മതവും ആധ്യാത്മികതയും മനുഷ്യന്റെ ഹൃദയം തുറക്കുവാനും കാരുണ്യത്തോടെ എല്ലാവരേയും കാണുവാനുമുള്ള താക്കോലാണ്. എന്നാൽ, സ്വാർത്ഥത അന്ധമാക്കിയ അവന്റെ മനസ്സിനും കണ്ണിനും തിരിച്ചറിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കുവാനുള്ള അതേ താക്കോൽ കൊണ്ട് ഹൃദയത്തെ അടച്ച് കൂടുതൽ അന്ധകാരം സൃഷ്ടിക്കുവാനാണ് പലരും ഇന്ന് തുനിയുന്നത്.
ഒരു സമ്മേളനത്തിൽ പങ്കെടുക്കുവാൻ പോയവരിൽ നാലുപേർ ഒരു ദ്വീപിൽ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി. നാലുപേരുടേയും ഭാണ്ഡത്തിൽ തീപ്പെട്ടിയും ചെറിയ വിറകുകഷണങ്ങളും ഉണ്ട്. എന്നാൽ സ്വന്തം കൈയ്യിൽ മാത്രമേ വിറകും തീപ്പെട്ടിയും ഉള്ളൂവെന്ന് ഓരോരുത്തരും വിചാരിച്ചു. ആദ്യത്തെയാൾ ചിന്തിച്ചു. അവന്റെ കഴുത്തിൽകിടക്കുന്ന ലോക്കറ്റ് കണ്ടിട്ട് അവൻ അന്യമതസ്ഥനാണെന്ന് തോന്നുന്നു. ഞാനെന്തിന് അവന് വേണ്ടി തീ കൂട്ടണം?
രണ്ടാമന്റെ ചിന്ത മറ്റൊന്നായിരുന്നു. ഇവൻ എന്റെ ശത്രു രാജ്യക്കാരനാണ്. ഞങ്ങളുമായി എപ്പോഴും യുദ്ധം ചെയ്യുന്നവൻ. എന്റെ വിറകും തീപ്പെട്ടിയും കൊണ്ട് അവൻ തീ കായണ്ട.
മൂന്നാമൻ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെ നോക്കി വിചാരിച്ചു. ഇവനെ എനിക്കറിയാം. ഇവൻ എന്റെ മതത്തിനെതിരെ പ്രചാരം നടത്തുന്നവനാണ്. എന്റെ വിറകും തീയും കൊണ്ട് ഇവന്റെ തണുപ്പകറ്റാൻ ഞാൻ സമ്മതിക്കില്ല.നാലാമന്റെ വിചാരം മറ്റൊന്നായിരുന്നു. ദാ അവന്റെ തൊലിയുടെ നിറം കണ്ടില്ലേ? ഈ വർഗത്തിനോട് എനിക്കുവെറുപ്പാണ്. ഞാനിവന് തീകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.
അങ്ങനെ ആരും അവരുടെ കൈയ്യിലുണ്ടായിരുന്ന വിറകും തീയും ഉപയോഗിക്കാതെ തണുപ്പിൽ മരവിച്ചു മരിച്ചുപോയി. യഥാർത്ഥത്തിൽ ഇവർ മരിച്ചത് പുറത്തെ തണുപ്പ് കൊണ്ടല്ല. ഇവരുടെ തണുത്തു മരവിച്ച മനോഭാവം കൊണ്ടാണ്. നമ്മൾ ഇതുപോലെ ആകുകയാണിപ്പോൾ രാജ്യത്തിന്റെയും ജാതിയുടേയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും പേരുപറഞ്ഞ് പരസ്പരം കലഹിക്കുന്നു.
കടുത്ത പനി നാട്ടിൽ എമ്പാടും ഇപ്പോൾ പടർന്നുപിടിച്ചിരിക്കുകയാണ്. പലയിടത്തും രോഗികൾ പനികൊണ്ട് മരിക്കുന്നു. രോഗലക്ഷണങ്ങളും പലതാണ്. പലതരം പേരിട്ട് നമ്മൾ പനിയെ വിളിക്കുന്നു. ചിക്കുൻ ഗുനിയ, ഡെങ്കിപനി, തക്കാളിപ്പനി, തുടങ്ങി പനിയുള്ളവനെ സഹായിക്കുവാൻ ഒരു മാർഗ്ഗമേയുള്ളൂ. മരുന്നു കൊടുത്തു പനി കുറയ്ക്കുവാൻ ശ്രമിക്കുക. പനി കുറഞ്ഞാൽ പിന്നെ എല്ലാം സാധാരണ ഗതിയിലാവും എന്ന് നമ്മൾ അനുഭവത്തിലൂടെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. സ്വാർത്ഥത, അത്യാർത്തി, ദുരാഗ്രഹം തുടങ്ങി കടുത്ത പനികൾ പിടിച്ചിരിക്കുകയാണ് മനുഷ്യനിന്ന്.
നമ്മുടെ ഉള്ളിലെ ക്രോധത്തെ കാരുണ്യമായും വിദ്വേഷത്തെ സ്നേഹമായും കാമചിന്തകളെ ദിവ്യചിന്തകളായും അസൂയയെ സഹതാപമായും മാറ്റാൻ സഹായിക്കുന്ന ഔഷധമാണ് നമുക്ക് ആവശ്യം. ഇതിനുള്ള മാർഗ്ഗമാണ് മതവും അധ്യാത്മികതയും പകർന്നു തരുന്നത്.
വ്യക്തിയിൽ നിന്നാണ് സമൂഹം ഉണ്ടാകുന്നത്. വ്യക്തിമനസ്സിന്റെ സംഘർഷമാണ് യുദ്ധമായി പുറത്തുവരുന്നത്. വ്യക്തി മനസ്സിൽ മാറ്റം വരുമ്പോൾ സമൂഹം തനിയെ മാറും. സ്നേഹവും ശാന്തിയും മനസ്സിൽ വരുത്താൻ നമ്മൾ ശ്രദ്ധിക്കണം. ഇതിനുള്ള പരിശ്രമം നമ്മുടെ ഉള്ളിൽ നിന്നുതന്നെ ഉണ്ടാകണം.
യുദ്ധത്തിനുവേണ്ടി നാം കോടികൾ ചെലവാക്കുന്നു. എന്തു തീവ്രതയിലും ജാഗ്രതയിലുമാണ് നാം യുദ്ധം നടത്തുന്നത്! ഇതിന്റെ ഒരംശമെങ്കിലും പണവും തീവ്രതയും മനുഷ്യപ്രയത്നവും ലോകശാന്തിക്ക് ഉപയോഗിച്ചുകൂടെ?
രാജ്യസുരക്ഷയ്ക്ക് എല്ലാ രാജ്യങ്ങളും വൻ തുകകൾ മുടക്കുന്നു. സുരക്ഷ ആവശ്യമാണ്. എന്നാൽ ഏറ്റവും വലിയ സുരക്ഷ ഉണ്ടാകുന്നത് ഉന്നതമായ ആത്മീയ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ്. ഉള്ളിൽ നിന്ന് ആക്രമിക്കുന്ന ശത്രുക്കളെ നേരിടണമെങ്കിൽ മനുഷ്യമനസ്സിൽ അന്തർലീനമായിരിക്കുന്ന ആത്മീയതയെ അതിശക്തമായി ആയുധം കണ്ടെടുത്ത് അതിന്റെ കരുത്തു കൂട്ടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: