ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ ജോലിയും ശമ്പളവുമില്ലാതെ പ്രതിസന്ധിയിലായ ഭാരത പൗരന്മാരെ ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 5.30ന് മദീനയില്‍ നിന്ന് ആദ്യ സംഘവുമായി വിമാനം മുംബൈയിലേക്ക് തിരിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് സൗദിയിലെത്തി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ദുരിതമനുഭവിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ തിരിച്ചുവരവ് സാധ്യമായത്.
തിരിച്ചെത്തുന്നവര്‍ക്ക് മുടങ്ങിക്കിടന്നിരുന്ന ആനുകൂല്യങ്ങള്‍ നല്‍കും. തൊഴിലാളികളുടെ ഇഖാമ സൗജന്യമായി പുതുക്കി നല്‍കാനും സ്പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റാനും സൗദി തൊഴില്‍ മന്ത്രാലയം തീരുമാനമെടുത്തു. ഹജ്ജ് വിമാനത്തിലാണ് ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിക്കിടന്ന പൗരന്മാരെ തിരിച്ചെത്തിക്കുന്നത്. ഔദ്യോഗിക എയര്‍ലൈന്‍ വിമാനങ്ങള്‍ നല്‍കാനും സൗദി അധികൃതര്‍ സമ്മതിച്ചു.
തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ദൗത്യവുമായി ഇന്നലെ പുലര്‍ച്ചെയാണ് വി.കെ. സിങ് സൗദിയിലെത്തിയത്. അംബാസിഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ഷേഖ് എന്നിവരും ഉദ്യോഗസ്ഥരും ജിദ്ദയിലെത്തിയ മന്ത്രിയെ സ്വീകരിച്ചു. ഇതിന് മുന്നോടിയായി ഭാരത എംബസി തൊഴിലാളികളുടെ വിവരശേഖരണം ആരംഭിച്ചിരുന്നു.
ലേബര്‍ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കും
ജിദ്ദ: സൗദിയിലെ എല്ലാ ലേബര്‍ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുവാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ്ങും സൗദി തൊഴില്‍ മന്ത്രി മുഫ്രജ് അല്‍ ഹഖ്ബാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: