കല്‍പ്പറ്റ: തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ ബലാത്സംഗം ചെയ്തതായി വ്യാജമൊഴി നല്കി കേസ് രജിസ്റ്റര്‍ ചെയ്തതിന് പരാതിക്കാരിയും അഭിഭാഷകനുമടക്കം നാലു പേര്‍ക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തു. കല്‍പ്പറ്റ ബാറിലെ അഭിഭാഷകന് പി.കെ. രഞ്ജിത്ത് കുമാര്‍, തിരൂര്‍ ബി.പി നഗറിലെ അജയ്ഘോഷ്, പരാതിക്കാരി, പരാതിക്കാരിയുടെ ഭര്‍ത്താവായ കല്‍പ്പറ്റ എമിലി സ്വദേശി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പരാതിക്കാരിക്ക് അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കാമെന്ന കല്‍പ്പറ്റ ബാറിലെ അഭിഭാഷകന് പി.കെ. രഞ്ജിത്ത് കുമാറിന്റെയും തിരൂര്‍ ബി.പി നഗറിലെ അജയ്ഘോഷിന്റെയും പ്രലോഭനത്തെത്തുടര്ന്ന്, തമിഴ്നാട് തിരുപ്പത്തൂര്‍ സ്വദേശി ഇളങ്കേശ്വരനും ജോളാര്‍പേട്ട് സ്വദേശി ജ്യോതീശ്വരനും ബലാത്സംഗം ചെയ്തുവെന്ന് ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്ന് മുമ്പാകെ വ്യാജപരാതി നല്‍കുകയായിരുന്നു. ഇതുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍നിന്നും പരാതിക്കാരി മജിസ്ട്രേറ്റിന് മുമ്പാകെ നല്കിയ രഹസ്യമൊഴിയില്നിന്നും പരാതി വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് വ്യക്തിവിരോധം വെച്ച് കള്ളക്കേസില്‍ ഉള്‍പ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 192, 193, 195, 34 വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.
ഇത്തരം വ്യജ പരാതി നല്‍കുന്നവര്‍ക്കെതിരെ തുടര്‍ന്നും കേസെടുത്ത് പ്രോസിക്യൂഷന് നടപടിക്ക് വിധേയമാക്കി ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: