സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ മാലിന്യശേഖരണവും സംസ്കരണവുമായി ബന്ധപ്പെട്ട നിയമത്തിന് കരട് രൂപമായി. അമ്പത് മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനം കര്‍ശനമായി നടപ്പാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്ലാസ്റ്റിക്, ഖര, ദ്രവ, ഇ-മാലിന്യ പരിപാലന നിയമാവലിയിലുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാസ്സാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയിരിക്കുന്നത്.
2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ഹാന്‍ഡിലിംഗ് ചട്ടം നാല്(സി) പ്രകാരം 50 മൈക്രോണില്‍ കുറവുള്ള ക്യാരിബാഗുകള്‍ നിരോധിക്കുന്നുവെന്നതാണ് കരടിലെ പ്രധാന നിര്‍ദ്ദേശം. വ്യാപാര സ്ഥാപനങ്ങള്‍, കച്ചവടക്കാര്‍ എന്നിവര്‍ സൗജന്യമായി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നല്കാന് പാടില്ല. 50 മൈക്രോണില്‍ കൂടുതല്‍ കനംമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ അവയുടെ ഗുണവും വലിപ്പവും അനുസരിച്ച് നഗരസഭ നിശ്ചയിക്കുന്ന വില ഈടാക്കിയാല്‍ മാത്രമേ വ്യാപാര-കച്ചവടാവശ്യത്തിന് നല്കാന് പാടുള്ളൂവെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തില്‍ 50 മൈക്രോണില്‍ കൂടുതല്‍ കനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൂര്‍ തുക ലൈസന്‍സ് ഫീസിനോടൊപ്പം ഒടുക്കി മുന്‍കൂര്‍ ലൈസന്‍സ് രജിസ്ട്രേഷന് വാങ്ങിക്കണം.
പുനര്‍ചക്രമണം വഴി നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കത്തിക്കരുത്. ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കപ്പുകള്‍, സ്ട്രോകള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിക്കും. മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരണത്തിനായ് തയ്യാറാക്കണം. സീവേജ് മാലിന്യങ്ങള്‍, ഇ – വേസ്റ്റ്, കെട്ടിട മാലിന്യങ്ങള്‍ എന്നിവ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും കരടിലുണ്ട്. നിയമം ലംഘിച്ചാല്‍ ഒടുക്കേണ്ട പിഴയെക്കുറിച്ചും നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മാലിന്യശേഖരണത്തിന് നഗരസഭ നിയോഗിക്കുന്ന അംഗീകൃത ഏജന്‍സിക്ക് ഒരോ സ്ഥാപനങ്ങളും നല്‍കേണ്ട നിരക്കും കരടില്‍ പറയുന്നുണ്ട്. 100 മുതല്‍ 500 വരെ ആളുകള്‍ പങ്കെടുക്കുന്ന െൈലസന്‍സില്ലാത്ത, പൊതുസ്ഥത്തെ ചടങ്ങുകള്‍ക്ക് ജൈവ മാലിന്യ ശേഖരണത്തിന് കുറഞ്ഞത് 1000 രൂപയാണ്. 500 മുതല്‍ 1000 പേര് വരെ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് 2000 രൂപയും 1000 ത്തിന് മുകളില്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് 4000 രൂപയുമാണ് ഈടാക്കുക. 100 മുതല്‍ 500 വരെ പേര് പങ്കെടുക്കുന്ന പരിപാടിയിലെ അജൈവ മാലിന്യം ശേഖരിക്കുന്നതിന് 250 രൂപയും 500 മുതല്‍ 1000 പേര് പങ്കെടുക്കുന്നതിന് 500 രൂപയും 1000 മുകളില്‍ പേര് പങ്കെടുക്കുന്നതിന് 1000 രൂപയുമാണ്. കൂടുതല്‍ മാലിന്യങ്ങള്‍ പുറംതള്ളുന്ന സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, കല്ല്യാണ മണ്ഡപങ്ങള്‍, ആശുപത്രികള്‍, കാന്റീനുകള്‍, മത്സ്യ-മാംസ സംസ്കരണ സ്ഥാപനങ്ങള്‍, സ്വകാര്യ മാര്‍ക്കറ്റുകള്‍ എന്നിവ സ്വന്തമായി ഖര-ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഉണ്ടാക്കിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി കരട് ഉടന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 30 ദിവസം പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് ചേരുന്ന കൗണ്‍സില്‍ യോഗം ഇത് വീണ്ടും ചര്‍ച്ച ചെയ്യും. ഇതുകൂടി പരിഗണിച്ചാകും നിയമാവലി തയ്യാറാക്കുക. തുടര്‍ന്ന് അന്തിമ കരട് രൂപരേഖ സംസ്ഥാന സര്‍ക്കാരിന് അയക്കും. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഇത് നിയമമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: