പുതുക്കാട് : ഹരിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണലി പുഴ നവീകരണത്തോടെ ആരംഭിച്ചപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു. മരണശയ്യയിലായിരുന്ന പുഴ പദ്ധതിയിലൂടെ കരകയറുമെന്നു തന്നെ നാട്ടുകാര്‍ വിശ്വസിച്ചു. നെന്മണിക്കര പഞ്ചായത്തിന്റെ പ്രത്യേക താല്പര്യത്തിലായിരുന്നു പദ്ധതിക്ക് മണലിപ്പുഴയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ദേശീയപാതയിലെ മണലി പാലം മുതല്‍ ഓടന്‍ചിറ ഷട്ടര്‍ വരെ ഒരു കിലോ മിറ്റര്‍ വരുന്ന ഭാഗത്തെ ചണ്ടിയും പായലും നീക്കിയതോടെ പുഴ നവീകരണം അവസാനിച്ചു, പുഴയില്‍ അടിഞ്ഞുകിടന്ന മണ്‍കൂനകളും ചെളിയും ഇതുവരെ നീക്കം ചെയ്തില്ല. ദേശീയപാത നിര്‍മാണത്തിന്റെ അവശിഷ്ടങ്ങളും ചളിയും പുഴയുടെ വശങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുഴയില്‍ കുളവാഴയും പായലും വളര്‍ന്നു, പുഴ വെറും അഴുക്കുചാലായി. ഉള്ള വെള്ളം മലിനമായി കഴിഞ്ഞു. കുടിവെള്ള പദ്ധതികള്‍ നിലച്ചു. സ്പഷല് ഇറിഗേഷന്‍ വകുപ്പ് അധികൃതരുടെ അനാസ്ഥയാണ് മണലിപ്പുഴക്ക് തിരിച്ചടിയാവുന്നത്.
ചണ്ടിയും പായലും മാറ്റിയതിന്റെ കൂലിനല്‍കാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ് പഞ്ചായത്ത് അധികൃതര്‍. പുഴയിലെ ഓടന്‍ചിറ റഗുലേറ്ററിന്റെ കേടുപാടുകള്‍ തീര്‍ക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിലും അതുണ്ടായിട്ടില്ല. കടുത്ത ജലക്ഷാമത്തിന് പരിഹാരമെന്ന നിലയില്‍ പുഴയിലെ പാലക്കടവില്‍ നിന്നും കേളിത്തോട് വഴി പാലിയം പാടത്ത് വെള്ളമെത്തിക്കാനുള്ള ശ്രമവും വിജയം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: