കണ്ണീരിന്റെ ആഴം ഇനിയും കേരളീയസമൂഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞ ഭാവം നടിക്കാത്തതാവാം. ദിനംപ്രതി നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികളും സ്ത്രീകളും അപമാനിതരാവുന്നു, പീഡിപ്പിക്കപ്പെടുന്നു, ഒടുവില്‍ ആത്മഹത്യയിലോ കൊലപാതകത്തിലോ അത് അവസാനിക്കുകയാണ്. കണ്ണീര്‍വറ്റിയ രക്ഷിതാക്കളുടെ ഹതാശമായ പ്രതീക്ഷകള്‍ വാടിക്കരിഞ്ഞു പോവുകയാണ്. കൈത്താങ്ങില്ലാത്ത അവര്‍ വേദനയുംപേറി ശേഷിക്കുന്ന കാലം കഴിയേണ്ട സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയാണ് സംജാതമായിട്ടുള്ളത്, പ്രത്യേകിച്ച് പെണ്‍കുട്ടികളുള്ള കുടുംബങ്ങളില്‍.
ഏറ്റവും ഒടുവില്‍ കോന്നിയില്‍നിന്നുള്ള പെണ്‍കുട്ടികളുടെ മരണമാണ് സമൂഹമനസ്സാക്ഷിയെ പിടിച്ചുലച്ചിരിക്കുന്നത്. സാംസ്കാരികപ്പൊലിമയും പൈതൃകപ്പെരുമയും ആവോളമുണ്ടെന്ന് നാമൊക്കെ കരുതിയിരുന്ന ഒരു സംസ്ഥാനമാണ് പണ്ടത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ തനി സ്വഭാവത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത് എന്ന സ്ഥിതി കാണാതിരുന്നുകൂടാ. ഓരോ ദിവസവും ഓരോ തരത്തിലുള്ള ദുരന്തത്തിന്റെ ചിറകടിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുന്നത്. കോന്നിയിലെ മൂന്നു പെണ്‍കുട്ടികളില്‍ അവസാനത്തെ കുട്ടിയായ ആര്യയും ഈ ലോകത്തുനിന്ന് മറഞ്ഞതോടെ ആ സംഭവത്തിന്റെ ദുരൂഹതകള്‍ അങ്ങനെത്തന്നെ നില്ക്കുന്നു. രണ്ടു പെണ്‍കുട്ടികള്‍ നേരത്തെ തന്നെ മരണത്തിന് കീഴടങ്ങിയപ്പോള്‍ അവസാന പ്രതീക്ഷ ആര്യയിലായിരുന്നു. അപകടമുഖത്തുനിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് പോകുന്നതുവരെ അവള്‍ക്ക് ഓര്‍മ്മകിട്ടിയില്ല.
ഈ മൂന്നു പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് തന്നെയാണ് ആദ്യം പറഞ്ഞത്. സാമ്പത്തിക പ്രശ്നമാണ് അതിനവരെ പ്രേരിപ്പിച്ചതെന്നും സ്ഥലം എസ്ഐ വെളിപ്പെടുത്തുകയുണ്ടായി. എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചതെന്ന് വ്യക്തമല്ല. അതോടെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ദ്രോഹികള്‍ക്കൊക്കെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം പൊടുന്നനെ തുറന്നുകിട്ടുകയായിരുന്നു. പിന്നീടുള്ള വര്‍ത്തമാനങ്ങളും ചാനല്‍ വിശകലനങ്ങളും മറ്റും ആ വഴിക്കായി. അക്രമികളും ഗൂഢശക്തികളും എന്താണോ ആഗ്രഹിച്ചത് അത് പൊടുന്നനെ അവര്‍ക്കുമുമ്പിലേക്ക് എത്തിപ്പെടുകയായിരുന്നു എന്നുവേണം കരുതാന്‍. തികച്ചും ലാഘവബുദ്ധിയോടെയാണ് ഈ സംഭവത്തെ പോലീസ് ആദ്യംതന്നെ നോക്കിക്കണ്ടതെന്ന് പറയേണ്ടിവരുന്നു. എങ്ങനെയെങ്കിലും അന്വേഷണം അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു അവര്‍ക്ക്.
പെണ്‍കുട്ടികളെ കാണാതായെന്ന പരാതി ലഭിച്ചതുമുതല്‍ തുടങ്ങുന്നു ഈ സംഭവത്തിലെ അന്വേഷണത്തിലെ അവധാനത. ഇതൊക്കെ എത്ര നടക്കുന്നു, വീട്ടുകാര്‍ ശ്രദ്ധിക്കേണ്ടതല്ലേ എന്ന നിലപാടാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായത്. ഇന്നത്തെ കാലത്ത് വാര്‍ത്താ വിനിമയ സംവിധാനങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം സ്ഥിതിഗതികള്‍ വിശകലനം ചെയ്യാമെന്നിരിക്കെ ലജ്ജാകരമായ കൃത്യവിലോപം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായി എന്നത് വസ്തുതയാണ്.
കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍നിന്ന് അടുത്ത കാലത്തായി പെണ്‍കുട്ടികളെ പലതരത്തില്‍ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വമ്പന്‍ സംവിധാനങ്ങളുള്ള മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുമുണ്ട്. പലതിന്റെയും കേന്ദ്രസ്ഥാനമായി അറിയപ്പെടുന്ന കൊച്ചിയെ ഈ സംഘം വാടകക്ക് എടുത്തതുപോലെയാണ് കാര്യങ്ങള്‍ പോകുന്നത്. അടുത്തിടെ നടന്ന മയക്കുമരുന്നുവേട്ടയും തുടര്‍സംഭവങ്ങളും ഒടുവില്‍ നിസ്സാരമായ ഒരിടപാടായി മാറിയത് വിസ്മരിച്ചുകൂടാ. ശക്തമായ നടപടി സ്വീകരിച്ച പോലീസുദ്യോഗസ്ഥ രായ്ക്കുരാമാനം സ്ഥലംമാറ്റപ്പെട്ടതുകൂടി ഇതിനൊപ്പം ചേര്‍ത്തുവായിച്ചാല്‍ അണിയറ നാടകം വ്യക്തമാവും.
മൂന്നുപെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും മാത്രം ഉള്‍ക്കൊള്ളുന്ന ഒരു സംഭവമായി ഇത് മാറാന്‍ പാടില്ല. ഇതിന്റെ ഉള്ളറകളില്‍ നടന്നതെന്തെന്ന് തലനാരിഴ കീറി അന്വേഷിക്കേണ്ടതുണ്ട്. സുഹൃത്തുക്കളായ ഇവരെ ഏതു ശക്തികളാണ് വലയില്‍ വീഴ്ത്തിയതെന്നും അവരുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്നും സമൂഹത്തിന് അറിയാന്‍ അവകാശമുണ്ട്. അത് അറിഞ്ഞെങ്കില്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കൂ. ഓരോ കുടുംബത്തിന്റെയും പ്രതീക്ഷയായ നവയൗവനങ്ങളെ തീച്ചൂളയിലേക്ക് എടുത്തെറിയുന്ന ശക്തികള്‍ എല്ലാ രംഗത്തും സ്വാധീനമുറപ്പിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.
അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് നൂലാമാലകളില്‍നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന വിചാരമേ ഉണ്ടാവൂ. കുടുംബത്തിന്റെ തോരാകണ്ണീരും തുടര്‍ന്നുണ്ടാവുന്ന മാനസിക വിഷമങ്ങളും പറഞ്ഞറിയിക്കാന്‍ വയ്യാത്ത അനുഭവങ്ങളും മറ്റും അവര്‍ക്കൊരു പ്രശ്നമല്ല. ഫയലുകളില്‍ എഴുതിവെക്കുന്ന വിശദീകരണങ്ങളില്‍ ഉദ്യോഗസ്ഥവൃന്ദം ആശ്വാസം കൊള്ളുമ്പോള്‍ കണ്ണീര് വറ്റിയ കുടുംബങ്ങള്‍ക്ക് അതിന് കഴിയില്ല. ഇനി തിരിച്ചുവരാത്ത പൊന്നോമനകള്‍ രക്ഷിതാക്കളെ എന്നും പൊള്ളിച്ചുകൊണ്ടിരിക്കും. അതിന്റെ ചൂടില്‍ അവര്‍ വെന്തുനീറും.
തികച്ചും ഗുരുതരമായ സ്ഥിതിവിശേഷം കണക്കിലെടുത്ത് ഇത്തരം സംഭവങ്ങളുടെ അടിവേര് കണ്ടെത്താനുള്ള അന്വേഷണത്തിന് ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. പോലീസിന് ഒട്ടേറെ പരിമിതികളും അസൗകര്യങ്ങളുമുണ്ടെന്ന് അതിന്റെ മേധാവിതന്നെ അടുത്തിടെ ഒരു ചാനലിനോട് പറയുകയുണ്ടായി. അതും ഗൗരവാവഹമായ സംഗതിയാണ്. പോലീസ് വകുപ്പിന് ആവശ്യമായ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഏര്‍പ്പെടുത്തുന്നതോടെ ഒരുപരിധിവരെ അതൊക്കെ പരിഹരിക്കാനാവും. അങ്ങനെ വരുമ്പോള്‍ അന്വേഷണം വിപുലവും ശക്തവുമാകും. അതിന് സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഇനിയൊരു കണ്ണീര് വീഴ്ത്താന്‍ ഒരു കുടുംബത്തിനും ഇടവരാത്ത സ്ഥിതിയുണ്ടാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: