കൊച്ചിയില്‍ ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ മൂവ്മെന്റ് രൂപീകരിച്ചിരുന്നു. അതിനായി ഭൂമിപോലും ഏറ്റെടുക്കേണ്ടിവരില്ലെന്നും കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജിന്റെ വിശാലമായ കോമ്പൗണ്ടില്‍ സെന്റര്‍ സ്ഥാപിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥ സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടിയാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. കൊച്ചിയില്‍ മാത്രം മൂന്ന് സ്വകാര്യ ആശുപത്രികള്‍ ആധുനിക കാന്‍സര്‍ ചികിത്സക്കായി രംഗത്തുണ്ട്.
കേരളത്തില്‍ കാന്‍സര്‍രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. 2012-13 ല്‍ 14,985 പേര് കാന്‍സര്‍ ചികിത്സക്കായി എത്തിയിരുന്നു. എല്ലാകൊല്ലവും 35,000 പുതിയ കാന്സര്കേസുകള് ഉണ്ടാകുന്നതില്‍ ഒരു ദശലക്ഷത്തില്‍ 913 പുരുഷന്മാരും 974 സ്ത്രീകളുമാണ്. കേരളത്തില്‍ ഇപ്പോള്‍ മൊത്തം ഒരുലക്ഷം കാന്‍സര്‍ രോഗികളുണ്ട്. ഇതില്‍ 50 ശതമാനം കാന്‍സറും വായിലും തൊണ്ടയിലും ലംഗ്സിലും വരുന്ന കാന്‍സറാണ്. ഇതിന് പ്രധാനകാരണം പുകയില-മദ്യ ഉപയോഗമാണ്. ഓരോ ദിവസവും നൂറ് പുതിയ കേസുകളെങ്കിലും കണ്ടുപിടിക്കപ്പെടുന്നുമുണ്ട്. 32 ശതമാനം ലംഗ് കാന്‍സറും 28 ശതമാനം തലയിലും കഴുത്തിലും വരുന്ന കാന്‍സറുകളാണ്.പുകയില ഉപയോഗംമൂലമാണ് നാല് ദശലക്ഷം പേര്‍ക്ക് കാന്സര്ബാധിച്ചത്.വായിലെ കാന്‍സറും പുകയില ഉപയോഗംമൂലമാണ്.പച്ചക്കറികളിലെ കീടനാശിനി പ്രയോഗവും കാന്‍സറിന് കാരണമാകും.
സര്‍ക്കാര്‍ മേഖലയില്‍ കാന്‍സര്‍ ചികിത്സ തിരുവനന്തപുരത്തും തലശ്ശേരിയിലും മാത്രാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് സാധാരണക്കാര്‍ക്ക് കിടപ്പാടം വില്‍ക്കേണ്ട അവസ്ഥയും. ഞാന്‍ കാന്‍സര്‍രോഗിയായി ചികിത്സ നടന്നത് തിരുവനന്തപുരത്തെ റീജിണല്‍ കാന്‍സര്‍ സെന്ററിലാണ്. ആറുമാസം നീണ്ട ചികിത്സ. അതുകഴിഞ്ഞ് എല്ലാ മാസവും പരിശോധനക്ക് തിരുവനന്തപുരത്ത് പോകേണ്ടിവന്നു. കാന്‍സര്‍മൂലം ദുര്‍ബലമായ എനിക്ക് കാലത്ത് ട്രെയിന്‍ കയറി തിരുവനന്തപുരത്തെത്തി ക്യൂവില്‍നിന്ന് ഡോക്ടറെ കണ്ട് തിരിച്ചുവരിക വളരെ പ്രയാസമുള്ള കാര്യമായിരുന്നു.
സ്വന്തം അനുഭവത്തില്‍നിന്നാണ് ഞാന്‍ കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ വേണമെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ കാമ്പെയിനോട് യോജിച്ചത്. കാന്‍സര്‍രോഗികള്‍ കൂടുതലും കാസര്‍കോട് മുതല്‍ ആലപ്പുഴ ജില്ലവരെയാണ്. ഇവര്‍ക്ക് കൊച്ചിയില്‍ ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചാല്‍ അത് വളരെ സഹായകരമായിരിക്കും. എറണാകുളത്തുനിന്നും തിരുവനന്തപുരംവരെ കാന്‍സര്‍ ചികിത്സ കഴിഞ്ഞശേഷം പരിശോധനക്കുപോയി തിരികെവരുമ്പോഴുള്ള അവശത എന്നെ ഒരാഴ്ചയോളം കീഴ്പ്പെടുത്തിയിരുന്നു. എനിക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടുപിടിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. രാധാ ഹരിഹരന് എനിക്ക് ആയുസ്സ് വെറും ആറുമാസം മാത്രമാണെന്നും റേഡിയേഷനും മറ്റും ചെയ്യേണ്ട എന്നും പറഞ്ഞിരുന്നു.എന്റെ ഭര്‍ത്താവാണ് എന്നെ തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിച്ചത്.
ഇപ്പോള്‍ ചലച്ചിത്രനടന്‍ ശ്രീനിവാസന് കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങരുതെന്ന് ആജ്ഞാപിച്ചിരിക്കുകയാണ്.മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത ആരോഗ്യമേഖലയെ കാര്‍ന്നുതിന്നുന്ന മരുന്നുമാഫിയയെപ്പറ്റി നിരവധി വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും പറയുന്ന ശ്രീനിവാസന് പ്രകൃതിചികിത്സ അല്ലെങ്കില്‍ ആപ്രിക്കോട്ട് പഴംതിന്നാല് കാന്‍സര്‍ മാറുമെന്നും പറയുന്നു. ലോകം മുഴുവന്‍ കാന്സര്ബാധിതരുള്ളപ്പോള് അവര്‍ എന്തുകൊണ്ട് ആപ്രിക്കോട്ട് പഴംതിന്നാന് വരുന്നില്ല എന്നുകൂടി ശ്രീനിവാസന് വ്യക്തമാക്കണം. സ്വകാര്യലോബിക്കുവേണ്ടി യുഡിഎഫ് എന്തുകൊലച്ചതിയും ചെയ്യുമെന്ന് മലയാളികള്‍ക്കറിയാം. ഞാന്‍ ആര്‍സിസിയില്‍ കിടക്കുമ്പോഴും സ്കാന്‍ ചെയ്യാന്‍ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററുകളെ സമീപിക്കാന്‍ പറയുമായിരുന്നു. ഇത് കമ്മീഷന് ലക്ഷ്യംവെച്ചാണ്.
കാന്‍സര്‍രോഗത്തെ മനഃശക്തികൊണ്ട് കീഴ്പ്പെടുത്താമെന്ന് എന്റെ അനുഭവം തെളിയിച്ചതാണ്. കാന്‍സര്‍ എന്നുകേട്ടാല്‍ മരണം എന്ന് വിവര്‍ത്തനം ചെയ്യപ്പെടുന്നു.എന്റെ ഭര്‍തൃസഹോദരിക്ക് കാന്‍സര്‍ വന്നപ്പോള്‍ എല്ലാം ഹാസ്യത്തില്ക്കൂടി കാണുന്ന അവര്‍ എന്നോട് പറഞ്ഞത്: ”എടീ, എനിക്ക് മറ്റവനാണ്, ബൈ” എന്നായിരുന്നു. അവര്‍ മരണത്തിന് കീഴടങ്ങി. ഞാന്‍ കാന്‍സറിനെ അവഗണിച്ച്, കീമോതെറാപ്പി ഉണ്ടാക്കുന്ന 24 മണിക്കൂര്‍ ഛര്‍ദ്ദി അവഗണിച്ച്, റേഡിയേഷന്റെ അസ്വസ്ഥത മറന്ന് പുസ്തകവായനയിലും എഴുത്തിലും മുഴുകി. മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ഭാവനയില്കണ്ട് ആറുമാസം കഴിച്ചുകൂട്ടി. ഞാന്‍ കാന്സര്കിടക്കയില്നിന്നും എണീറ്റത് കാന്‍സറിനെ തോല്‍പ്പിച്ചാണ്. എന്റെ കാന്‍സര്‍ യുദ്ധത്തെക്കുറിച്ച് മറ്റ് കാന്സര്രോഗികളോട് പറഞ്ഞ് അവര്‍ക്ക് ധൈര്യം പകരുമായിരുന്നു.
കാന്‍സര്‍ സെന്റര്‍ വേണ്ടെന്ന് വാദിച്ച് അതൊരു വിവാദമാക്കിമാറ്റി ചലച്ചിത്രം നിര്‍മ്മിക്കാനാണത്രെ ശ്രീനിവാസന്റെ പരിപാടി. ഒരു കാന്‍സര്‍ രോഗിയുടെ വേദനയും ഭീതിയും അസ്വസ്ഥതയും വിറ്റുകാശാക്കാന്‍ കാന്‍സര്‍ ആശുപത്രി വേണ്ട എന്നുപറയുന്നത് എന്തിനാണ്.
മധ്യകേരളത്തില്‍ ഒരു കാന്‍സര്‍ ആശുപത്രി ഉണ്ടായിരുന്നെങ്കില്‍ അവശനിലയില്‍ ഏകയായി ടെയിനില്‍ സഞ്ചരിച്ച് തിരുവനന്തപുരത്ത് ഇറങ്ങി ഓട്ടോറിക്ഷാ പിടിച്ച് ആര്‍സിസിയില്‍ പോകേണ്ട ആവശ്യം എനിക്ക് വരുമായിരുന്നില്ല. എന്നെപ്പോലെ പതിനായിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും ഇതേ ദുരിതം അനുഭവിക്കുന്നുണ്ട്.
സ്വകാര്യമേഖലയില്‍ കാന്‍സര്‍ സെന്റര്‍ വന്നാല്‍ പാവങ്ങള്‍ക്ക് എങ്ങനെ ചികിത്സ ലഭ്യമാകും? അത് അവരുടെ ബജറ്റില്‍ ഒതുങ്ങുന്നതല്ലല്ലോ.
രോഗികളോട് അനുഭാവമല്ല, ക്രൂരതയാണ്. സര്‍ക്കാരും പല ഡോക്ടര്‍മാരും കാണിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി മെഡിക്കല്‍ ഡിഗ്രി നേടിക്കഴിഞ്ഞ് അത് രോഗികളെ പിഴിഞ്ഞ് ഈടാക്കുന്നവരാണ് ഡോക്ടര്‍മാരില്‍ പലരും. ഒരു കാന്‍സര്‍രോഗിയുടെ മനസ്സിലെ ആധി മറ്റൊരു കാന്‍സര്‍ രോഗിക്കേ മനസ്സിലാകുകയുള്ളൂ.തിരുവനന്തപുരം കാന്‍സര്‍ സെന്ററിന്റെ കണക്കനുസരിച്ച് 2012-13 കാലയളവില്‍ 14985 പുതിയ കാന്‍സര്‍ രോഗികള്‍ ചികിത്സതേടി വന്നു. ഇവരില്‍ ഭൂരിപക്ഷവും മധ്യകേരളത്തില്‍ നിന്നാകുമ്പോള്‍ അവരുടെ ആവശ്യാര്ത്ഥമെങ്കിലും കൊച്ചിയില്‍ ഒരു കാന്‍സര്‍ സെന്റര്‍ അത്യന്താപേക്ഷിതമല്ലേ? അവശനിലയില്‍ രോഗികള്‍ക്ക് ദീര്‍ഘയാത്ര അപകടകരമാണ്.
കാന്‍സര്‍ രോഗം വ്യാപിക്കുമ്പോള്‍ കാന്‍സര്‍ ആശുപത്രികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷേ അത് സ്വകാര്യ മേഖലയിലായാല്‍ പാവപ്പെട്ട രോഗികളുടെ മുന്നില്‍ മരണം മാത്രമേ ഉണ്ടാകുകയുള്ളൂ. കാന്‍സറിന് ഏറ്റവും ആവശ്യം പോസിറ്റീവ് ആയ ചിന്താഗതിയാണ്, താന്‍ മരിക്കില്ല എന്ന ആത്മവിശ്വാസമാണ്, രോഗം മാറി ചെയ്യേണ്ടുന്ന കാര്യങ്ങളെപ്പറ്റിയുള്ള ലക്ഷ്യബോധമാണ്. കാന്‍സര്‍ എന്നാല്‍ മരണം എന്നുപരിഭാഷപ്പെടുത്തിയാല് മരണം മാത്രമാകും ഈശ്വരന്റെ മറുപടി.
സര്‍ക്കാര്‍ ആശുപത്രികളില്‍ നല്ല ചികിത്സ ലഭ്യമല്ല എന്ന വിശ്വാസമാണ് സാധാരണ രോഗികളെ സ്വകാര്യ ആശുപത്രികളിലെത്തിക്കുന്നത്. വിദഗ്ദ്ധ ഡോക്ടര്‍മാര്‍പോലും സര്‍ക്കാര്‍ മേഖലയല്ല, സ്വകാര്യമേഖലയാണ് ഇഷ്ടപ്പെടുന്നത്.സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍വാണി ചികിത്സയേ ലഭിക്കൂ എന്ന പൊതുധാരണ തിരുത്താന്‍ ഡോക്ടര്‍മാരും സര്‍ക്കാരും ശ്രമിക്കേണ്ടതാണ്.
കേരളം സാക്ഷരരുടെ നാടാണ്.പുകയില-മദ്യ ഉപയോഗമാണ് വായിലെയും കരളിലെയും കാന്‍സറിന് കാണം എന്നറിയാത്തവരല്ല ബീഡി-സിഗരറ്റ് അഡിക്ടുകള്‍. 91 ശതമാനം വായിലെ കാന്‍സറും പുകയില ഉപയോഗം മൂലമാണ്. നാലുംകൂടിയുള്ള മുറുക്ക് സ്ത്രീകളെയും അപകടത്തില്‍പ്പെടുത്തുന്നു.
ഇപ്പോള്‍ തമിഴ്നാട് മലയാളികളുടെ കൊലയാളിയാണ്.കീടനാശിനികള്‍ അടിച്ച പച്ചക്കറിയും പഴവും അമ്പലത്തിലേക്കുള്ള പൂക്കള്‍പോലും കീടനാശിനി തളിച്ചതാണ്. ”ഭഗവാന് കല്ലിന്റെ മറയുള്ളത് രക്ഷയാണ്” എന്ന് ഒരിക്കല്‍ ഒരു സ്നേഹിത തമാശ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
സ്വകാര്യമേഖലയിലെ മരുന്നുകളും ലാബ് പരിശോധനകളും എല്ലാം പാവങ്ങളായ കാന്‍സര്‍ രോഗികള്‍ക്ക് താങ്ങാനാകില്ല.കിടപ്പാടം വിറ്റും ചികിത്സ നടത്തി ഒടുവില്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ അനാഥാലയത്തില്‍ എത്തുന്നവര്‍ നിരവധിയാണ്.
അതുകൊണ്ട് മധ്യമേഖലയില്‍-അതായത്-കൊച്ചിയില്‍ ഒരു കാന്‍സര്‍ സെന്റര്‍ അത്യന്താപേക്ഷിതമാണ്.രോഗികള്‍ക്ക് എല്ലാ മാസവും ചെക്ക്-അപ്പിന് തിരുവനന്തപുരംവരെയോ കാസര്‍കോട് വരെയോ പോകാതെ കൊച്ചിയില്‍തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കേണ്ടതാണ്.
ഇപ്പോള്‍ കാന്‍സറോ മറ്റു തീവ്രരോഗങ്ങളോ ബാധിച്ചാല്‍ സോണിയാഗാന്ധിയെപ്പോലെ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ മധ്യവര്‍ഗ്ഗത്തിനുപോലും സാധ്യമല്ല.സര്‍ക്കാര്‍ മേഖലയിലുള്ള കാന്‍സര്‍ സെന്ററുകളുടെ സൗകര്യവും ഡോക്ടര്‍മാരുടെ വൈദഗ്ദ്ധ്യവും ഉറപ്പുവരുത്തി സര്‍ക്കാര്‍ മേഖലയില്‍തന്നെ ഒരു കാന്‍സര്‍ ആശുപത്രി കൊച്ചിയില്‍ സ്ഥാപിക്കാതിരുന്നാല്‍ അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാനത്തെ ആണിയായിരിക്കും. സ്വകാര്യ ലോബി പ്രീണനം സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: