തൃശൂര്‍: കുരിയച്ചിറയില്‍ ബൈക്ക് യാത്രികനെ കാറിടിച്ചുവീഴ്ത്തി മൂന്നരകിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം ജയ്പൂരില്‍ പിടിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മൂന്നാം പ്രതി വെങ്കിടങ്ങ് കണ്ണോത്ത് പണിക്കവീട്ടില്‍ ഷെലീര്‍ മുഹമ്മദിന്റെ (28) അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഷെലീറിനെ ജയ്പൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത് വിമാനമാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ബുധനാഴ്ച വൈകീട്ടോടെയാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കഴിഞ്ഞദിവസമാണ് ഇയാളെ പിടികൂടിയത്. കവര്‍ച്ചയ്ക്കു ശേഷം ഖത്തറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഷെലീര്‍ പിടിയിലായത്. കവര്‍ച്ചസംഘം സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത് ഷെലീറാണ്. വാടാനപ്പിള്ളി സ്വദേശിയായ ഒരാളില്‍ നിന്നും റെന്റ് എ കാറായി വാടകക്കെടുത്ത കാര്‍ ഒരുമാസമായി ഷെലീറാണ് ഓടിച്ചിരുന്നത്.
ചാരനിറത്തിലുള്ള ഇന്നോവ കാറാണ് ആക്രമണത്തിന് ഉപയോഗിച്ചത്. സംഭവത്തില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഷെലീറടക്കം നാലുപേര്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ എയര്‍പോര്‍ട്ടുകളിലും പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ സുരക്ഷാ സേന ഇയാളെ കസ്റ്റഡിയിലെടുത്ത് വിവരം കേരളത്തിലേക്ക് അറിയിച്ചത്.
തുടര്‍ന്ന് വെസ്റ്റ് സിഐ വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം ജയ്പൂരിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നേരത്തെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഷെലീര്‍ 2008ല്‍ പാവറട്ടി പാങ്ങില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ബൈജുവിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ്. പിന്നീടിയാളെ എന്‍ഡിഎഫില്‍ നിന്നും പുറത്താക്കിയിരുന്നു. കുരിയച്ചിറയിലെ ആഭരണശാലയില്‍ നിന്ന് പണി തീര്‍ന്ന സ്വര്‍ണാഭരണങ്ങളുമായി ബൈക്കില്‍ പോയിരുന്ന ആന്റോയെന്ന ജീവനക്കാരനെ കാറിലെത്തി ഇടിച്ചു വീഴ്ത്തിയാണ് സ്വര്‍ണം കവര്‍ന്നത്. കേസിലെ മറ്റുപ്രതികളെക്കുറിച്ച് ഷെലീറില് നിന്നും വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: