തിരുവനന്തപുരം: ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പ്രവേശനം ലഭിച്ചിട്ടും യാത്രമുടങ്ങിയ ആദിവാസി യുവാവിന് പഠനം തുടരാന്‍ സാഹചര്യമൊരുങ്ങി. കാസര്‍കോട് 18-ാം മൈല്‍ സ്വദേശി ബി. ബിനേഷിനാണ് മന്ത്രി എ.കെ. ബാലന്റെ ഇടപെടല്‍ തുണയായത്. 45 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പോടെയാണ് പ്രവേശനം ലഭിച്ചതെങ്കിലും യാത്രയ്ക്കും ഐഇഎല്‍ടിഎസ് (ഇംഗ്ലീഷ് അഭിരുചി) പരീക്ഷയ്ക്ക് പഠിക്കുന്നതിനും ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരുമായിരുന്നു. ഈ തുക കണ്ടെത്താന്‍ കഴിയാതെ ബിനേഷ് സര്‍ക്കാരിനെ സമീപിച്ചു.
എന്നാല്‍ സെക്രട്ടറിയറ്റിലെ ഫയലില്‍ കുരുങ്ങി നാളിതുവരെയും തുക ലഭിച്ചില്ല. സപ്തംബറില്‍ ലണ്ടന്‍ സ്കൂളില്‍ പ്രവേശനം നേടുകയും അതിന് മുമ്പ് ചെന്നൈയിലെ ബ്രട്ടീഷ് കൗണ്‍സിലില്‍ നിന്ന് ഐഇഎല്‍ടിഎസ് പാസാവുകയും വേണം.
ബിനീഷിന്റെ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയോടെ വിഷയം ഞായറാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്തയായി. അതോടെയാണ് മന്ത്രി എ.കെ. ബാലന് വിഷയത്തില്‍ ഇടപെട്ടത്. ലണ്ടന്‍ സ്കൂളിലേക്കുള്ള യാത്രാച്ചെലവ് സ്കോളര്‍ഷിപ്പിന്റെ ഭാഗമായി ലഭിക്കുന്നില്ലെങ്കില്‍ അത് സര്‍ക്കാര്‍ നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്കി. ചെന്നൈ ബ്രിട്ടീഷ് കൗണ്‍സിലില്‍ ഐഇഎല്‍ടി കോഴ്സിന് വേണ്ട ഫീസും ചെലവും കൂടി 26,500 രൂപ പാസാക്കി മന്ത്രി ഫയലില്‍ ഉത്തരവിട്ടു. തുക ബിനീഷിന്റെ ബാങ്ക് അക്കൗണ്ടില്‍ ബുധനാഴ്ച തന്നെ നിക്ഷേപിക്കും.
വിദേശപഠനത്തിന് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 2015 ലെ ഓവര്‍സീസ് സ്കോളര്‍ഷിപ്പ് ബിനീഷിന് ലഭിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ പഠനത്തിന് 48 ലക്ഷം രൂപയാണ് ലഭിക്കുക. ഈ സ്കോളര്‍ഷിപ്പ് ലഭിച്ച 20 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഏക മലയാളിയാണ് ബിനേഷ്. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക്ക് പ്രശസ്തമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നത്.
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് പഠിച്ചതും ഇവിടെയാണ്. എംഎസ്സി സോഷ്യല്‍ ആന്ത്രാപ്പോളജിക്കാണ് അഡ്മിഷന് ലഭിച്ചത്. ബിനേഷിന്റെ അച്ഛന് ബാലനും അമ്മ ഗിരിജയും രോഗബാധിതരായതോടെ കൂലിപ്പണി ചെയ്താണ് ബിനേഷ് പഠനത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: