വീടിനകത്ത് ബാത്ത് റൂമില്‍നിന്നുപോലും മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ സൗകര്യത്തിന് ജനനിബിഢമായ സ്ഥലങ്ങളില്‍ ഫോണ്‍ കമ്പനിക്കാര് ടവറുകളുടെ എണ്ണം കൂട്ടുകയാണ്. ദല്‍ഹിയില്‍ മാത്രം 5656 മൊബൈല്‍ ടവറുകളുണ്ട്. ഇവയില്‍ 2656 എണ്ണവും അനധികൃതവുമാണ്. ഈസ്റ്റ് ദല്‍ഹിയില്‍ മാത്രം 1470 മൊബൈല്‍ ടവറുകളുള്ളതില്‍ 588 എണ്ണവും അനധികൃതമാണ്. സൗത്ത് ദല്‍ഹിയിലെ 2834 മൊബൈല്‍ ടവറുകളില്‍ 1453 എണ്ണവും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണ്. മിക്കവാറും സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളിലുമാണ് മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നത്.
മൊബൈല്‍ കമ്പനികള്‍ ചട്ടങ്ങള്‍ അനുസരിച്ചാണോ ടവറുകള്‍ സ്ഥാപിച്ചിട്ടുള്ളത് എന്നറിയാന്‍ സാധാരണ പൗരന്മാര്ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ സാധിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. മനുഷ്യന്റെ ശരീരം ചൂടിനെതിരെയും തണുപ്പിനെതിരെയും വൈദ്യതുക്കെതിരെയും പെട്ടെന്ന് പ്രതിപ്രവര്‍ത്തിക്കുമെങ്കിലും മൊബൈല്‍ ടവറുകളില്‍നിന്നും മൊബൈല്‍ ഫോണുകളില്‍നിന്നും വൈഫൈകളില്‍നിന്നും പുറത്തുവരുന്ന നോണ്‍ ഐയോണൈസിംഗ് ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനോട് ഒരു റിയാക്ഷനും നല്കുന്നില്ലെന്നതാണിതിനു കാരണം. മൊബൈല്‍ കമ്പനിക്കാരും ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന് പരിശോധിക്കേണ്ട ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരും കൈകോര്‍ത്താല്‍ മൊബൈല്‍ ടവറില്‍നിന്നും ഫോണില്‍നിന്നും പുറത്തുവരുന്ന ഇലക്ടോമാഗ്നറ്റിക് റേഡിയേഷന് ഫ്രീക്വന്‍സി (ഇഎംഎഫ്) എത്രയെന്ന് കണ്ടുപിടിക്കുക പ്രയാസമാണ്.
കേന്ദ്ര ആരോഗ്യ-കുടുംബ മന്ത്രാലയം 2015 മാര്‍ച്ച് മൂന്നിന് പുറത്തുവിട്ട വിവരപ്രകാരം ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) നടത്തിയ നിരവധി പഠനങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ആരോഗ്യപ്രശ്നങ്ങള്‍ മനുഷ്യനില്‍ സൃഷ്ടിക്കുന്നുണ്ട് എന്നുതന്നെയാണ് പറയുന്നത്.മൊബൈല്‍ ടവറുകളില്‍നിന്നും ഫോണുകളില്‍നിന്നും പുറത്തുവരുന്ന റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനുകള്‍ (ആര്എഫ്ആര്) ബയോളജിക്കല്‍ സിസ്റ്റംസില്‍ ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്നാണ് നിഗമനം. ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഐസിഎംആര്‍ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ 2000 മുതല്‍ മെയ് 2011 വരെ നടത്തിയ പഠനങ്ങളും പറയുന്നത് റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനുകള്‍ പ്രത്യേകിച്ചും 2 ബി ഇനത്തിലെ റേഡിയേഷനുകള്‍ കാന്‍സര്‍പോലുള്ള അസുഖങ്ങളിലേക്ക് നയിക്കാനിടയുണ്ട് എന്നാണ്. ഇതിന്റെ വെളിച്ചത്തില്‍ ഭാരതമടക്കമുള്ള രാജ്യങ്ങള്‍ ടവറുകളില്‍നിന്നും പോണുകളില്നിന്നും പുറത്തുവരുന്ന ഇഎംഎഫ് പ്രതിരോധിക്കുവാനായി നിയമനിര്‍മാണങ്ങളും ചട്ടങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതത്തെപ്പോലെ (അഴിമതി വ്യാപിച്ച) ഒരു രാജ്യത്തില്‍ നിയമങ്ങള്‍ നടപ്പിലാകുന്നുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. ഐസിഎംആര്‍ തുടര്‍ന്നുപറയുന്നത് മൊബൈല്‍ ഫോണുകളുടെ ഉപയോഗം മൂലം മാനസികാശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കുവാന്‍ ആയിട്ടില്ലെങ്കിലും മൊബൈല്‍ ഫോണില്‍നിന്നും പുറത്തുവരുന്ന ഇഎംഎഫിന് കാന്‍സര്‍, ട്യൂമര്‍, മാനസികനില തെറ്റല്‍, മറവിരോഗം, തലവേദന എന്നിവകൂടാതെ മനുഷ്യകോശത്തിലെ ന്യൂക്ലിയസിലെ ക്രോമോസോമുകളിലെ മനുഷ്യനിലെ ജനിതകഘടന നിശ്ചയിക്കുന്ന ഡിഎന്‍എയില്‍ വരെ മാറ്റം വരുത്തുവാന്‍ കെല്‍പ്പുണ്ടെന്നാണ്. ഒരുപക്ഷേ എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യനില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചില്ലെങ്കിലും അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനുകള്‍ മനുഷ്യന്റെ ജനിതക സ്വഭാവഗുണങ്ങള്‍ മാറ്റിമറിച്ചേക്കാം.
ഫ്രാന്‍സില്‍ ഹെല്‍സിങ്കി സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പ്രൊഫസര്‍ ലെസിന്‍സ്കി പറയുന്നത് സെല്‍ഫോണ്‍ റേഡിയേഷന് കാന്‍സര്‍ രോഗം വര്‍ധിക്കുന്നതിന് ഇടയാക്കുന്നുണ്ടെന്നാണ്. പ്രൊഫസര്‍ ലെസിന്‍സ്കി ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ ഏജന്‍സിയിലെ അംഗമാണ്. ഇലക്ട്രോ മാഗ്നറ്റിക് ഫ്രീക്വന്‍സി റേഡിയേഷനിലെ 2 ബി കാറ്റഗറിയിലെ റേഡിയേഷനുകള്‍ സെല്‍ഫോണുകളില്‍നിന്നും മൊബൈല്‍ ടവറുകളില്‍നിന്നും വൈഫൈകളില്‍നിന്നും പുറത്തുവരുന്നകാര്ഡിനോജനിക് ആണ് കാന്‍സറിന് ഹേതുവാകുന്നത്.ഭാരതത്തില്‍ അനധികൃതമായി 15 ലക്ഷം മൊബൈല്‍ ടവറുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതില്‍ ഭൂരിഭാഗവും കൂട്ടമായിതന്നെയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അവ തമ്മിലുള്ള ദൂരപരിധി നിയമപ്രകാരമല്ലെന്നുള്ളതാണ് വാസ്തവം.
മിക്കവാറും ടവറുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ച് ജനനിബിഢമായ സ്ഥലങ്ങളിലാണ്. 2 ജിയില്‍ നിന്നും 3 ജിയില്‍ നിന്നും ടവറുകള്‍ 4 ജിയിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. ഓരോ ടവറിലും 4 ആന്റിന വരെയുണ്ടാകും. ഓരോ ആന്റിനയും 40 വാട്സ് വരെ റേഡിയേഷന് പ്രസരണം നടത്തും. ഇത് വളരെ കൂടുതലാണ്. ഇപ്പോള്‍ ഓരോ 2 ജി ടവര്‍ ആന്റിനയും 20 വാട്സാണ് പ്രസരണം നടത്തുന്നത്. ഇത് 4 ജി ആകുമ്പോള്‍ പ്രസരണം ഇരട്ടിയാകുമെന്ന് മുംബൈ ഐഐടി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വകുപ്പിലെ പ്രൊഫസര്‍ ഗിരീഷ് കുമാര്‍ വ്യക്തമാക്കുന്നു.യൂറോപ്പില്‍ ഒരു മൊബൈല്‍ ടവര്‍ ആന്റിനയില്‍നിന്നുള്ള പ്രസരണം വെറും ഒന്നുമുതല്‍ 5 വാട്സ് വരെയാണ് എന്നോര്‍ക്കണം.
നമ്മുടെ നാട്ടില്‍ സെല്‍ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ മൊബൈല്‍ ടവറുകളുടെ നിര്‍മാണ ചെലവ് കുറയ്ക്കുവാന്‍ ടവറുകളില്‍നിന്നുള്ള പ്രസരണശേഷി വര്‍ധിപ്പിക്കുകയാണ്. ഇത് മാനവരാശിയെ കൂടുതല്‍ അപകടത്തില്‍ ചെന്നെത്തിക്കും. ഭാരതത്തിലെ മൊബൈല്‍ ടവറുകളുടെ റേഡിയേഷന് കുറയ്ക്കുവാന്‍ 15 ലക്ഷം ടവറുകളെങ്കിലും കൂടുതലായി വേണ്ടിവരുമെന്നാണ് പ്രൊഫ.ഗിരീഷ് കുമാര്‍ അവകാശപ്പെടുന്നത്. ഇതിനായി സെല്‍ഫോണ്‍ കമ്പനികള്‍ 30000 കോടി രൂപ ഇറക്കണം. ഇത് ഒഴിവാക്കുവാനാണ് അവര്‍ ടവറുകളുടെ പ്രസരണശേഷി പലമടങ്ങായി വര്‍ധിപ്പിക്കുന്നത്. ഇതുമൂലം നഷ്ടപ്പെടുന്നതാവട്ടെ ഭാവിതലമുറയുടെ ആരോഗ്യവും.
2013 ല്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍നിന്നും സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ സമീപത്തുനിന്നും ടവറുകള്‍ നീക്കുവാന്‍ ഉത്തരവിടുകയുണ്ടായി. ഇഎംഎഫ് റേഡിയേഷനുകളുടെ പ്രസരണത്തില്‍ വ്യത്യാസം കണ്ടാല്‍ മൊബൈല്‍ നടത്തുന്നവരില്‍നിന്നും ഓരോ ബേയ്സ് സ്റ്റേഷന് കണക്കാക്കി അഞ്ച് ലക്ഷം വീതം പിഴ ഈടാക്കുമെന്നും ഭാരതസര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് താക്കീത് നല്കി.
2013 സെപ്തംബര്‍ മുതല്‍ ഭാരതത്തില്‍ വില്‍ക്കുന്ന സെല്‍ഫോണുകളുടെ എസ്എആര്‍ 1.6 വാട്സ് പെര് കിലോഗ്രാം എന്ന അനുപാതത്തിലായിരിക്കണം. മസ്തിഷ്ക കലകളുടെ ഇഎംഎഫ് സ്പെസിഫിക് അബസോര്പ്ഷന് റെയ്റ്റ് (കൃത്യമായ ആഗിരണ നിരക്ക്) ഒരു കിലോഗ്രാമിന് ഒരുമിനിറ്റില്‍ 1.6 എന്നാക്കി ഭാരതസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇന്നും ഈ നിരക്ക് മൂന്നിനും മുകളിലാണെന്നാണ് പറയുന്നത്. ഇത് കൃത്യമായി അളക്കുവാനുള്ള സംവിധാനങ്ങളൊന്നും നമ്മുടെ ആരോഗ്യവകുപ്പിലോ മലിനീകരണ നിയന്ത്രണബോര്ഡിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ഇല്ല. അതുകൊണ്ടുതന്നെ മൊബൈല്‍ ടവറിനേയും മൊബൈല്‍ ഫോണുകളെയും ജനങ്ങള്‍ പേടിക്കുന്നു.
ഇഎംഎഫ് മൈക്രേവെയ്വ് റേഡിയേഷനാണ്. ഒരു ലിറ്റര്‍ ജലം 10 ഡിഗ്രി സെല്‍ഷ്യസായി ചൂടു വര്‍ധിപ്പിക്കുവാന്‍ മൈക്രേവെയ്വ് ഉപകരണത്തിന് വെറും ഒരു സെക്കന്റ് മാത്രം മതി. അതുകൊണ്ടുതന്നെ നിരന്തരമായി വിവിധ മൈക്രോവെയ്വ് റേഡിയേഷനുകള്‍ മനുഷ്യശരീരത്തില്‍ തട്ടുമ്പോള്‍ ഒരുപരിധിവരെ ശരീരം സഹിക്കും. അത് കഴിയുമ്പോഴാണ് ശരീരം ഹൈപ്പര്‍ സെന്‍സിറ്റീവ് ആകുന്നതും ഇഎംഎഫ് ഫീല്‍ഡില്‍ പ്രത്യേകിച്ചും മൊബൈല്‍ ടവറുകള്‍ക്ക് സമീപം കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുന്നതും. ഒരു ഗ്ലാസില്‍ വെള്ളം ഒഴിച്ചുകൊണ്ടിരുന്നാല്‍ ഗ്ലാസ് നിറഞ്ഞാല്‍ കവിഞ്ഞൊഴുകാന്‍ തുടങ്ങുന്നതുപോലെയാണ് മനുഷ്യനില്‍ ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന് വഴി പ്രശ്നങ്ങള്‍ വര്‍ധിക്കുന്നത്. 1970 ല്‍ കേരള പ്ലാന്റേഷന് കോര്പ്പറേഷന് കാസര്‍കോട്ടെ കശുമാവിന് തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ച് തുടങ്ങിയതിനുശേഷം പതിറ്റാണ്ടുകള്‍ മനുഷ്യനില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
1990 നു ശേഷമാണ് മനുഷ്യനില്‍ എന്‍ഡോസള്‍ഫാന്‍ വഴി ജനിതകമാറ്റങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇന്ന് നിരവധി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സൃഷ്ടിക്കപ്പെട്ടിട്ടും എന്‍ഡോസള്‍ഫാന്‍ തളിയാണ് ജനിതക മാറ്റത്തിന് കാരണമെന്ന് വൈദ്യശാസ്ത്രത്തിന്ന് അസന്നിഗ്ദ്ധമായി തെളിയിക്കാനായിട്ടില്ലെന്നാണ് കീടനാശിനി കമ്പനികളുടെ വാദം. റേഡിയേഷന് പോലെ മനുഷ്യശരീരം കീടനാശിനികളുടെ പ്രതിപ്രവര്ത്തനങ്ങളോട് പെട്ടെന്ന് പ്രതികരിക്കാത്തതാണിതിനു കാരണം. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രശ്നങ്ങള്‍ ഉപകരണങ്ങള്‍ വഴിയോ ഗവേഷണങ്ങള്‍ വഴിയോ വ്യക്തമായി തെളിയിക്കാനോ കഴിയില്ലതാനും. ഇവിടെയെല്ലാം അഴിമതിയില്‍ മുങ്ങിയ ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ സാധാരണമനുഷ്യരുടെ അന്തകരായി മാറുന്നതാണ് പ്രശ്നം.
ഭാരതസര്‍ക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം 2014 ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഐസിഎംആര്‍ പഠന റിപ്പോര്‍ട്ടില്‍ താഴെപ്പറയുന്ന പ്രശ്നങ്ങള്‍ മൊബൈല്‍ ഫോണുകളോ ടവറുകളോ ഉണ്ടാക്കുന്നു എന്നാണ്. ഡബ്ല്യുഎച്ച് ഒ പറയുന്നതുപോലെ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന് ബയോളജിക്കല്‍ സിസ്റ്റത്തില്‍,മനുഷ്യനിലടക്കം കാന്‍സര്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പഠനത്തില്‍ സെല്ഫോണകളും ഉല്‍പ്പാദനേന്ദ്രിയ വൈകല്യങ്ങളും വന്ധ്യതയും നാഡീവ്യവസ്ഥ തകരാറുകളും ഹൃദ്രോഗങ്ങളും ഇഎന്‍ടി പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടോ എന്ന് കൂടുതല്‍ പരിശോധിക്കുന്നുവെന്നാണ്. പ്രശ്നങ്ങളൊന്നും ഇല്ല എന്നല്ല അതിനര്‍ത്ഥം.
ആണുങ്ങളില്‍ വന്ധ്യത, കോശജനിതക മാറ്റം, തലവേദന, മറവിരോഗം, നെഞ്ചുവേദന, ചെവി വേദന എന്നിവ ആര്എഫ്ആര് മൂലവും മൊബൈല്‍ ഫോണുകളുടെ നിരന്തര ഉപയോഗവും മൂലവും വരുത്തിത്തീര്‍ക്കുന്നു. പക്ഷികളിലും വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളിലും റേഡിയേഷന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.പശുക്കളില്‍ പാല് ചുരത്തല്‍ കുറയല്‍, കുരുവികളുടെ എണ്ണത്തില്‍ കുറവ്, തേനീച്ചകളുടെ എണ്ണത്തില്‍ ഇടിവ്, ചത്തൊടുങ്ങല്‍, പട്ടി, പൂച്ച, മുയല്, കന്നുകാലികള്‍ എന്നീ മൃഗങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന് വഴി സംഭവിക്കാവുന്നതാണ്.
നമ്മുടെ മൊബൈല്‍ ടവറുകളില്‍നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക് ഫ്രീക്വന്‍സി റേഡിയേഷന് മറ്റു രാജ്യങ്ങളേക്കാള്‍ 10 ഇരട്ടിയിലധികമാണ്. ഭാരതത്തില്‍ മൊബൈല്‍ ടവറുകള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ മറ്റുരാജ്യങ്ങളെക്കാള് കൂടുതല്‍ കര്‍ക്കശമാണെന്നാണ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ടവറുകള്‍ വഴി യാതൊരു പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നില്ലെന്നും വാദിക്കുന്നു. ഇതുവരെയും ലോകാരോഗ്യ സംഘടന ഇഎംഎഫ് വഴി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് തെളിയിച്ചിട്ടില്ലെന്നതാണ് മറ്റൊരു വാദം. ഇഎംഎഫ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാന്‍സറിന് കാരണമാകുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ലെന്നതും ഒരു വാദമുഖമാണ്. എന്നാല്‍ ഒരുകാര്യം വളരെ വ്യക്തമാണ്.
നോണ്‍ ഐയോണൈസിംഗ് റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന് പ്രശ്നകാരിതന്നെയാണ്. ഇത് ശരിയാണോ എന്നറിയാന്‍ ഭാരതത്തിലെ ജനങ്ങളെ ഉപകരണങ്ങളാക്കി മൊബൈല്‍ കമ്പനികളുടെ ലാഭത്തിനായി വിട്ടുനല്‍കണോ എന്നതാണ് ചോദ്യം. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുകയും മൊബൈല്‍ ടവറിന്റെ പ്രസരണശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകും. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍നിന്നും നിശ്ചിതദൂരംകഴിഞ്ഞ് മാത്രമേ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാവൂ. സാധാരണക്കാരായ ജനങ്ങളെ കോര്‍പ്പറേറ്റുകളുടെ പരീക്ഷണ ഉപകരണങ്ങളാക്കുവാന്‍ വിട്ടുനല്‍കരുതേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: