ന്യൂദല്‍ഹി: ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന വിവാദ പരസ്യങ്ങളെ എതിര്‍ത്ത് ഹൈക്കോടതി. നികുതിദായകരുടെ പണം പാഴാക്കിക്കൊണ്ട് രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.
പരസ്യങ്ങള്‍ക്കായി എത്രകോടിരൂപ ചെലവിട്ടു എന്നതു സംബന്ധിച്ച കണക്ക് നല്കാന് ദല്‍ഹി സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. വന്‍തോതില്‍ ടിവിയിലും റേഡിയോയിലും കെജ്രിവാള് സര്‍ക്കാര്‍ പരസ്യം നല്‍കിയത് പരിശോധിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. പ്രഥമദൃഷ്ട്യാ തന്നെ സുപ്രീംകോടതിയുടെ വിധിയെ ദല്‍ഹി സര്‍ക്കാര്‍ ലംഘിച്ചതായി കോടതി കണക്കാക്കി.
ജസ്റ്റിസുമാരായ ജി.രോഹിണി, ജയന്ത് നാഥ് എന്നിവരുടെ ബെഞ്ചിന്റെയാണ് നിര്‍ദ്ദേശം.
എന്തിനാണ് നിങ്ങള്‍ ഹിന്ദിയിലുള്ള പരസ്യം തമിഴ്നാട്ടിലെ പത്രത്തിന് നല്‍കിയതെന്ന് കോടതി ചോദിച്ചു. നിരവധി പണമാണ് ഇത്തരത്തില്‍ പാഴാക്കിയത്. എവിടെനിന്നാണ് പണം വരുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ, എഎപി സര്‍ക്കാരിനോട് കോടതി ചോദിച്ചു.
കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ആഗസ്ത് മൂന്നിന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ദല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണം. എന്നാല്‍ പരസ്യങ്ങളില്‍ കെജ്രിവാളിന്റെ ഫോട്ടോ ഇല്ലെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ വിശദീകരണം.
അതിനിടെ കോടതി ഉത്തരവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ട് തലേ ദിവസം തന്നെ പ്രധാനമന്ത്രിക്കെതിരായ ദല്‍ഹി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ ദല്‍ഹി നഗരത്തില്‍ നിന്നും എഎപി സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ഭരിക്കാന്‍ അനുവദിക്കൂ പ്രധാനമന്ത്രി…എന്ന് എഴുതിയ നിരവധി പരസ്യങ്ങളാണ് ദല്‍ഹി സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നത്. ഇതേ പരസ്യങ്ങള്‍ ടിവിയിലൂടെയും റേഡിയോയിലൂടെയും പ്രചരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: