കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോചീഫ് ബിനുരാജ്, ക്യാമറമാന് അഭിലാഷ്,അനൂപ് തുടങ്ങിയവരെയാണ് കോടതി വളപ്പില്‍ നിന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പിനകത്തേക്കു പ്രവേശിപ്പിക്കരുതെന്ന ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് എന്ന് പിന്നീട് വിശദീകരണം വന്നു.
ടൗണ്‍ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ ഇവരെ പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചു. ഷര്‍ട്ടിനു കുത്തിപ്പിടിച്ചാണ് തങ്ങളെ സ്റ്റേഷനകത്തേക്ക് കൊണ്ടു പോയതെന്നും പോലീസ് സ്റ്റേഷനില്‍ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ബിനുരാജ് പ്രതികരിച്ചു.
ഫോണ്‍ ഉപയോഗിക്കാന്‍ പോലും പോലീസ് അനുവദിച്ചില്ല. എന്തുകൊണ്ടാണ് ചെയ്തതെന്ന വിശദീകരണം നല്കാന് പോലീസ് ആദ്യം തയ്യാറായതുമില്ല. തങ്ങള്‍ക്ക് തെറ്റുപറ്റിയതായി ഒരു പോലീസ് ഉദ്യോഗസ്ഥന് പിന്നീട് പ്രതികരിച്ചു.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്യുതാനന്ദന് നല്കിയ റിവ്യൂഹര്‍ജി ഇന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണു സംഭവം. നേരത്തെ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്നു കോടതിക്കു പുറത്തുനിന്നാണു മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും സമാനമായി മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: