‘ഹിന്ദുവര്‍ഗീയത’യെ നിശിതമായി വിമര്‍ശിച്ചുപോരുന്ന പാര്‍ട്ടികള്‍ തന്നെ അവസരോചിതമായി ഹിന്ദുകാര്‍ഡ് കളിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാറുണ്ട്. രണ്ട് തവണ വീതം മുഖ്യമന്ത്രിമാരായ ഇ.എം.എസ് നമ്പൂതിരിപ്പാടും എ.കെ.ആന്റണിയും ഈ തന്ത്രം സമര്‍ത്ഥമായി പയറ്റിയിട്ടുള്ളവരാണ്. 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല തീവെപ്പിനെക്കുറിച്ച് അന്വേഷിച്ച കേശവ മേനോന് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുമെന്ന് പറഞ്ഞും, 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരി അത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുമാണ് ഇഎംഎസ് ഹിന്ദുവികാരം മുതലെടുത്തത്.
1993-ല്‍ നടത്തിയ മത്തായി മാഞ്ഞൂരാന് സ്മാരക പ്രഭാഷണത്തിലൂടെയും മുഖ്യമന്ത്രിയായിരിക്കെ 2003- ല്‍ നടത്തിയ ‘ന്യൂനപക്ഷവിരുദ്ധ’ പ്രസ്താവനയിലൂടെയുമാണ് എ.കെ. ആന്റണി ഹിന്ദു കാര്‍ഡിറക്കിയത്.ക്രൈസ്തവവര്ഗീയതയുടെ കക്ഷിരാഷ്ട്രീയ രൂപമായ കേരളാ കോണ്ഗ്രസുകള്പോലും മൃദുഹിന്ദുത്വം പ്രയോഗിച്ച് നേട്ടമുണ്ടാക്കുന്നവരാണ്.കേരളാ കോണ്‍ഗ്രസുകളുടെ സമ്മേളനങ്ങളിലും അവരുടെ നേതാക്കള്‍ ദൃശ്യമാധ്യമങ്ങളെ കാണുമ്പോഴും നെറ്റിയില്‍ ചന്ദനക്കുറിതൊട്ട് തിക്കിത്തിരക്കുന്ന ചില ‘ഹിന്ദുക്കളെ’ കാണാമല്ലോ.പെരുന്നയിലെ പോപ്പിനെ കാണാന്‍ ചങ്ങനാശ്ശേരിയിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാര് പയറ്റുന്നതും ഹിന്ദുകാര്‍ഡ് തന്നെ.
സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനാണ് ഏറ്റവുമൊടുവില്‍ ഹിന്ദുകാര്‍ഡിറക്കി ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ‘റിപ്പോര്‍ട്ടര്‍’ചാനലിനോട് കാനം പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം:”മതനിരപേക്ഷത ന്യൂനപക്ഷ പ്രീണനമാവുകയും ന്യൂനപക്ഷപ്രീണനം സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.കേരളത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയണം.2001-ലെ സെന്‍സസ് പ്രകാരം 56 ശതമാനമായിരുന്നു സംസ്ഥാനത്തെ ഹിന്ദുജനസംഖ്യ. എന്നാല്‍ 2011 ലെ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷം 52 ശതമാനമാകുമെന്നാണ് കരുതപ്പെടുന്നത്.ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുമ്പോള്‍ മറുവശത്ത് സംശയങ്ങള്‍ വരാം.
ഉമ്മന്‍ചാണ്ടി ചെയ്യുന്നത് ന്യൂനപക്ഷപ്രീണനമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഭരണത്തിലുള്ളപ്പോള്‍ ഇടതുപക്ഷവും ഇതുതന്നെയാണ് ചെയ്തത്. രണ്ടുംതമ്മില് വ്യത്യാസമില്ലെന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ കാരണമിതാണ്.ഭരണം മാറുന്നതല്ലാതെ നയം മാറുന്നില്ല.അരുവിക്കരയില്‍ സര്‍ക്കാര്‍വിരുദ്ധ തരംഗത്തിന്റെ ഗുണം ലഭിച്ചത് ബിജെപിക്കാണ്. ഇടതുപക്ഷത്തിന്റെ വോട്ടുബാങ്കിലേക്ക് കടന്നുകയറാന്‍ ബിജെപിക്ക് സാധിച്ചു. ഹിന്ദു എന്നത് മതവിശ്വാസമല്ല. ജീവിതരീതിയാണ്. എല്ലാ മതങ്ങള്‍ക്കും തുല്യമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഭാരതീയ സങ്കല്‍പ്പമാണ്.”
ഹിന്ദുകാര്‍ഡ് കളിക്കുന്നതില്‍ മുന്‍ഗാമികളെ കടത്തിവെട്ടിയിരിക്കുകയാണ് കാനം രാജേന്ദ്രന്. ക്രൈസ്തവ-മുസ്ലിം വര്‍ഗീയതയോടുള്ള ഹിന്ദുക്കളുടെ അസംതൃപ്തിയും അമര്‍ഷവും സ്വാഭാവികമായ പ്രതിഷേധവും മുതലെടുക്കുകയാണ് ഇഎംഎസ് ചെയ്തത്. സംഘടിത ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരുമായി വിലപേശി അനര്‍ഹമായ ആനുകൂല്യങ്ങള്‍ വാങ്ങിക്കൂട്ടുന്നു എന്നാണ് എ.കെ.ആന്റണി വിലപിച്ചത്. എന്നാല്‍ കാനം ഒരു പടികൂടി കടന്ന് മതന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായതിനെക്കുറിച്ച് ആശങ്കപ്പെടുകയും ഇടതുപക്ഷം നടത്തുന്നത് ന്യൂനപക്ഷപ്രീണനം തന്നെയാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു.
ഹിന്ദു എന്നത് ജീവിതരീതിയാണെന്നും എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യമെന്നതാണ് ഭാരതീയ സങ്കല്‍പ്പമെന്നും പറയുന്ന കാനം, ഹിന്ദുത്വം ‘സവര്‍ണ വര്‍ഗീയ ഫാസിസ’മാണെന്ന് കരുതിയ ഇഎംഎസിനെ തിരുത്തുകയാണ്. ചുരുക്കത്തില്‍ ഹിന്ദുത്വം തന്നെയാണ് മതേതരത്വം എന്നാണ് കാനം പറഞ്ഞുവയ്ക്കുന്നത്.
ആര്‍എസ്എസും ബിജെപിയും പതിറ്റാണ്ടുകളായി പറഞ്ഞുപോരുന്ന കാര്യമാണിത്. അതുകൊണ്ടുതന്നെ കാനത്തിന്റെ ഈ പ്രതികരണം പ്രത്യക്ഷത്തില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലവും ഹിന്ദുത്വപ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യവുമാണെന്ന് തോന്നാം. ഒരു കമ്മ്യൂണിസ്റ്റുകാരനുചേര്ന്ന വിമര്‍ശനവും സ്വയംവിമര്‍ശനവുമാണ് കാനം നടത്തുന്നതെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം.
എന്നാല്‍ ആത്മവഞ്ചനയും പരവഞ്ചനയുമാണ് ഈ അധരവ്യായാമമെന്ന് അധികമൊന്നും ചിന്തിക്കാതെ തന്നെ മനസ്സിലാക്കാം. ഹിന്ദുക്കളെ എതിര്‍ത്തും കബളിപ്പിച്ചും വഞ്ചിച്ചും ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തിയ പാരമ്പര്യം സിപിഐയ്ക്കുണ്ട്. ന്യൂനപക്ഷ പ്രീണനത്തിലൂടെ മറ്റ് പാര്‍ട്ടികള്‍ മതവര്‍ഗീയത വളര്‍ത്തിയപ്പോള്‍ ജനാധിപത്യവും മതേതരത്വവും സദാചാര രാഷ്ട്രീയവുമൊക്കെ കാറ്റില്‍പ്പറത്തി കൂട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട് സിപിഐ.അപ്പോഴെല്ലാം കാനം ഈ പാര്‍ട്ടിയുടെ നേതാവുമായിരുന്നു.പാര്‍ട്ടിവേദികളിലോ പൊതുവേദികളിലോ ഇതിനെതിരെ കാനം ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചതായി അറിവില്ല.
1969-ലും 1970-ലും സിപിഐ നേതാവായിരുന്ന സി.അച്ചുതമേനോന് മുഖ്യമന്ത്രിയായത് കേരളാകോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പിന്തുണയോടെയാണ്.1969-ല്‍ മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും അച്ചുതമേനോന് മന്ത്രിസഭയുടെ ഭാഗം തന്നെയായിരുന്നപ്പോള്‍ 1970-ല്‍ കേരളാ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുകയായിരുന്നു.
ഈ മന്ത്രിസഭയില്‍ ലീഗിന് ആഭ്യന്തരവകുപ്പുതന്നെ നല്കി മുസ്ലിങ്ങളെ വഴിവിട്ട് പ്രീണിപ്പിക്കാനും സിപിഐ മറന്നില്ല. പില്ക്കാലത്ത് മുസ്ലിംലീഗ് പിളര്‍ന്നുണ്ടായ അഖിലേന്ത്യാ ലീഗിനെയും കേരളാ കോണ്‍ഗ്രസ് പിളര്‍ന്നുണ്ടായ ജോസഫ് ഗ്രൂപ്പിനെയും ഉള്‍പ്പെടുത്തിയ ഇടതുമുന്നണിയിലും മന്ത്രിസഭകളിലും സിപിഐ അംഗമായിരുന്നു. മുസ്ലിം മതതീവ്രവാദികളായ പിഡിപി, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകളുമായി ധാരണയുണ്ടാക്കി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴും സിപിഐ ഇടതുമുന്നണിക്കൊപ്പമായിരുന്നു.
കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്റെ ബലതന്ത്രം മാറ്റിമറിക്കുന്ന വിധത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം രണ്ട് എണ്ണം വര്‍ധിച്ച് നിയമസഭാ മണ്ഡലങ്ങള്‍ 16 ആയി മാറിയതില്‍ പരക്കെ ആശങ്ക ഉയരുകയുണ്ടായി.എന്നാല്‍ സിപിഐ പതിവുപോലെ മൗനം പാലിച്ചു.എം.എന്‍.ഗോവിന്ദന് നായര്‍, പി.കെ.വാസുദേവന്‍ നായര്‍, കെ.വി.സുരേന്ദ്രനാഥ്, പന്ന്യന്‍ രവീന്ദ്രന് എന്നിവര്‍ ജയിച്ചിട്ടുള്ള സിപിഐയുടെ പരമ്പരാഗത ലോക്സഭാ മണ്ഡലമായ തിരുവനന്തപുരം 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ പേയ്മെന്റ് സീറ്റാക്കി കാനം ഉള്‍പ്പെടുന്ന പാര്‍ട്ടിനേതൃത്വം ബന്നറ്റ് എബ്രഹാമിന് നല്‍കിയത് ന്യൂനപക്ഷ വോട്ടുബാങ്കിന്റെ പങ്കുപറ്റാനായിരുന്നല്ലൊ.
അധികാര രാഷ്ട്രീയം മുന്‍നിര്‍ത്തിയുള്ള മുന്നണി രാഷ്ട്രീയത്തിന്റെ മറവില്‍ ഇങ്ങനെയൊക്കെ ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തിയതില്‍ ഇടതുപക്ഷപാര്ട്ടികളില്പ്പെട്ട സിപിഐക്ക് പ്രമുഖ പങ്കാണുള്ളത്. കാനത്തിന്റെ ഹിന്ദുകാര്ഡുകൊണ്ട് മറച്ചുപിടിക്കാവുന്നതല്ല ഇതൊന്നും. വര്‍ഗീയതയെങ്കില്‍ വര്‍ഗീയത, ഭീകരതയെങ്കില്‍ ഭീകരത. ന്യൂനപക്ഷവോട്ടുബാങ്കിന്റെ ഒരു വിഹിതം ലഭിച്ചാലല്ലാതെ അധികാരത്തില്‍ വരാനാവില്ല. ഇതായിരുന്നു കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പോലെ സിപിഐയുടെയും നയം. ഇല്ലാത്ത ഹിന്ദുവര്‍ഗീയതക്കെതിരെ യുദ്ധംപ്രഖ്യാപിക്കലാണ് ന്യൂനപക്ഷ വര്‍ഗീയതയെ വെള്ളപൂശാനുള്ള എളുപ്പവഴികളിലൊന്ന് എന്നുകരുതിയ നേതാക്കളിലൊരാളാണ് കാനം രാജേന്ദ്രനും.
ന്യൂനപക്ഷം ഭൂരിപക്ഷമായിരിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടുന്ന കാനം ഇത് ഒരു സുപ്രഭാതത്തില്‍ ഉണ്ടായ പ്രതിഭാസമല്ലെന്ന വസ്തുത ബോധപൂര്‍വം വിസ്മരിക്കുകയാണ്. 1991-ല്‍ 68.36 ശതമാനമായിരുന്ന ഹിന്ദുക്കള്‍ 2001-ല്‍ 56.2 ശതമാനമായി കുറഞ്ഞു. ഈ കാലയളവില്‍ മുസ്ലിം ജനസംഖ്യ 17.28 ശതമാനത്തില്‍നിന്ന് 24.7 ശതമാനമായും ക്രൈസ്തവര്‍ 13.82 ശതമാനത്തില്‍നിന്ന് 19.1 ശതമാനമായും ഉയര്‍ന്നു. ഇതുസംബന്ധിച്ച സെന്‍സസ് വിവരങ്ങള്‍ കാനത്തിന്റെ പാര്‍ട്ടിക്കും ലഭ്യമായിരുന്നു.എന്നിട്ടും എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്? 2011- ലെ സെന്‍സസ് പ്രകാരം ന്യൂനപക്ഷജനസംഖ്യ 52 ശതമാനമായിരിക്കുകയാണെന്ന് സമ്മതിക്കുന്ന കാനം എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
കോടിക്കണക്കിന് രൂപ ചെലവഴിച്ച് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന കുടുംബാസൂത്രണ നയം അംഗീകരിക്കാത്തതാണ് മുസ്ലിം ജനസംഖ്യ ക്രമാതീതമായി ഉയരാനുള്ള കാരണം. മതംമാറ്റമാണ് ക്രൈസ്തവ ജനസംഖ്യയുടെ ഉയര്‍ച്ചയ്ക്കുപിന്നില്‍. രാഷ്ട്രീയവും സാമൂഹ്യവുമായ പലതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന ഈ ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചുള്ള ചര്‍ച്ചപോലും പാടില്ലെന്നും അത്തരമൊരു ചര്‍ച്ച മതേതര വിരുദ്ധവും ഹിന്ദുഫാസിസവുമാണെന്ന് മുദ്രകുത്തുകയാണ് പ്രഖ്യാപിത ന്യൂനപക്ഷ സംരക്ഷകര്‍ ചെയ്തിട്ടുള്ളത്. രാജ്യദ്രോഹപരമായ ഈ നിലപാടുതന്നെയാണ് സിപിഐയും സ്വീകരിച്ചത്.
ഹിന്ദുക്കളോട് അനുഭാവം പ്രകടിപ്പിക്കുന്ന കാനത്തിന്റെ പ്രതികരണത്തിന് ഒരു വെളിപാടിന്റെ സ്വഭാവമാണുള്ളത്. ഇത് വൈകിയുദിച്ച വിവേകമായി കരുതുന്നവര്‍ വഞ്ചിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ്. അരുവിക്കരയില്‍ ബിജെപി നേടിയ വോട്ടിലാണ് കാനത്തിന്റെ കണ്ണ്. ഇടതു-വലതു മുന്നണികളുടെ ആപല്‍ക്കരമായ ന്യൂനപക്ഷ പ്രീണനത്തോടുള്ള ജനങ്ങളുടെ/ഹിന്ദുക്കളുടെ എതിര്‍പ്പും സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്ക് ചോര്‍ന്നതുമാണ് അരുവിക്കരയില്‍ ബിജെപിക്ക് അനുകൂലമായത്.
അരുവിക്കരയിലുണ്ടായ ഈ ധ്രുവീകരണം മറ്റിടങ്ങളിലും സംഭവിച്ചേക്കാമെന്നും ഇതിനിടയാക്കുന്ന ഒരു ഘടകം സിപിഎമ്മില്‍നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കായിരിക്കുമെന്നും കാനം കടന്നുകാണുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ന്യൂനപക്ഷ വര്‍ഗീയത വിപത്തായി കാണുന്ന പാര്‍ട്ടിയാണ് തങ്ങളുടെതെന്നും സിപിഎം വിടുന്ന ഹിന്ദുസഖാക്കള്ക്കായി തന്റെ പാര്‍ട്ടിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണെന്നും പറയാതെ പറയുകയാണ് കാനം. സ്വന്തം പാര്‍ട്ടിയില്‍ അവശേഷിക്കുന്ന ഹിന്ദുക്കളെ പിടിച്ചുനിര്‍ത്തുകയും വേണമല്ലോ. ഇതൊക്കെയാണ് ഹിന്ദുകാര്‍ഡ് കളിക്കാന്‍ കാനത്തെ നിര്ബന്ധിതനാക്കുന്നത്. വാസ്തവത്തില്‍ ഹിന്ദുക്കളോടുള്ള കാനം രാജേന്ദ്രന്റെ പുത്തന്‍ പ്രേമം ഹിന്ദുവിരുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: