ആലപ്പുഴ: കേന്ദ്രത്തിനെതിരായ കുപ്രചരണങ്ങള്‍ക്ക് പരസ്യ പിന്തുണയുമായി ക്രിസ്ത്യന്‍ പള്ളി. നോട്ടു വിഷയത്തില്‍ പള്ളിവികാരികള്‍ രാഷ്ട്രീയം കളിക്കുന്നതിനെതിരെ ഒരു വിഭാഗം വിശ്വാസികളും രംഗത്ത്. കഥകള്‍ കെട്ടിച്ചമച്ചും അയ്യപ്പ ചരിതം വളച്ചൊടിച്ചും പള്ളിയിലേക്ക് ശബരിമല തീര്‍ത്ഥാടകരെ എത്തിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്ന അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രത്യക്ഷ രാഷ്ട്രീയം കളിക്കുന്നത്.
സഹകരണവകുപ്പ് നേതൃത്വത്തില്‍ ചേര്‍ത്തല തെക്ക് സഹകരണ ബാങ്ക് ആരംഭിച്ച കാമ്പെയിനിലാണ് അര്‍ത്തുങ്കല്‍ ബസിലിക്ക വികാരി ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍ കുപ്രചരണവുമായി രംഗത്തെത്തിയത്. ഇടതുവലതു മുന്നണികള്‍ നടത്തുന്ന അടിസ്ഥാനരഹിതമായ പ്രചരണം ഏറ്റുപറയുകയായിരുന്നു വികാരി. സഹകരണ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുന്നത് കേരളീയര്‍ക്കു ചിന്തിക്കാന്‍ പോലുമാവാത്തതാണ്. സഹകരണമേഖലയെ സംരക്ഷിക്കാന്‍ ബസിലിക്കയുടെ സഹായമുണ്ടാകും. അവിടത്തെ വരുമാനത്തില്‍ ഏറിയപങ്കും സഹകരണ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രചരണങ്ങള്‍ക്ക് കുടപിടിക്കുന്നതായി മാറി വികാരിയുടെ നടപടിയെന്നാണ് ആക്ഷേപം ഉയരുന്നത്.
വിശ്വാസികളില്‍ എല്ലാ രാഷ്ട്രീയക്കാരും ഉണ്ടെന്നും പ്രധാന പള്ളിയുടെ വികാരി തന്നെ കുപ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് സമൂഹത്തില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അര്‍ത്തുങ്കല്‍ പള്ളിയുടെ കാര്യത്തില്‍ കുപ്രചരണം പുതുമയുള്ളകാര്യമല്ല. അര്‍ത്തുങ്കല്‍ പള്ളിയിലേക്ക് ശബരിമല തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന്‍ വ്യാജ ചരിത്രവും കല്പിത കഥകളും പ്രചരിപ്പിക്കുന്നത് പതിവാണ്. ഹൈന്ദവ സമൂഹം സഹസ്രാബ്ദങ്ങളായി ആരാധിക്കുന്ന ശബരിമല ധര്‍മ്മശാസ്താവിന്റെ ചരിത്രം കേവലം മൂന്നൂറോ നാനൂറോ വര്ഷങ്ങള്ക്കകത്തുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്.
1584ല്‍ അര്‍ത്തുങ്കല്‍ പള്ളി വികാരിയായിരുന്ന ജെക്കോമോ ഫിനിഷ്യോ എന്ന വിദേശ മിഷണറിയുടെ ചങ്ങാത്തമാണ് അയ്യപ്പന് ചീരപ്പന്‍ചിറയിലെ കളരിഗുരുക്കളുടെ ശിഷ്യനാകാന്‍ നിമിത്തമായതെന്നാണ് പള്ളി അധികൃതര്‍ അവകാശപ്പെടുന്നത്. കളരിയിലെത്തിയ അയ്യപ്പനും വിദേശ മിഷണറിയുമായി ഉറ്റബന്ധം സ്ഥാപിച്ചെന്നും ഇതിലൂടെ പന്തളം രാജകുടുംബാംഗങ്ങളുമായി സൗഹൃദമുണ്ടാക്കുകയും പലപ്പോഴും ഇരുകൂട്ടരും അതിഥികളായി താമസിച്ചെന്നുമാണ് വിവരണം.
വെളുത്തച്ചന് എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന ഈ വിദേശ മിഷനറി മരിച്ച ശേഷം 1647 സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അര്‍ത്തുങ്കല്‍ സ്ഥാപിച്ചപ്പോള്‍ ജനങ്ങള്‍ ഈ രൂപത്തെ വെളുത്തച്ചനെന്നു വിളിച്ചെന്നും ശബരിമല ശാസ്താവിനെ തൊഴുതിറങ്ങുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചനെ കാണണമെന്ന് ആര്‍ക്കോ അരുളപ്പാടുണ്ടായെന്നുമാണ് പ്രചരണം. അയ്യപ്പനും പന്തളരാജകുടുംബവുമായ ബന്ധപ്പെട്ട ഒരുചരിത്രത്തിലും കൃതികളിലും അര്‍ത്തുങ്കല്‍ പള്ളിയെന്നല്ല ഒരു ക്രിസ്ത്യന്‍ പള്ളിയെക്കുറിച്ചുമുള്ള ബന്ധം പറഞ്ഞിട്ടില്ലെന്നിരിക്കെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ മതസൗഹാര്ദ്ദത്തിനല്ല, മതസ്പര്ദ്ധയ്ക്കാണ് ഇടയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: