ക്ഷൗരം നിര്‍വഹിച്ച് ജടകളെല്ലാം ഉപേക്ഷിച്ച് ദേഹശുദ്ധിചെയ്ത് ശ്രീരാമചന്ദ്രന് സിംഹാസനത്തിലിരുന്നരുളി. പുണ്യതീര്‍ത്ഥങ്ങള്‍ ഏറ്റുവാങ്ങി ഒഴുകുന്ന വിവിധ സമുദ്രജലത്താല്‍ രാജാവിനെ വസിഷ്ഠ മഹര്‍ഷി അഭിഷേകംചെയ്തു. പട്ടാഭിഷേകം കഴിഞ്ഞ് പുതുവസ്ത്രങ്ങളാല് അലങ്കരിക്കപ്പെട്ടരാമന് സര്വ്വാലങ്കാരഭൂഷിതനായി അനുജന്മാര്ക്കൊപ്പം സീതാസമേതനായി ആ രാജധാനിയില്‍ ശോഭിക്കുകയായിരുന്നു.
ഭരതന് നമിച്ച് പ്രത്യേകം അഭ്യര്‍ത്ഥിച്ചതനുസരിച്ച് അദ്ദേഹം രാജ്യഭാരം ഏല്‍ക്കുകയായിരുന്നു. ശ്രീരാമന്റെ ഭരണത്തിന് കീഴില്‍ രാജ്യം സമ്പല്‍ സമൃദ്ധമായിത്തീര്‍ന്നു. സ്നേഹനിധിയായ പിതാവ് മക്കളെ എന്നപോലെ പ്രജകളെ മുഴുവന്‍ ആത്മാര്‍ത്ഥതയോടെ സ്നേഹിച്ചു. അവരെല്ലാവരും വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ വിധിയാംവണ്ണം അനുഷ്ഠിച്ചു. പ്രജകളാകട്ടേ ഭരണാധികാരിയെ വാഴ്ത്തിസ്തുതിച്ചു. ത്രേതായുഗത്തിലാണെങ്കിലും ധര്‍മ്മം കൃതയുഗംപോലെ നാലുപാദ(തപസ്സ്, ശൗചം, ദയ, സത്യം )ങ്ങളോടെ പൂര്‍ണ്ണമായിരുന്നു.
ധര്‍മ്മത്തെ അറിയുന്നവനും ആചരിക്കുന്നവനും എല്ലാവര്ക്കും ആവശ്യപ്രകാരമുള്ള സുഖത്തെ പുതിയ രാജാവ് വിതരണംചെയ്തു. വനങ്ങള്‍, നദികള്‍, പര്‍വതങ്ങള്‍ ഗ്രാമങ്ങള്‍ ദ്വീപുകള്‍ സമുദ്രങ്ങള്‍ എന്നവ പ്രജകള്‍ക്ക് സമൃദ്ധിയെ അറിഞ്ഞുനല്കി. ആധികള്‍, വ്യാധികള്‍, പകര്ച്ചദീനം, ജര, ക്ഷീണം, ദുഃഖം, ഭയം, ശോകം, തളര്‍ച്ച അകാല മൃത്യു എന്നിവയൊന്നും രാമന്റെ ഭരണത്തിന് കീഴില്‍ അയോദ്ധ്യയില്‍ സ്പര്‍ശിച്ചിട്ടില്ല.
ഏക പത്നിവ്രതത്തോടെ രാജര്ഷിയെപ്പോലെ ജീവിച്ച രാമന് ഗൃഹസ്ഥധര്‍മ്മം സ്വയംആചരിച്ച് ലോകത്തിന് നല്ല മാതൃകയായിത്തീര്‍ന്നു. സ്നേഹം നിറഞ്ഞ വിനയം, അനുസരണം, ബുദ്ധിശക്തി, ലജ്ജ എന്നീഗുണങ്ങള്‍ നിറഞ്ഞ ജനക പുത്രിയായസീത സ്വഭാവഗുണങ്ങളാല്‍ മഹിതയായി രാമന്റെ മനസ്സിനെ സ്വാധീനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: