കുന്നംകുളം : എരുമപ്പെട്ടി കടങ്ങോട് തെക്കുമുറി മുല്ലപ്പിള്ളിക്കുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ ഛാരായ വാറ്റുകേന്ദ്രം എക്സൈസ് തൃശൂര്‍ സ്പെഷ്യല്‍ സ്കോഡ് കണ്ടെത്തി നശിപ്പിച്ചു. വന്‍ തോതില്‍ വാറ്റും വില്‍പ്പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്കോഡ് മുല്ലപ്പിള്ളിക്കുന്നില്‍ തിരച്ചില്‍ നടത്തിയത്. ആരുടേയും ശ്രദ്ധയെത്താത്ത വനത്തിന് സമാനമായ പറമ്പിലാണ് വാറ്റു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജി.പ്രകാശന്റെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വലിയ വീപ്പകളിലും ചെമ്പുകളിലും കലക്കി വെച്ചിരുന്ന 600 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. വാറ്റുവാന്‍ ഉപയോഗിച്ചിരുന്ന സ്റ്റൗവ്വും ഗ്യാസ് സിലിണ്ടറും കലങ്ങളും കുടങ്ങളും മറ്റ് പാത്രങ്ങളും വെള്ളമെടുക്കാന്‍ ഉപയോഗിച്ചിരുന്ന പൈപ്പുകളും എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വാഷ് പെട്ടെന്ന് തെളിയാനും വാറ്റ് ഛാരായത്തിന് വീര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന രാസവസ്തുവായ അമോണിയയും ഉദ്യോഗസ്ഥര്‍ കണ്ടെത്തി നശിപ്പിച്ചു. വാറ്റ് കേന്ദ്രത്തില്‍ ഛാരായം വില്‍പ്പന നടത്തിയിരുന്നതിന്റെ തെളിവായി നിരവധി വെള്ള കുപ്പികളും ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെത്തി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ജി. പ്രകാശ് അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ തോമസ്, ദേവസി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാല്‍, ഷാജി, ശ്രീജിത്ത് എന്നിവരും റെയിഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: