സ്വന്തം ലേഖകന്‍
തൃശൂര്‍: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കി ഹരിതകേരളം പദ്ധതി നടപ്പാക്കുമ്പോഴും സംസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ ഹരിത മാര്ഗ്ഗരേഖാനിര്ദ്ദേശങ്ങള് പാടെ അവഗണിക്കുന്നു. സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും ഹരിത മാര്‍ഗ്ഗരേഖ (ഗ്രീന്‍ പ്രോട്ടോക്കോള്‍) കണ്ടില്ലെന്ന് നടിക്കുകയാണ്. പദ്ധതിക്ക് അന്തര്‍ദേശീയ ഏജന്‍സികളില്‍നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ധനസഹായം ലഭിക്കണമെങ്കില്‍ ഹരിത മാര്‍ഗ്ഗരേഖ നിര്‍ബന്ധമായും നടപ്പാക്കണം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജില്ലാഭരണകൂടങ്ങളുമാണ് ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗരേഖയൊന്നും സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. മാര്‍ച്ച് ഒന്നുമുതല്‍ എല്ലാ പ്രാദേശിക ഭരണകൂടങ്ങളും ഇത് നടപ്പിലാക്കണമെന്നാണ് യുഎന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും ഹരിതമാര്ഗ്ഗരേഖക്കനുസൃതമായ നയങ്ങള്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ കടലാസില്‍ ഒതുങ്ങി.
ഹരിതമാര്ഗ്ഗരേഖയുടെ അടിസ്ഥാനതത്വം മാലിന്യം ശൂന്യം (സീറോ വേസ്റ്റ്) എന്നതാണ്. പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകള്‍ വലിച്ചെറിയല്‍ രീതിയില്‍ നിന്നുള്ള മോചനം, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍മാത്രം അനുവദിക്കല്‍, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കല്‍, പ്രകൃതി വിഭവങ്ങളുടെ വിവേകപൂര്‍ണമായ ഉപയോഗവും സംരക്ഷണവും, ഉപഭോഗസംസ്കാരത്തെ ഉപേക്ഷിക്കല്‍ എന്നിവ മാര്‍ഗരേഖയുടെ അടിസ്ഥാന തത്വങ്ങളാണ്. ഹരിത മാര്‍ഗരേഖ നടപ്പിലാക്കിയാല്‍ ഉപയോഗശേഷം പേപ്പര്‍ഗ്ലാസ്, കുപ്പികള്‍, കൂടുകള്‍ എന്നിവ വലിച്ചെറിയുന്നതും കത്തിക്കുന്നതും നിയമലംഘനമായി കണക്കാക്കും. ഇതനുസരിച്ച് പ്ലാസ്റ്റിക് കവറുകളും ഇഷ്ടിക നിര്‍മാണ ചൂളകളും മറ്റും നിരോധിക്കണം.
പ്രദേശത്തെ ഹാള്‍ ഉടമകള്‍, ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍, കാറ്ററിങ്ങ് യൂണിറ്റുകള്‍, ഹോട്ടലുകള്‍, മത്സ്യ-മാംസ കച്ചവടക്കാര്‍, തുടങ്ങിയവര്‍ക്കെല്ലാം ഇതുസംബന്ധിച്ച് രേഖാമൂലം നിര്‍ദ്ദേശം നല്‍കണം. നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇവരോട് ആവശ്യപ്പെടണം. ഇതെല്ലാം തദ്ദേശഭരണസ്ഥാപനങ്ങളുടേയും ജില്ലാഭരണകൂടത്തിന്റേയും ചുമതലകളില്‍ വരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നും നല്കാത്തതിനാല് തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇതുവരേയും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.
അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇതിന് പ്രാഥമിക നടപടികള്‍ ആയിട്ടുള്ളത്. അതും പ്രാദേശികമായി ചില ജനപ്രതിനിധികളുടെ താല്പര്യംകൊണ്ടുമാത്രം. ഹരിതകേരളം യാഥാര്‍ത്ഥ്യമാകുന്നതിന് അനുപേക്ഷണീയമായ ഹരിതമാര്‍ഗരേഖ അംഗീകരിക്കാത്തതിന് പിന്നില്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള പലരുടേയും താല്പര്യങ്ങളാണെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: