ഇരിങ്ങാലക്കുട: കത്തി കഴുത്തില്‍ വച്ച് മുറിവേല്പ്പിച്ചും തിയറ്റര്‍ ക്യാന്റീനില്‍ കയറി ആക്രമണം നടത്തിയും നാല് പേര് ചേര്‍ന്ന് പണം തട്ടിയെടുത്തുവെന്ന് കാണിച്ച് വ്യാജപരാതി നല്കിയ കേസില്‍ തമിഴ്നാട് തിരുവണ്ണാമല ജില്ലയില്‍ ചെങ്കം താലൂക്കില്‍ രാമസ്വാമി മകന് ദൊരൈസ്വാമി (21) യെ ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ എം.ജെ.ജിജോ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുടയിലെ ഒരു പ്രമുഖ തിയറ്റര്‍ ക്യാന്റീനിലെ ജീവനക്കാരനായ പ്രതി വെള്ളിയാഴ്ച സെക്കന്റ്ഷോ കഴിഞ്ഞശേഷം ക്യാന്റീനില്‍ കിടന്നുറങ്ങുന്ന സമയത്ത് 4 പേര് ചേര്‍ന്ന് കത്തികൊണ്ട് മുറിവേല്‍പ്പിച്ച് കൈയ്യും കാലുകളും കെട്ടിയിട്ട് ക്യാന്റീനിലെ സാധനസാമഗ്രികള്‍ തല്ലിതകര്‍ത്തും മുറിക്കുള്ളില്‍ പൂട്ടിയിട്ട് മേശയില്‍ സൂക്ഷിച്ചിരുന്ന 10600 രൂപ തട്ടിയെടുത്തുവെന്ന പ്രതിയുടെ തന്നെ പരാതിയില്‍ സംശയം തോന്നിയ പോലീസ് വിദഗ്ദമായ അന്വേഷണത്തിനൊടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റു ചെയ്തു. ശരീരത്തില്‍ പ്രതി തന്നെ സ്വയം മുറിവേല്‍പ്പിച്ചതും മൊഴിയിലെ വൈരുദ്ധ്യവും കാന്റീനിലെ സാധനങ്ങള്‍ നശിപ്പിച്ചതുമാണ് പ്രതിയെ പിടികൂടാന്‍ ഇടയാക്കിയത്. സംഭവത്തിനുശേഷം പ്രതി ഒളിപ്പിച്ചുവെച്ചിരുന്ന പണം പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെടുത്തു. ഇത്തരം ഒരു നാടകം നടത്തി ക്യാന്റീന് കരാറകാരനില് നിന്നും പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതി സ്വയം ശരീരത്തില്‍ മുറിവേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. സിപിഒമാരായ രാജേഷ്, പ്രശാന്ത് വി.എന്‍, മനോജ് പി.കെ, രാശേഷ് ചെന്ത്രാപ്പിന്നി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: