ടിക്കറ്റുകള്‍ ഓണ്‍ലൈനായി വിതരണം ആരംഭിച്ചു. ബാക്കിയുളളവ നാടകം തുടങ്ങുന്നതിന് മുന്‍പ് പ്രത്യേക കൗണ്ടറുകളിലൂടെ അതാത് ദിവസം നല്‍കും. 30 രൂപയാണ് ടിക്കറ്റ് നിരക്ക്.
സെര്‍ബിയ, ഫ്രാന്‍സ്, സ്പെയിന്, ലിത്വാനിയ, ബള്‍ഗേറിയ, ചിലി, ഇറ്റലി, യു.എസ്.എ, ഇറാന് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ തിയേറ്റര്‍ സംഘങ്ങളും, ഇന്ത്യയിലെ വിവിധ തിയേറ്റര്‍ കമ്പനികളും ഇറ്റ്ഫോക്കില്‍ നാടകങ്ങള്‍ അവതരിപ്പിക്കും. നാടകോത്സവത്തിന്റെ ഭാഗമായി സ്കൂള്‍ ഓഫ് ഡ്രാമയില്‍ മൂന്ന് ദിവസം നാടകശില്പശാല നടത്തും. സ്പാനിഷ് നാടക സംവിധായകന് അഡ്രിയാന്‍ ക്യാമ്പ് നയിക്കും. ലോക നാടക വേദിയിലെ പ്രഗത്ഭര്‍ നയിക്കുന്ന കൊളോക്യം, ഡ്രമാറ്റാര്ജി സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ സാഹിത്യ അക്കാദമിയില്‍ നടത്തും. നാടകപ്രവര്ത്തകരുമായുളള മുഖാമുഖം, മീറ്റ് ദ ആര്‍ട്ടിസ്റ്റ് തുടങ്ങിയ പരിപാടികളും ഒരുക്കും. കേരളത്തിന്റെ രംഗകലാ പാരമ്പര്യം അടയാളപ്പെടുത്തുന്ന തിറ, തോല്‍പാവക്കുത്ത്, കോല്‍ക്കളി, ചിമാനക്കളി തുടങ്ങിയവും അക്കാദമി ക്യാമ്പില്‍ അരങ്ങേറും.
കേരള സംഗീത നാടക അക്കാദമി 2010 മുതല്‍ ആരംഭിച്ചതും പിന്നീട് മുടങ്ങിപോയതുമായ അമ്മന്നൂര്‍ പുരസ്ക്കാരദാനവും ഫെബ്രുവരി 20 ന് നടത്തും. 3 ലക്ഷം രൂപയും ബി.ഡി.ദത്തന് രൂപകല്പന ചെയ്ത ശില്പവുമടങ്ങിയതാണ് അവാര്‍ഡ്. പരേതനും പ്രമുഖ നാടക പ്രവര്‍ത്തകനുമായ ഹെയ്സനം കനൈലാല്‍, ഭാര്യ സാബിത്രി ഹെയ്സനം എന്നിവര്‍ക്കാണ് ഇത്തവണത്തെ അമ്മന്നൂര്‍ പുരസ്ക്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: