തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരേ താന്‍ പ്രസംഗിച്ചുവെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയുടെ വിശദീകരണം.
വൈര്യനിര്യാതന ബുദ്ധിയോടെ ചിലര്‍ പ്രസംഗം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
താന്‍ ഒരു ന്യൂനപക്ഷ വിരുദ്ധനല്ല. ക്രൈസ്തവ പള്ളികളില്‍ ഉള്‍പ്പടെ പോയി താന്‍ പ്രാര്‍ഥന നടത്താറുണ്ട്. തനിക്ക് വിശ്വാസമുള്ള ധാരാളം പള്ളികളുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ താന്‍ ഒന്നും ചെയ്തിട്ടുമില്ല, ചെയ്യുകയുമില്ല. പ്രസംഗം എഡിറ്റ് ചെയ്ത് വിവാദമാക്കിയതിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്നും വേണമെങ്കില്‍ പേരൊക്കെ പുറത്തുപറയാമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരേ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. ഇതു മാറ്റാന്‍ എല്ലാവരും സഹായിക്കണം. തന്റെ പ്രസംഗം കൊണ്ട് ആര്‍ക്കെങ്കിലും ദു:ഖമുണ്ടായെങ്കില് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
നേരത്തെ പിള്ളയുടെ പ്രസംഗത്തില്‍ മാപ്പ് ചോദിച്ച് മകന് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ രംഗത്തെത്തിയിരുന്നു. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ വാക്കുകള്‍ ഏതെങ്കിലും മതവിഭാഗങ്ങളെ മുറിവേല്‍പ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു ഗണേഷ് പറഞ്ഞത്.
തന്റെ പിതാവ് അത്തരമൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ക്ഷമാപണം നടത്തുകയാണെന്നും ഗണേഷ്കുമാര് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: