വിഷസര്‍പ്പത്തിന് വിളക്കുവയ്ക്കരുത്’എന്നത് എസ്.എല്‍.പുരം സദാനന്ദന് സംവിധാനം ചെയ്ത പ്രശസ്തമായ നാടകമാണ്. കെപിഏസി അവതരിപ്പിച്ച ഈ നാടകം കേരളക്കരയാകെ വലിയതോതില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായം ചെയ്ത കെപിഏസി, ഈ നാടകത്തിലും കൈകാര്യം ചെയ്ത പ്രമേയം തന്നെയായിരുന്നു പ്രശസ്തിക്ക് കാരണമായത്.ശരീരത്തില്‍ വിഷഗ്രന്ഥിയുമായി ആരെയും ഭയപ്പെടുത്തി ഇഴഞ്ഞുനീങ്ങുന്ന പാമ്പുകള്‍ക്ക് വിളക്കുവയ്ക്കുന്നതും ഭക്ഷണമായി നൂറുംപാലും നല്‍കുന്നതും തെറ്റായ കീഴ്വഴക്കമാണെന്ന് സ്ഥാപിച്ചത് കേരളത്തിലെ അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ പ്രതീകവത്ക്കരിച്ചുകൊണ്ടായിരുന്നു.
1984ല്‍ അരങ്ങത്തെത്തിയ ഈ നാടകം വിശ്വാസങ്ങള്‍ക്കെതിരായ പടപ്പുറപ്പാടാണ് സൃഷ്ടിച്ചത്.എണ്‍പതുകളിലെ സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ ജീവിതത്തെ സജീവ ചര്‍ച്ചയിലേക്ക് നയിക്കാന്‍ ഈ നാടകത്തിനു കഴിഞ്ഞു. കെപിഏസി അവതരിപ്പിച്ച മറ്റൊരു നാടകമായ ‘ഭഗവാന് കാലുമാറുന്നു’ എന്നതിനു സംഭവിച്ചതുപോലെ ‘വിഷസര്‍പ്പത്തിനു വിളക്കുവയ്ക്കരുത്’ എന്നതും വിവാദമായി. അക്കാലത്ത് നാടകങ്ങളുടെ പ്രധാനവേദി ക്ഷേത്രങ്ങളായിരുന്നു. ക്ഷേത്ര ഉത്സവങ്ങളില്‍ നാടകങ്ങള്‍ പ്രധാനകലാപരിപാടിയായി അവതരിപ്പിക്കപ്പെട്ടു.എന്നാല്‍ ഈ നാടകം ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ കയറ്റുന്നതിനെതിരെ ജനവികാരം ശക്തമായപ്പോള്‍ അവര്‍ക്ക് വേദികള്‍ നഷ്ടപ്പെട്ടു.
ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമായ സര്പ്പാരാധാനയെ അന്ധവിശ്വാസമായി കാണുകയും രാഷ്ട്രീയ സാഹചര്യങ്ങളെ അതുമായി ബന്ധിപ്പിക്കുന്നതുമായിരുന്നു നാടകത്തിന്റെ പ്രമേയം. വിഷസര്‍പ്പത്തെ വിളക്കുവച്ചാരാധിക്കുന്നതും അതിനെ പാലൂട്ടി വളര്‍ത്തുന്നതും നല്ലതിനല്ലെന്നത് ഒരു ചൊല്ലായി നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. പാമ്പിന് പാലുകൊടുത്തതുപോലെ എന്നു പറയും. പാമ്പ് പാലുകുടിക്കുകയോ, പഴം ഭക്ഷിക്കുകയോ ചെയ്യില്ല. എന്നിട്ടും അത്തരത്തിലൊരു പ്രയോഗം പ്രചാരത്തിലായത് സര്‍പ്പാരാധനയ്ക്ക് പാലും പഴവുമെല്ലാം ഉപയോഗിക്കുന്നതിനാലാണ്.
സര്‍പ്പാരാധന അത്രത്തോളം സാര്‍വ്വത്രികമായും ഭക്തിപുരസ്സരവും നമ്മുടെ നാട്ടില്‍ നിര്‍വ്വഹിച്ചുപോരുന്നു. ഭക്തിയുടെ തലത്തിലാണ് നാമത് ചെയ്യുന്നതെങ്കിലും അതിനുപിന്നില്‍ അതിനുമപ്പുറം മറ്റുപലതുമുണ്ടായിരുന്നു. എല്ലാ വീട്ടിലും തെക്കുപടിഞ്ഞാറെ വശത്ത് കാവ് പ്രധാനമായിരുന്നു. കാവിനുള്ളില്‍ പാമ്പുകള്‍ക്കും പറവകള്‍ക്കും വളരാന്‍ അവസരം നല്‍കിയതിനൊപ്പം പാമ്പുകളുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തു. പാമ്പുകളെ ദൈവങ്ങളായി ആരാധിച്ചവര്‍, അവ വളരുന്ന കാവുകളെ പവിത്രമായി സംരക്ഷിച്ചു. കാവുകളില്‍ വളരുന്ന വന്മരങ്ങളും പുല്‍ച്ചെടികളും വെട്ടിനശിപ്പിക്കുന്നത് തലമുറകളിലേക്ക് നീളുന്ന പാപമായി കരുതി.
സര്‍പ്പപ്രീതിക്കായി അനവധി അനുഷ്ഠാനകലകള്‍ കേരളത്തില്‍ രൂപംകൊണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് പ്രധാനമായി സര്‍പ്പക്കാവുകള്‍ കണ്ടുവരുന്നത്. വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും നിബിഢമായി വളരുന്ന കാവുകളില്‍ സര്‍പ്പങ്ങളെ കുടിയിരുത്തി ആരാധിക്കുന്നതിനുപിന്നില് സര്‍പ്പങ്ങളോടുള്ള സ്നേഹമോ ഭക്തിയോ മാത്രമായിരുന്നില്ല. കാവുവെട്ടിയാല് സര്‍പ്പങ്ങള്‍ കോപിക്കുമെന്ന് പ്രചരിച്ചതിനുപിന്നിലെ പ്രധാനലക്ഷ്യം കാവുകളുടെ സംരക്ഷണമായിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മില്‍ പരസ്പരസൗഹൃദത്തോടും പരസ്പരസാഹോദര്യത്തോടും കഴിഞ്ഞുപോരുന്ന അപൂര്‍വ്വബന്ധത്തിന്റെ മാതൃകയായാണ് കാവുകളെ സംരക്ഷിച്ചുവന്നത്.
സര്പക്കാവുകളെ സംബന്ധിച്ച് പലതരത്തിലുള്ള കഥകള്‍ പ്രചാരത്തിലുണ്ട്. പരശുരാമന് അന്യദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന് കേരളക്കരയില്‍ പാര്‍പ്പിച്ച ആളുകള്‍ക്കുണ്ടായ സര്‍പ്പശല്യം പരിഹരിക്കാന്‍, സര്‍പ്പക്കാവുകള്‍ ഉണ്ടാക്കി ആരാധിക്കാന്‍ നിര്‍ദേശിച്ചു എന്നാണ് കേരളോല്പത്തിയില് പറയുന്ന കഥ.
പരശുരാമന് കേരളസൃഷ്ടി നിര്വഹിച്ചപ്പോള് അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമന്, ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്‍കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തു. പകരം സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് മറ്റൊരു ഐതിഹ്യകഥ പറയുന്നു. കഥകളെന്തായാലും പുരാതന കാലംമുതല്‍ തന്നെ കേരളത്തില്‍ കാവുകളെ സംരക്ഷിച്ചു പോരുന്നു എന്നത് വ്യക്തമാണ്. സര്‍പ്പാരാധനയിലൂടെ കാവുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്.
കാവുസംരക്ഷണം പ്രകൃതി സംരക്ഷണമായിരുന്നു. അന്തരീക്ഷത്തിലെ അശുദ്ധവായുവിന്റെ അളവ് കുറച്ച്, ജീവജാലങ്ങള്‍ക്കായി ശുദ്ധവായു നല്കാന് കാവുകളുടെ സംരക്ഷണം ആവശ്യമായിരുന്നു. പാമ്പുകളും പ്രകൃതിയുടെ സംരക്ഷകരാണ്. ജീവസന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ പാമ്പുകള്‍ക്ക് പ്രധാന പങ്കുണ്ട്. അതു മനസ്സിലാക്കിയാണ് കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ പാമ്പുകളെ ആരാധിക്കുകയും അതിലൂടെ സംരക്ഷിക്കുകയും ചെയ്തുവരുന്നത്.
നമ്മുടെ പുരാണങ്ങളിലും ജ്യോതിഷത്തിലുമെല്ലാം പാമ്പുകള്‍ക്ക് പ്രധാനസ്ഥാനമുണ്ട്. താന്ത്രികവിദ്യയില്‍ കുണ്ഡലിനി ശക്തിയെ പെണ്‍പാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി സര്‍പ്പശക്തിയാണ്. അതിനെ ഉണര്‍ത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയായും നാഗാരാധനയെ കണക്കാക്കുന്നുണ്ട്.
ഭാരതീയ ജ്യോതിഷത്തില്‍ നാഗസങ്കല്പത്തിന് സവിശേഷ പ്രാധാന്യമുണ്ട്. രാഹുവിന്റെ ദേവത നാഗമാണ്. രാഹുദോഷങ്ങള്‍ക്ക് പരിഹാരം സര്‍പ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഭാരതീയനൃത്തകലയില്‍ നാഗനൃത്തമുണ്ട്. നാരദമുനി ഉപയോഗിക്കുന്ന വീണയെ നാഗവീണയെന്നാണ് പറയാറ്. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്. നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നു. നാഗപഞ്ചമിയാണതില്‍ പ്രധാനം. ചിങ്ങമാസത്തിലെ ശുകഌപഞ്ചമി ദിവസമാണത്. ബദ്ധശത്രുക്കളായ ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. പ്രയാഗയിലെ നാഗവാസുകി ക്ഷേത്രവും ആന്ധ്രയിലെ കാളഹസ്തിയും കേരളത്തിലെ മണ്ണാറശാലയും ഉള്‍പ്പടെ ഭാരതത്തില്‍ നിരവധി നാഗാരാധനാ ക്ഷേത്രങ്ങളുണ്ട്. ഇവിടെയെല്ലാം നാഗങ്ങള്‍ക്ക് വസിക്കാന്‍, അവരെ കുടിയിരുത്താന്‍ ഇടതൂര്‍ന്ന പച്ചപ്പുകളുമുണ്ട്.
ആലപ്പുഴ ജില്ലയിലെ മണ്ണാറശാലയില്‍ നാഗങ്ങളെ ആരാധിക്കാന്‍ പോകുമ്പോള്‍ കൊടുങ്കാട്ടിലൂടെ നടക്കുന്ന പ്രതീതി.പച്ചപ്പിന്റെ തണുപ്പും തണലും. ശുദ്ധവായു ശ്വാസകോശങ്ങളെ ഉദ്ദീപിപ്പിക്കുന്നു. മനസ്സും ശരീരവും നിര്‍മ്മലവും പരിശുദ്ധവുമാകുന്ന അപൂര്‍വ്വാനുഭവം. ആ അനുഭവത്തിലേക്ക് വഴിനടത്തുന്നത് പാമ്പുകളാണ്. പാമ്പുകളും കാവുകളും മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാകുന്നത് അങ്ങനെയാണ്.
ഇത്രനാളുകളായി പറഞ്ഞതില്‍ നിന്ന് വഴിവിട്ട്, പാമ്പുകളെയും കാവുകളെയും കുറിച്ച് പറയാന്‍ കാരണമായത് പ്രമുഖ പാമ്പുസ്നേഹിയായ വാവസുരേഷാണ്. വാവ സുരേഷ് വീണ്ടുമൊരു രാജവെമ്പാലയെ പിടികൂടിയിരിക്കുന്നു എന്ന വാര്‍ത്തയാണ്. ഇതുവരെ വാവ സുരേഷ് പിടികൂടിയ വിഷപാമ്പുകള്‍ക്ക് കണക്കില്ല. നമ്മുടെ വീടുകളിലോ പറമ്പിലോ പാമ്പിനെ കണ്ടാല്‍ തല്ലിക്കൊല്ലുകയായിരുന്നു പതിവ്. ഇപ്പോഴും ആ പതിവിന് കാര്യമായ വ്യത്യാസമൊന്നും വന്നിട്ടില്ലെങ്കിലും പാമ്പിനെ കൊല്ലുന്നതിനു മുമ്പ് വാവസുരേഷിനെ കുറിച്ച് ഓര്‍ക്കാറുണ്ട്.
തിരുവനന്തപുരത്തുകാരനായ വാവ സുരേഷ് എന്ന ചെറുപ്പക്കാരന് നമ്മുടെ സമൂഹത്തില്‍ സൃഷ്ടിച്ച പാമ്പുസ്നേഹത്തിന്റെ അലയൊലികളാണ് ആ ഓര്‍മ്മയ്ക്കു പിന്നില്‍. പാമ്പുകള്‍ ഉപകാരമുള്ള ജീവികളാണെന്നും അവ മനുഷ്യന്റെ മിത്രങ്ങളാണെന്നും സുരേഷ് നിരന്തരം സമൂഹത്തില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. പാമ്പു സ്നേഹം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയാണ് സുരേഷ് നമുക്കതു കാട്ടിത്തരുന്നത്. നമ്മുടെ വീട്ടിലോ പറമ്പിലോ പാമ്പിനെ കണ്ടാല്‍ കൊല്ലരുതെന്നാണ് സുരേഷിന്റെ അപേക്ഷ.
സുരേഷിനെ വിളിച്ചാല്‍ അദ്ദേഹം വന്ന് പാമ്പിനെ പിടിക്കും. പിന്നീട് ഉള്‍കാട്ടില്‍ വനംവകുപ്പിന്റെ സഹായത്തോടെ സുരക്ഷിതമായി സ്വതന്ത്രമാക്കും. അങ്ങനെ സുരേഷ് ഇതുവരെ അമ്പതിനായിരത്തോളം പാമ്പുകളെ പിടികൂടി. അതില്‍ കൊടുംവിഷമുള്ള രാജവെമ്പാലമുതല്‍ വിഷമൊട്ടുമില്ലാത്ത വാരിച്ചുരുട്ട വരെയുണ്ട്. 3218 തവണ സുരേഷിന് സര്‍പ്പദംശനമേറ്റു. പലതവണ വിഷം ശരീരത്തില്‍ തീവ്രമായി പ്രവര്‍ത്തിച്ച് ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ടു. ആശുപത്രിയില്‍ നിന്നിറങ്ങി വീണ്ടും സുരേഷ് പാമ്പുകള്‍ക്കു പിന്നാലെ പോയി.
കഴിഞ്ഞ ദിവസം സുരേഷ് വീണ്ടുമൊരു രാജവെമ്പാലയെ പിടികൂടിയത് കൊല്ലം ജില്ലയിലെ തെന്മല നിന്നാണ്. എഴുപത്തിരണ്ടാമത്തെ രാജവെമ്പാലയായിരുന്നു അത്. അതൊരു റിക്കോര്‍ഡാണ്. തായ്ലന്റുകാരനായ ഒരാളുടെ പേരിലായിരുന്നു ഇതുവരെയുള്ള റിക്കോര്‍ഡ്. അദ്ദേഹം പിടികൂടിയത് 60 രാജവെമ്പാലകളെയാണ്. അതും കടന്ന് സുരേഷ് 72ലെത്തി.
സുരേഷ് പാമ്പുപിടിക്കുന്നത് മറ്റൊന്നിനും വേണ്ടിയല്ല, പ്രകൃതിയുടെ സംരക്ഷണത്തിനായാണ്. നമ്മുടെ പൂര്‍വ്വികര്‍ കാവുകള്‍ വച്ചു പിടിപ്പിച്ചതും അവിടെ സര്‍പ്പാരാധനയ്ക്ക് വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും അതിനായി തന്നെയാണ്. കാവ് സംരക്ഷണത്തിന് സര്‍ക്കാരും പ്രകൃതി സ്നേഹികളും നിരവധി പദ്ധതികള്‍ നടപ്പാക്കുകയും പണം ചെലവഴിക്കുകയും ചെയ്യുന്നു. അതൊന്നും പാഴാകരുത്. കാവുകള്‍ ഭൂമിയില്‍ ജീവന് നിലനില്ക്കാന് ചെയ്യുന്ന കര്‍മ്മം വിലപ്പെട്ടതാണ്. വിഷസര്പ്പത്തിനെ നിലവിളക്കു കത്തിച്ചുവച്ച് ആരാധിക്കുകയാണ് അത് എക്കാലവും നിലനില്‍ക്കാനുള്ള എളുപ്പമുള്ള വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: