തൃശൂര്‍: മധ്യകേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല ആശുപത്രിയും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രവുമായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിമിതികള്‍കൊണ്ട് വീര്‍പ്പുമുട്ടുന്നു.
ആവശ്യത്തിന് ഡോക്ടര്‍മാര്‍ പോലുമില്ലാത്തതുമൂലം ആയിരക്കണക്കിന് രോഗികളാണ് വലയുന്നത്. ഇവിടെ ആകെയുള്ള ഒരു റേഡിയേഷന് യന്ത്രം പതിവായി പണിമുടക്കുന്നതുമൂലം കാന്‍സര്‍ രോഗികളായ നൂറുകണക്കിനു പേര് നരകയാതന അനുഭവിക്കുന്നു. പകരം പുതിയ റേഡിയേഷന് യന്ത്രം സ്ഥാപിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ കേട്ടഭാവം നടിക്കുന്നില്ല. വന്‍തുക മുടക്കി സ്വകാര്യ ആശുപത്രികളില്‍ റേഡിയേഷന് ചികിത്സ തേടാന്‍ കഴിവില്ലാത്തവരാണ് ഇവിടെയെത്തുന്ന രോഗികളിലേറെയും. മാത്രമല്ല തുടര്‍ച്ചയായി ചെയ്യുന്ന റേഡിയേഷന് മറ്റൊരു സ്ഥലത്ത് ചെയ്താല്‍ അതിന്റെ ഡോസില്‍ വ്യത്യാസം സംഭവിക്കുന്നു. ഇത് ചികിത്സയെ ദോഷകരമായി ബാധിക്കും.
റേഡിയേഷന് നടക്കാതായതോടെ കടുത്ത വേദന നേരിടുന്ന രോഗികള്‍ക്ക് നല്കാന് വേദനസംഹാരിയും സ്റ്റോക്കില്ല. റേഡിയേഷന് യന്ത്രം തകരാര്‍ പരിഹരിക്കണമെങ്കില്‍ ടെക്നീഷ്യന്മാര് ബാംഗ്ലൂരില്‍ നിന്ന് എത്തണം. ഇതിന് ദിവസങ്ങളെടുക്കും. പുതിയ യന്ത്രം സ്ഥാപിക്കുക മാത്രമാണ് ശാശ്വതമായ പോംവഴി. എന്നാല്‍ സമീപത്തുള്ള സ്വകാര്യ കാന്‍സര്‍ ആശുപത്രിയെ സഹായിക്കാന്‍ മനപ്പൂര്‍വ്വം പുതിയ റേഡിയേഷന് യന്ത്രം സ്ഥാപിക്കുന്നത് വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുയരുന്നുണ്ട്.
രാഷ്ട്രീയ ഭരണ നേതൃത്വവും സ്വകാര്യ കുത്തക ആശുപത്രി മാനേജ്മെന്റുകളുമായുള്ള രഹസ്യധാരണയാണ് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനുപിന്നിലെന്നാണ് ആക്ഷേപമുയരുന്നത്. സ്ഥലംമാറിപ്പോയ ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍മാരെ നിയമിക്കുന്നില്ല. ജൂനിയര്‍ ഡോക്ടര്‍മാരും ആവശ്യത്തിനില്ല. ലാബ്, ഫാര്‍മസി, ശുചീകരണം തുടങ്ങിയ വിഭാഗങ്ങളിലൊന്നും ആവശ്യത്തിന് ജീവനക്കാരില്ല.
ഡോക്ടര്‍മാരുടെ നിയമനം നടന്നിട്ട് അഞ്ചുവര്‍ഷത്തിലേറെയായി. 150ഓളം ഹൗസ് സര്ജന്മാര് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ കാലാവധി പൂര്‍ത്തിയാക്കി മടങ്ങി. പുതിയ ബാച്ച് എത്തിയിട്ടുമില്ല. ഇതോടെ ചികിത്സ പൂര്‍ണമായും നിലക്കുന്ന അവസ്ഥയാണ്. പണിപൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഡെന്റല്‍ കോളേജ് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കേരള ആരോഗ്യസര്‍വ്വകലാശാല ആസ്ഥാനവും മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണെങ്കിലും ഇതുകൊണ്ട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. വൈദ്യുതി പ്രതിസന്ധിയും കുടിവെള്ള പ്രതിസന്ധിയും രോഗികളെ വലക്കുകയാണ്.
1500 കെ.വി.സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും ഒരുനടപടിയും ഉണ്ടായിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍ധനരോഗികള്‍ ചികിത്സക്കെത്തുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന നെഞ്ചുരോഗാശുപത്രിയും പരിതാപകരമായ അവസ്ഥയിലാണ്. കാലപ്പഴക്കംകൊണ്ട് ജീര്ണിച്ചകെട്ടിടവും വൃത്തിഹീനമായ ചുറ്റുപാടുകളും നിമിത്തം നെഞ്ചുരോഗാശുപത്രിയില്‍ ചികിത്സതേടാന്‍ രോഗികള്‍ മടിക്കുന്നു. അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കുകയും റേഡിയേഷന് യന്ത്രം സ്ഥാപിക്കുകയും വേണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: