ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പികള്‍ ഗവണ്മെന്റ്- ജുഡീഷ്യറി ഏറ്റുമുട്ടലിന്റെ അന്തരീക്ഷം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അത്തരമൊരു പ്രശ്നത്തിന് പരിഹാരമാര്‍ഗങ്ങളും ഭരണഘടനയില്‍ തുന്നിചേര്ക്കുകയുണ്ടായില്ല. സര്‍ക്കാരുകളുടെയും നീതിപീഠങ്ങളുടെയും അധിപന്മാരായി വരുന്നവര്‍ മാന്യതയും ഉന്നത മാനദണ്ഡങ്ങളും മികച്ച സദാചാരനിഷ്ഠയും പുലര്‍ത്തുമെന്ന് ഉറച്ചുവിശ്വസിച്ചവരായിരുന്നു അന്ന് ഭരണഘടനാ നിര്‍മ്മാണ സഭയിലുണ്ടായിരുന്നത്. എക്സിക്യൂട്ടീവ്, ജുഡീഷ്യറി, നിയമനിര്‍മ്മാണസഭ എന്നീ ഭരണഘടനാ സംവിധാനങ്ങള്‍ അന്യോന്യം അതിരുകള്‍ ലംഘിക്കുകയോ ലക്ഷ്മണരേഖകള്‍ തട്ടിമാറ്റുമെന്നോ ആരും കരുതിയിരുന്നില്ല.
എന്നാലിപ്പോള്‍ ജീര്‍ണ്ണത ഭരണഘടനയോടു ബന്ധപ്പെട്ട എല്ലാ മേഖലകളെയും കാര്‍ന്നുതിന്നുകയാണ്. വലിയ വലിയ ആളുകള്‍ ചെറിയ മനസ്സുകളുമായി ഭരണഘടനാ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന കാലമാണിത്. കേരള ഹൈക്കോടതിയിലെ ന്യായാധിപന് ജ: അലക്സാണ്ടര്‍ തോമസ് പൊതുതാല്‍പ്പര്യവും നീതിയുടെ സുഗമമായ പ്രയാണവും ആഗ്രഹിക്കുന്ന നല്ലൊരു ജഡ്ജിയാണ്. അനുഭവങ്ങളെ സാക്ഷിയാക്കി അദ്ദേഹം അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനെയും സര്‍ക്കാര്‍തല കെടുകാര്യസ്ഥതയേയും 23-7-2015 ല്‍ അതിനിശിതമായി വിമര്‍ശിച്ചിരുന്നു. ഒരു കേസില്‍ വാദത്തിനിടെ അദ്ദേഹം നടത്തിയ ഈ ആനുഷംഗിക പരാമര്‍ശങ്ങള്‍ വന്‍ വിവാദത്തിനാണിപ്പോള്‍ ഇടയാക്കിയിട്ടുള്ളത്. നമ്മുടെ നിയമവ്യവസ്ഥയോടു ബന്ധപ്പെട്ട ഗുരുതരമായ ജീര്‍ണ്ണതകളെയാണ് ജഡ്ജി വിമര്‍ശിച്ചതെന്ന് മനസ്സിലാക്കി അത് തിരുത്താന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണുവേണ്ടിയിരുന്നത്. എന്നാല്‍ കേരള മുഖ്യമന്ത്രിയും ഭരണകൂട നേതൃത്വങ്ങളും ന്യായാധിപനെ ക്രൂശിക്കാനുള്ള പടപ്പുറപ്പാടിനാണെന്ന സത്യം ആരേയും വേദനിപ്പിക്കുന്നതാണ്.
കേരള ഹൈക്കോടതിയിലെ ഏറ്റവും വലിയ വ്യവഹാരി കേരള സര്‍ക്കാര്‍ തന്നെയാണ്. സംസ്ഥാനത്തെ ഈ ഉന്നത നീതിപീഠത്തില്‍നിന്ന് സര്‍ക്കാരിനും പൊതുസമൂഹത്തിനും വ്യക്തികള്‍ക്കും നീതി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത കൂടുതലായി നിക്ഷിപ്തമായിട്ടുള്ളത് അഡ്വക്കേറ്റ് ജനറലിലും സര്‍ക്കാര്‍ അഭിഭാഷകരിലുമാണ്. ഇതിനായി നിയമിച്ചിട്ടുള്ള സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം 120 ആണ്. ഇവരുടെ കാര്യക്ഷമതയില്ലായ്മയും വീഴ്ചകളും ചൂണ്ടിക്കാട്ടുകയാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചെയ്തത്. അറ്റോര്‍ണി ജനറല്‍ സ്വകാര്യ വക്കാലത്ത് സുപ്രീം കോടതിയില്‍ എടുത്തതിന്റെ പേരില്‍ ചന്ദ്രഹാസമിളക്കി ഉറഞ്ഞുതുള്ളിയ കേരളത്തിന്റെ മുഖ്യമന്ത്രി ഇവിടത്തെ എജി ഓഫീസാണ് ആദ്യം ശരിയാക്കേണ്ടതെന്നും ജഡ്ജി വാക്കാല്‍ പറഞ്ഞിരുന്നു.
ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ കോടതികളില്‍നിന്നും പലപ്പോഴുമുണ്ടാകാറുണ്ട്. ന്യായാധിപനും അഭിഭാഷകരും നീതിനിര്‍വ്വഹണത്തിന്റെ രണ്ട് അവിഭാജ്യഘടകങ്ങളാണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളുമാണ്. ന്യായാധിപന് തുറന്ന് പറയാനും പ്രതികരിക്കാനുമുള്ള വേദി കോടതി മുറിയാണ്. ആ നിലയ്ക്ക് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ വിമര്‍ശനങ്ങളെ സദുദ്ദേശപരമായി കാണുകയും തെറ്റുകളും വീഴ്ചകളും പരിഹരിക്കാന്‍ ശ്രമിക്കുകയുമാണ് ഉമ്മന്‍ചാണ്ടി ഭരണകൂടം ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ ഉമ്മന്‍ചാണ്ടിയും ചില ക്യാബിനറ്റ് അംഗങ്ങളും അദ്ദേഹത്തിന്റെ ചില പാര്‍ട്ടി നേതാക്കളും ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനും കടിച്ചുകീറി പ്രതികാരം തീര്‍ക്കാനുമാണ് ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. ജഡ്ജ് ചൂണ്ടിക്കാട്ടിയ ജീര്‍ണതകളെ ഇല്ലായ്മ ചെയ്യാനല്ലേ മുഖ്യമന്ത്രി ശ്രമിക്കേണ്ടിയിരുന്നത്? നീതിന്യായ മേഖലയിലെ ഗുരുതരമായ വീഴ്ചകള്‍ അനുഭവസ്ഥനായ ജഡ്ജി ചൂണ്ടിക്കാട്ടിയാല്‍ ആ കൈവെട്ടുമെന്ന നില നിയമ-നീതിവാഴ്ചകളുടെ അടിത്തറയെയാണ് തകര്‍ക്കുക. ഇത്തരം നിരീക്ഷണങ്ങള്‍പോലും പാടില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നിപതിക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
ഭരണഘടന സംരക്ഷിക്കാമെന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു കേരളമന്ത്രി ജഡ്ജിയുടെ അഭിപ്രായങ്ങളെ വിമര്‍ശിച്ചപ്പോള്‍ മഷിയിട്ട വാക്കുകള്‍ സാംസ്കാരിക കേരളത്തിനെന്നും അപമാനം ചാര്ത്തിക്കൊണ്ടുള്ളതാണ്. ”ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന് അറിയാതെ ഓരിയിട്ടുപോയാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ” എന്നാണ് മന്ത്രി ചോദിക്കുന്നത്. ഈ പ്രയോഗം സംസ്കാരശൂന്യതയുടെ സൃഷ്ടിയാണ്. കോടതിയലക്ഷ്യവും സത്യപ്രതിജ്ഞയുടെ ലംഘനവുമാണ്. അഡ്വക്കേറ്റ് ജനറലിനെ രക്ഷിക്കാനും അതുവഴി സ്വയം രക്ഷപ്പെടാനുമുള്ള വ്യഗ്രതയില്‍ മുഖ്യമന്ത്രിക്കും സഹജീവിക്കുമൊക്കെ സമനില തെറ്റിയെന്നുവേണം ന്യായമായും കരുതേണ്ടത്.
ഹൈക്കോടതി ജഡ്ജി പൊട്ടിച്ച വെടി ലക്ഷ്യസ്ഥാനത്തെത്തിയതുകണ്ടാണ് മുഖ്യമന്ത്രിയും മറ്റും ഇത്രയധികം പരിഭ്രാന്തരായിട്ടുള്ളത്. വളരെയധികം പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കേസില്‍ ”നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് വാദിക്കുന്നത്? സര്‍ക്കാരിനുവേണ്ടിയോ എതിര് കക്ഷിക്കു വേണ്ടിയോ” എന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിക്കേണ്ടി വന്ന നാണം കെട്ട സാഹചര്യമുണ്ടായതും ഇതേ ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചിലായിരുന്നു. ഇതൊന്നും അന്വേഷിക്കാനോ പരിഹരിക്കാനോ ശ്രമിക്കാത്ത ഉമ്മന്‍ചാണ്ടിയും കൂട്ടരും നിക്ഷ്പക്ഷ നീതിയെ കുത്തിമലര്‍ത്തി അതിലൂടെ വരുന്ന രുധിരം ആസ്വദിക്കുകയാണ് ചെയ്യുന്നത്. ബിഷപ്പ് ഹൗസുകളും മൗലവിമാരുടെ ആസ്ഥാനങ്ങളും നല്കുന്ന ലിസ്റ്റനുസരിച്ച് സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കുമ്പോള്‍ ‘കഴിവും അറിവും’ അയോഗ്യതയായിത്തീരുകയും നിക്ഷ്പക്ഷനീതി ക്രൂശിക്കപ്പെടുകയും ചെയ്യുന്നു. ഇതിനു ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള എജി ഓഫീസ് പൂട്ടിപ്പോകുന്നതല്ലേ നല്ലതെന്ന് ചോദിച്ച ജഡ്ജിയെ അഭിനന്ദിക്കയാണുവേണ്ടത്.
ജഡ്ജിമാര്‍ വിധിന്യായങ്ങളിലും വാക്ശരങ്ങളിലുംകൂടി അഭിപ്രായപ്പെടുമ്പോള്‍ അവയെല്ലാം ശിരസ്സാവഹിക്കുകയും അവരെ കല്ലെറിയാന്‍ മുന്നിട്ടിറങ്ങാതിരിക്കുകയും ചെയ്യുകയെന്ന ചരിത്രം ബിജെപിക്കുമാത്രം അവകാശപ്പെട്ടതാണെന്ന് ഇപ്പോഴത്തെ വിവാദത്തോടെ തെളിഞ്ഞിരിക്കുന്നു. സിപിഎം എതിരായി വിധിപറയുന്ന ന്യായാധിപന്മാരെ ക്രൂശിക്കുന്നതില്‍ അഗ്രഗണ്യരാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും. ഹൈക്കോടതി ജഡ്ജിക്കെതിരെ ഇപ്പോള്‍ സ്വീകരിച്ച അക്രമാസക്ത നിലപാടോടെ സിപിഎമ്മിനേക്കാള്‍ തരംതാണവരാണെന്ന് വന്നിരിക്കുന്നു. എന്നാല്‍ ബിജെപി ഭാരതത്തിലൊരിടത്തും അത്തരം നിലപാട് സ്വീകരിച്ച ഒരു സംഭവംപോലും ആര്‍ക്കും ചൂണ്ടിക്കാട്ടാനുണ്ടാവില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ എത്രയോ കോടതി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അദ്ദേഹമോ പാര്‍ട്ടിയോ ആ ന്യായാധിപന്മാരെ വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടില്ല.
നരേന്ദ്രമോദിയെ നീറോയെന്ന് വിളിച്ച് രൂക്ഷമായി വിമര്‍ശിച്ച ജ: പസ്സായത്തിനെ കള്ളപ്പണകാര്യം അന്വേഷിക്കുന്ന കമ്മീഷന്റെ നേതൃതലത്തിലേക്ക് നിയമിക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിലായിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരേ ജസ്റ്റിസ് ഹെഗ്ഡേ നടത്തിയ വിധിപ്രഖ്യാപനവും വിമര്‍ശനവുമാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിക്കസേര നഷ്ടമാക്കിയത്. ഈ വിധി പിന്നീട് കര്‍ണ്ണാടക ഹൈക്കോടതി റദ്ദ് ചെയ്യുകയുണ്ടായി. എതിരായി വിധി പറഞ്ഞ ജഡ്ജിയെ നമിക്കുന്നുവെന്നാണ് യെദ്യൂരപ്പയും ബിജെപിയും പറഞ്ഞത്. സുപ്രീം കോടതി അയോദ്ധ്യ പ്രശ്നത്തിന്റെ പേരില്‍ യുപിയിലെ ബിജെപി മുഖ്യമന്ത്രിയെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി ശിക്ഷിച്ച് ജയിലിലടച്ചിരുന്നു. പക്ഷേ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയില്ല. ന്യായാധിപന്റെ കോലം കത്തിച്ചില്ല. ഈ മഹത്തായ ബിജെപി മാതൃക കോണ്‍ഗ്രസിനും സിപിഎമ്മിനുമൊക്കെ സാധനാപാഠമായിരുന്നെങ്കില് എന്നാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: