തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേതു പോലെ മത്സരം നടന്ന പാപ്പനം കോട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ഭേദിച്ചത് സിപിഎമ്മിന്റെ പത്മവ്യൂഹത്തെ. സിപിഎമ്മിന്റെ എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ചാണ് ബിജെപി വിജയക്കൊടി പാറിച്ചത്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ.മോഹനനെ 35 വോട്ടുകള്‍ക്കാണ് ബിജെപിയിലെ ആശാനാഥ് പരാജയപ്പെടുത്തിയത്. ആശാനാഥിന് 2916 വോട്ടും മോഹനന് 2881 വോട്ടും ലഭിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍വിഷ്ണു 580 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 866 വോട്ടുകള്‍ ലഭിച്ചിരുന്നു.
പാപ്പനംകോട് വാര്‍ഡ് നേമം നിയോജക മണ്ഡലത്തില്പ്പെട്ടതായതിനാല് വാര്‍ഡ് പിടിച്ചെടുത്തുകൊണ്ട് ബിജെപിയെ തോല്പിക്കാന് സകല കുതന്ത്രങ്ങളും സിപിഎം പുറത്തെടുത്തു. സര്‍ക്കാരിന്റെ ഭരണ സംവിധാനത്തെ മുഴുവന്‍ വാര്‍ഡില്‍ നിയോഗിച്ചു. 11 എംഎല്‍എ മാര്‍ക്കായിരുന്നു തെരഞ്ഞെടുപ്പിന്റെ ചുമതല. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യ ചുമതലക്കാരനായി.
കൂടാതെ മേയറുടെ നേതൃത്വത്തില്‍ 42 കൗണ്‍സിലര്‍മാരും വാര്‍ഡില്‍ തമ്പടിച്ചു. സര്‍ക്കാര്‍ ജീവനക്കാരായ വാര്‍ഡിലെ വോട്ടര്‍മാരെ വരുതിയിലാക്കാന്‍ അതാത് സ്ഥാപനങ്ങളുടെ ഓഫീസര്‍മാരെ വാര്‍ഡില്‍ എത്തിച്ച് സ്വാധീനിപ്പിച്ചു. ബാങ്ക് ജീവനക്കാരെ സ്വാധീനിക്കാന്‍ ഫെബിയുടെ നേതൃത്വത്തില്‍ മുന്‍ എംഎല്‍എ ജമീലാ പ്രകാശത്തെയും ചുമട്ട് തൊഴിലാളികളെ വരുതിയിലാക്കാന്‍ മുന്‍എംഎല്‍എ ശിവന്‍കുട്ടിയെയും നിയോഗിച്ചു. വിദ്യാര്‍ത്ഥികളുടെ വോട്ടുകള്‍ നേടുന്നതിനു വേണ്ടി അതാത് സ്ഥാപനങ്ങളിലെ സിപിഎം അനുഭാവമുള്ള അധ്യാപകരെയും രംഗത്ത് ഇറക്കി.
ഈ പ്രതിരോധനിരകളെയെല്ലാം ഭേദിച്ചായിരുന്നു ബിജെപി കുങ്കുമഹരിത പതാക പാപ്പനം കോട് വാര്‍ഡില്‍ വീണ്ടും പാറിപ്പിച്ചത്.
കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണഘട്ടങ്ങളിലെല്ലാം ബിജെപിയെ കുഴക്കിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാര്‍ 8765. അഞ്ചുമാസത്തിനു ശേഷം നടന്ന വോട്ടെടുപ്പില്‍ ആകെ വോട്ടര്‍മാര്‍ 9373ഉം. അധികമായി വന്ന 608 വോട്ടുകള്‍ സിപിഎം ചേര്‍ത്തതായിരുന്നു.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത് 5335 വോട്ടുകള്‍. ഉപതെരഞ്ഞെടുപ്പില്‍ 6419 പേര് വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 1084 വോട്ടുകള്‍ അധികം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 866 വോട്ട് ലഭിച്ചപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചത് 580 വോട്ടുകള്‍ മാത്രം. പോളിംഗ് ശതമാനവും വോട്ടും വര്‍ദ്ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിനേക്കാള്‍ കോണ്‍ഗ്രസിന് 286 വോട്ടുകള്‍ ഇക്കുറി കുറഞ്ഞു. സിപിഎം വോട്ട് കോണ്‍ഗ്രസിനു വിറ്റു എന്നത് ശരിയാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷമായി ലഭിച്ച 505 വോട്ട് മറികടക്കാനായിരുന്നു അറുന്നൂരില്പ്പരം വോട്ട് സിപിഎം അധികമായി ചേര്‍ത്തത്. ഭരണത്തിന്റെ സ്വാധീനത്താല്‍ വാര്‍ഡിന് പുറത്തു നിന്നുള്ളവരുടെ വോട്ടുകളായിരുന്നു അധികവും.
ആശാനാഥിനെ പരാജയപ്പെടുത്തി രാജഗോപാല്‍ എംഎല്‍എയെ തോല്പിച്ചു എന്ന് വരുത്തിതീര്‍ക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു മുന്‍എംഎല്‍എ ശിവന്‍കുട്ടിയുടെ ഭാഗത്തുനിന്നും നടത്തിയിരുന്നത്. ഏറ്റവും ഒടുവില്‍ എല്‍ഡിഎഫിന്റെ ബൂത്ത് ഓഫീസ് അവര്‍തന്നെ തീയിട്ട് നശിപ്പിച്ചു. കള്ളക്കേസ് ചുമത്തി ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രധാന പ്രവര്‍ത്തകരെ വാര്‍ഡില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള നീക്കമായിരുന്നു ഇതിനുപിന്നില്‍. ബൂത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെ തീയിടല്‍ ഷോര്‍ട്സര്‍ക്യൂട്ട് ആക്കി പോലീസ് മാറ്റി.
ഇത്തരത്തില്‍ സിപിഎമ്മിന്റെ എല്ലാ അടവുതന്ത്രങ്ങളെയും ബിജെപി പരാജയപ്പെടുത്തുകയായിരുന്നു. ബിജെപി അംഗം കൈമനം ചന്ദ്രന്റെ മരണത്തോടെയാണ് പാപ്പനംകോട് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ചന്ദ്രന്റെ സഹോദരി പുത്രിയാണ് വിജയിച്ച ആശാനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: