നിങ്ങൾക്ക് നിരവധി കടമകളും ചുമതലകളും സാമൂഹ്യധർമങ്ങളുമുണ്ട്. അതുകൊണ്ട് അമ്മ നിങ്ങൾക്ക് ആരാധനയുടെയും ജ്ഞാനത്തിന്റെയും കർമത്തിന്റെയും സമന്വയ മാർഗമാണ് നിർദ്ദേശിച്ചിട്ടുള്ളത്.
ഈശ്വരഭക്തി നാമജപം, അർച്ചന എന്നിവയാണു ആരാധനാമാർഗം. സത്യവസ്തുവെ അധികരിച്ചുള്ള വിചാരം അനുസന്ധാനം ധ്യാനം ഇവയാണ് ജ്ഞാനമാർഗം. സ്വധർമ മേഖലയിലുള്ള കർത്തവ്യാനുഷ്ഠാനമാണ് കർമമാർഗം. ഈ സമന്വയസമ്പ്രദായം മുഖേന നിങ്ങൾ ആദ്ധ്യാത്മികശക്തിയുടെയും ആത്മാധിപത്യത്തിന്റെയും ആത്മാനുഭൂതിയുടേയും പാരമ്യത്തിലെത്തിച്ചേരും. നിങ്ങളുടെ കർത്തവ്യങ്ങൾ പ്രേമത്തോടും ഹൃദയപൂർണമായ ശ്രദ്ധയോടുംകൂടി ആചരിക്കുക.
ഫലസിദ്ധിയിൽ ആസക്തി പാടില്ല. ഫലത്തിൽ ആകാംക്ഷ ജനിച്ചാൽ കർത്തവ്യാനുഷ്ഠാനം ആത്മാർത്ഥമാകയില്ല. കർമഫലത്തിലുള്ള ഇച്ഛ മനസ്സിൽ പ്രത്യാഘാതമുണ്ടാക്കും. സമചിത്തത നശിക്കും. അതുകൊണ്ട് ഈശ്വരാർപ്പണ ബുദ്ധിയോടെ കർമങ്ങൾ ആചരിക്കുക. സ്വന്തമായ ആനുകൂല്യമോ പ്രതിഫലമോ പ്രതീക്ഷിക്കരുത്.
ചിലർ പറയാറുണ്ട് തങ്ങൾ ശക്തിയോ പദവിയോ നായകത്വമോ പേരോ പ്രശസ്തിയോ അഭിനന്ദമോ ഒന്നും കാംക്ഷിക്കുന്നില്ലെന്ന്. എന്നാൽ കുട്ടികളേ, നിങ്ങളുടെ തന്നെ ആശകളുടെ സൂക്ഷ്മമായ സ്വഭാവം നിങ്ങൾ അറിയുന്നില്ല.
ഈ ആശങ്കകളും വികാരങ്ങളും ചിത്തത്തിൽ അപ്രകാശിത രൂപത്തിൽ വർത്തിക്കുന്നുണ്ട്. ബഹിർസ്ഫുരണത്തിന് അവ അവസരം കാത്തുകഴിയുകയാണ്. ആരെങ്കിലും നിങ്ങളെ സ്തുതിക്കുമ്പോൾ സന്തുഷ്ടരാവുകയും കർമങ്ങൾ ചെയ്യാൻ ഉന്മേഷം വർധിക്കുകയും ചെയ്യുന്നു. പക്ഷേ വിമർശനവും കുറ്റാരോപണവും വരുമ്പോൾ നിങ്ങൾ നിരാശപ്പെടുന്നു.
ഇതാണ് നിങ്ങളുടെ മനസ്സിൽ അടിഞ്ഞുകൂടുന്ന ആശകളുടെ സ്വഭാവം. അതിനാൽ നിങ്ങൾക്ക് യാതൊരു അഭിലാഷവും ഇല്ലെന്നു പറയരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: