കോട്ടയം: കണ്ണുമൂടിക്കെട്ടി കത്തിച്ച മെഴുകുതിരി ഉപയോഗിച്ച് മുടിയിഴകളില്‍ വിസ്മയം തീര്‍ത്ത് രജസ്ഥാന് സ്വദേശി ഹാരീഷ് ഭാട്ടിയ. ഒട്ടേറെ പ്രമുഖരുടെ ഹെയര്‍ ഡിസൈനറായ ഹാരീഷ് ഭാട്ടിയ ഹെയര്‍ ഡിസൈനര്‍മാര്‍ക്കു പരിശീലനം നല്കുന്നതിനു വേണ്ടിയാണ് കോട്ടയത്ത് എത്തിച്ചേര്‍ന്നത്. ഒന്‍പതാം വയസ്സില്‍ പിതാവിന്റെ ശിക്ഷണത്തിലാണ് ഹാരീഷ് മുടിവെട്ടുന്നതിനായി കത്രിക കയ്യിലെടുത്തത്. തുടര്‍ന്നങ്ങോട്ട് ഹെയര്‍ ഡിസൈനിങ്ങില്‍ തന്റേതായ രീതിയില്‍ വ്യത്യസ്ത പുലര്‍ത്തുന്ന ട്രെന്‍ഡുകളും രീതികളും വികസിപ്പിക്കാന്‍ ഇദ്ദേഹത്തിനായി. കത്രിക ഉപയോഗിച്ച് മുടിവെട്ടുന്നതില്‍ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പലര്‍ക്കും താത്പര്യമില്ലായിരുന്ന സാഹചര്യത്തിലാണ് തീകൊണ്ട് മുടിമുറിക്കുന്ന വിദ്യ രൂപപ്പെടുത്തിയത്. മുടിചീകി വിരലുകള്‍ക്കിടയില്‍ പിടിച്ച് കത്തിച്ച മെഴുകുതിരി ഉപയോഗിച്ചു മുടികരിച്ച് കളയുകയാണു ചെയ്യുന്നത്. മുടിവെട്ടാന്‍ എത്തുന്നവരുടെ ഇഷ്ടത്തിനനുസരിച്ചും അവരുടെ മുടിയിഴകളുടെ ഘടനമനസ്സിലാക്കിയതിന് ശേഷമാണ് കണ്ണുകള്‍ മൂടിക്കെട്ടി ഇദ്ദേഹം മുടികരിക്കുന്നത്. മുംബൈയില്‍ ഹെയര്‍ ഡിസൈനിങ് അക്കാദമി നടത്തുന്ന ഹാരീഷ് അന്ധര്‍ക്കു തീകൊണ്ടു മുടിവെട്ടുന്ന രീതിയില്‍ സൗജന്യമായി പരിശീലനം നല്‍കുന്നുണ്ട്. കൂടാതെ ഈ രംഗത്തുള്ളവര്ക്കുവേണ്ടി ഇദ്ദേഹം ഒട്ടേറെ ബോധവത്ക്കരണ സെമിനാറുകളും നടത്തുന്നുണ്ട്. ഇതിനുവേണ്ടി എല്ലാജില്ലകളിലും സഞ്ചരിക്കുകയും ചെയ്യുന്നുണ്ടെന്നും ഹാരീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: